നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അഷ്കർ കുറ്റം സമ്മതിച്ചു. കുഞ്ഞിൻ്റെ തല ഭിത്തിയിൽ ഇടിപ്പിച്ചുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഭക്ഷണം നൽകിയപ്പോൾ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി.
അറസ്റ്റിലായ കുട്ടിയുടെ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിന് മുന്നോടിയായി വൈദ്യപരിശോധന നടക്കും. ഇരുവരെയും കോടതി റിമാൻഡ് ചെയ്തേക്കും. തുടർന്ന് അഖിലയെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടപടി പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്.
ഇന്ന് രാവിലെ അഷ്കറുമായി നടത്തിയ തെളിവെടുപ്പിനിടെ പ്രതിക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. നാട്ടുകാർ പ്രതിയെ കൈയേറ്റം ചെയ്തു. കടുത്ത ജനരോഷത്തിനിടെ ഏറെ പാടുപെട്ടാണ് പൊലീസ് സംഘം പ്രതിയുമായി വീട്ടിൽ പ്രവേശിച്ചതും തെളിവെടുപ്പ് നടത്തി മടങ്ങിയതും.