നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വൻ തോൽവിക്ക് പിന്നാലെ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനോട് സിപിഐ കേന്ദ്ര നേതൃത്വത്തിന് എതിർപ്പെന്ന് റിപ്പോർട്ട്. പിണറായി വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ ചൂണ്ടിക്കാണിച്ചത്. പിണറായിക്ക് പകരം പുതിയ മുഖങ്ങൾ പ്രതിപക്ഷത്തെ നയിക്കണമെന്നാണ് സിപിഐ നിലപാട്.
പിണറായി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന് സിപിഐയിൽ ആവശ്യം ഉയർന്നു. നേതൃസ്‌ഥാനത്തേക്കു പുതിയ ആളെ നിയോഗിക്കണം. പിണറായി വരുന്നത് തിരിച്ചടി ആകുമെന്നും സിപിഐ നേതൃയോഗങ്ങളിൽ വിമർശനം. സിപിഎമ്മിന്റെ ആഭ്യന്തര കാര്യമായതിനാൽ പരസ്യ നിലപാട് സ്വീകരിക്കാനില്ല. എന്നാൽ ബന്ധപ്പെട്ട വേദികളിൽ നിലപാട് അറിയിക്കാനാണ് തീരുമാനം.
പിണറായി ശൈലി തോൽവിക്ക് ആക്കം കൂട്ടിയെന്നും വിമർശനമുയർന്നു. വെള്ളാപ്പള്ളി നടേശനെ അനുകൂലിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനം ന്യൂനപക്ഷങ്ങളെ അകറ്റി. ഒരു ഘട്ടത്തിൽപോലും വെള്ളാപ്പള്ളി നടേശനെ വിമർശിക്കുന്ന സാഹചര്യം മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല. കൂടാതെ വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്മോൻ, ചെറ്റത്തരം പരാമർശങ്ങൾ തിരിച്ചടിച്ചെന്നും പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമർശനമുണ്ട്.