ഇന്ത്യൻ ചലച്ചിത്രലോകം ഉറ്റുനോക്കുന്ന വമ്പൻ ബോക്സ് ഓഫീസ് പോരാട്ടമായിരിക്കും ഈ വർഷം മാർച്ചിൽ കാണാൻ പോകുന്നത്. യാഷിന്റെ ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സും’ രൺവീർ സിങ്ങിന്റെ ‘ധുരന്ധർ ദി റിവഞ്ച്’ ഉം മാർച്ച് 19ന് ബോക്സ് ഓഫീസിൽ പരസ്പരം ഏറ്റുമുട്ടും. രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളും നേർക്കുനേർ വരുമ്പോൾ ബോക്‌സ് ഓഫീസിൽ തീ പാറുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. രണ്ട് സിനിമകൾക്ക് മേലും വലിയ പ്രതീക്ഷകളാണ് ഉള്ളത്. വമ്പൻ ഹൈപ്പിൽ പുറത്തിറങ്ങാനിരിക്കുന്നതിനാൽ ഇതേ ഡേറ്റിൽ പുറത്തിറങ്ങുന്ന മറ്റു സിനിമകൾ എല്ലാം ഇപ്പോൾ റിലീസ് തീയതി മാറ്റിവച്ചിരിക്കുകയാണ്.
കെജിഎഫ് ഫ്രാഞ്ചൈസിയുടെ വൻ വിജയത്തിന് ശേഷം പീരിയഡ് ഗ്യാങ്സ്റ്റർ ഡ്രാമയായ ടോക്സികിലൂടെ യാഷ് സ്‌ക്രീനുകളിലേക്ക് തിരിച്ചെത്തുമ്പോൾ ഇന്ത്യൻ ബോക്സോഫീസിൽ ചരിത്രമെഴുതിയ ധുരന്ധറിന്റെ രണ്ടാം ഭാഗത്തിലൂടെ രൺവീർ സിംഗ് ആണ് മറുഭാഗത്തുള്ളത്. പോരാട്ടത്തിൽ കേവലം താരമൂല്യം മാത്രമല്ല, വിതരണ രംഗത്തെ തന്ത്രപരമായ നീക്കങ്ങളും നിർണായകമാകുന്നു എന്ന് പറയാം.
ഏകദേശം 1300 കോടി രൂപയായിരുന്നു ധുരന്ധറിന്റെ ആഗോളതലത്തിലുള്ള ആകെ ഗ്രോസ് കളക്ഷൻ. പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന അണ്ടർ കവർ ഏജൻറായാണ് രൺവീർ സിങ് എത്തിയത്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ മാധവൻ, സാറ അർജുൻ എന്നിവർക്കൊപ്പം രൺവീർ സിംഗ് തിരിച്ചെത്തും. റഹ്മാൻ ദകൈത് എന്ന കഥാപാത്രത്തിലൂടെ പ്രശംസ നേടിയ അക്ഷയ് ഖന്ന രണ്ടാം ഭാഗത്തിൽ ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഗീതു മോഹൻദാസ് ഒരുക്കി യഷ് നായകനായി എത്തുന്ന ‘ടോക്സിക്’ പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. അതിനാൽ കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നു എന്നാണ് റിപ്പോർട്ട്. നയൻതാര, രുക്മിണി വസന്ത്, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ തുടങ്ങിയ താരനിരയാണ് ടോക്സിക്കിൽ അഭിനയിക്കുന്നത്. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് വിവരം. എന്തായാലും രണ്ട് പാൻ ഇന്ത്യൻ സിനിമകൾ ഏറ്റുമുട്ടുമ്പോൾ ആര് വിജയിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റു നോക്കുന്നത്.