ആലപ്പുഴയിൽ നവജാത ശിശുവിനെ അമ്മ ജനലിലൂടെ വലിച്ചെറിഞ്ഞു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. അവിവാഹിതയായ 19കാരി ആശുപത്രിയിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. നവജാത ശിശുവിന് പരിക്കുകളില്ല. ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ അറിയിച്ചു. അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. കുഞ്ഞിനെ ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വയറുവേദന എന്ന് പറഞ്ഞാണ് പെൺകുട്ടി പിതാവിനോടും സഹോദരങ്ങളോടും കൂടി ആശുപത്രിയിൽ എത്തിയത്. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മറച്ചുവയ്ക്കുകയായിരുന്നു. ശുചിമുറിയിൽവെച്ച് പ്രസവിച്ച ശേഷം ശേഷം കുഞ്ഞിനെ ജനലിലൂടെ വലിച്ചെറിയുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ആശുപത്രി ജീവനക്കാർ ഓടിയെത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടത്.
‘രാത്രി 9 മണിയോടെയാണ് പെൺകുട്ടി ആശുപത്രിയിലെത്തിയത്. ആർത്തവ വേദനയാണ് എന്നാണ് പറഞ്ഞത്. പക്ഷെ വല്ലാത്ത വേദനയുളളതായി കണ്ടു. പെയിൻ കില്ലർ മതിയെന്നാണ് കുട്ടി പറഞ്ഞത്. ഗർഭിണിയാണോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷെ പെൺകുട്ടി പരിശോധിക്കാൻ അനുവദിച്ചില്ല. നിരീക്ഷണത്തിലായിരുന്നു. രാത്രി 12 മണിയോടെ ബാത്ത്‌റൂമിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ചെന്ന് പരിശോധിച്ചപ്പോൾ പ്രസവം കഴിഞ്ഞതിന്റെ സൂചനകളുണ്ടായിരുന്നു. ആ കുട്ടിയോട് ചോദിച്ചിട്ട് ഒന്നും പറയുന്നുണ്ടായിരുന്നില്ല. ജനലിന് പുറകിൽ നിന്ന് കുഞ്ഞിന്റെ ശബ്ദം കേട്ടതോടെ ജീവനക്കാരെ വിടുകയായിരുന്നു. കുഞ്ഞിനെ കണ്ടെത്തി. കുഞ്ഞ് ആരോഗ്യവതിയാണ്’ എന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പറഞ്ഞു.