'ഐക്യത്തിനും പുരോഗതിയുടെ പാതയ്ക്കും തുരങ്കം വെയ്ക്കുന്നവരെ ജനങ്ങള്‍ ഒറ്റക്കെട്ടായി പരാജയപ്പെടുത്തും': മുഖ്യമന്ത്രി

നാടിന്റെ ഐക്യത്തിനും പുരോഗതിയുടെ പാതയ്ക്കും തുരങ്കം വയ്ക്കുന്ന വിധ്വംസക ശക്തികളെ തിരിച്ചറിയാനും പരാജയപ്പെടുത്താനും കേരള ജനത ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മഹാമാരിയേല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്നും മുക്തി നേടി സംസ്ഥാനം പുരോഗതിയുടെ പാതയില്‍ കൂടുതല്‍ വേഗത്തില്‍ കുതിക്കേണ്ട ഘട്ടമാണ്. ഈ സാഹചര്യത്തില്‍ ഐക്യമനോഭാവം കൂടുതല്‍ പ്രസക്തമാവുകയാണെന്ന് മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. എല്ലാ കുപ്രചാരണങ്ങളെയും തള്ളിക്കളയാനും, വ്യാജ പ്രചാരകര്‍ക്കും സങ്കുചിത താല്‍പര്യക്കാര്‍ക്കും അര്‍ഹിക്കുന്ന മറുപടി നല്‍കാനും ഉള്ള ആര്‍ജവം കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ഇന്ത്യയെന്ന ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സത്ത കുടികൊള്ളുന്ന നമ്മുടെ ഭരണഘടന നിലവില്‍ വന്നിട്ട് ഇന്നേക്ക് 73 വര്‍ഷം. ഡോ. ബി.ആര്‍ അംബേദ്കര്‍ അഭിപ്രായപ്പെട്ടതു പോലെ: ‘ഭരണഘടന കേവലം ഒരു നിയമ പുസ്തകമല്ല. ജീവിതത്തിന്റെ ചാലകശക്തിയാണ്. അതില്‍ തുടിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ആത്മാവാണ്’. മറ്റൊരു രാജ്യത്തും കാണാനാകാത്ത വിധം വിപുലമായ സാംസ്‌കാരിക വൈവിധ്യമുണ്ടായിട്ടും ഇന്ത്യയെന്ന ആശയത്തെ മൂര്‍ത്തവല്‍ക്കരിക്കുന്നത് ഭരണഘടനയാണ്.’ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അതിവിശാലമായ ഈ ഭൂപ്രദേശത്തിലെ അന്തേവാസികളെ ഒരു മാലയിലെന്നപോല്‍ കോര്‍ത്തിട്ട പട്ടുനൂലാണ് ഭരണഘടന. അതിന്റെ അന്തഃസത്തയെ തകര്‍ക്കാന്‍ ശക്തമായ ശ്രമങ്ങളാണ് വിഭാഗീയതയില്‍ വേരുകളാഴ്ത്തി വളരുന്ന വര്‍ഗീയ രാഷ്ട്രീയം ഇന്നു നടത്തിവരുന്നത്. ഫെഡറലിസത്തെ ദുര്‍ബലപ്പെടുത്തി സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ നോക്കുകയാണ്. മതേതരത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പത്തെ തകര്‍ത്ത്, അതിനെ ഭൂരിപക്ഷമതത്തില്‍ ചേര്‍ത്തു വയ്ക്കുകയാണ്. ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ പതുക്കെ ചോര്‍ത്തുകയാണ്.

ഈ വിപത്തുകള്‍ക്കെതിരെ ഒത്തൊരുമിച്ചുള്ള പോരാട്ടം ജനാധിപത്യ വിശ്വാസികളില്‍ നിന്നും കരുത്തോടെ ഉയര്‍ന്നു വരേണ്ടതുണ്ട്. ഭരണഘടനയുടെ അന്ത:സത്ത നഷ്ടപ്പെട്ടു പോകാതെ കാത്തുസൂക്ഷിക്കുമെന്ന് ഈ റിപ്പബ്ലിക് ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം. നാടിന്റെ പുരോഗതിക്കായി കൈകോര്‍ത്തു നില്‍ക്കേണ്ട സമയമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലും എത്തുമെന്നുറപ്പാക്കേണ്ടതുണ്ട്. അതിനാല്‍ സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്ക് അന്ത്യം കുറിക്കാന്‍ പറ്റാത്ത കാലത്തോളം രാജ്യത്തിന്റെ ഭരണഘടന അതിന്റെ പൂര്‍ണ്ണ അര്‍ഥത്തില്‍ പ്രായോഗികവല്‍ക്കരിക്കപ്പെടുകയില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും കളിയാടുന്ന ഇന്ത്യയ്ക്കായി കൈകോര്‍ത്തു മുന്നേറാം എന്നും റിപ്പബ്ലിക് ദിന ആശംസകള്‍ അറിയിച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ