സ്വന്തം വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടെ മോഷ്ടാവിന്റെ കുത്തേറ്റ നടൻ സെയ്ഫ് അലിഖാൻ സർജറിയും കഴിഞ്ഞ്, ആശുപത്രിവാസത്തിന് ശേഷം വളരെ കൂളായി ആരാധകരെ അഭിവാദ്യം ചെയ്ത് നടന്നുപോകുന്ന വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വാർത്തകളിൽ നിറഞ്ഞത്. വീഡിയോ വൈറലായതോടെ വിമർശകർ ആക്രമണത്തിനെതിരെ ചോദ്യങ്ങളുമായി എത്തുകയും ചെയ്തിരുന്നു. നട്ടെല്ലിന് ഉൾപ്പടെ ഗുരുതുര പരുക്കേറ്റ താരം ആറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം പെട്ടന്ന് എങ്ങനെയാണ് ഇത്ര ആരോഗ്യവാനായി നടന്നു പോയത് എന്നായിരുന്നു ആ വീഡിയോ കണ്ട പലരുടെയും ചോദ്യം.
താരത്തെ കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ട് മഹാരാഷ്‌ട്രയിലെ ബിജെപി മന്ത്രിയായ നിതേഷ് റാണെയും എത്തിയിരുന്നു. ആക്രമണം ശരിക്കും ഉണ്ടായതാണോ അതോ
ഇത് നടന്റെ അഭിനയം മാത്രമാണോ എന്നും മന്ത്രി ചോദിച്ചു. ഡിസ്‌ചാർജിന് ശേഷം സെയ്‌ഫ് അലി ഖാനെ കണ്ടപ്പോൾ അദ്ദേഹത്തിന് ശരിക്കും കുത്തേറ്റോ അതോ ഇത് വെറും അഭിനയം മാത്രമാണോയെന്ന് സംശയം തോന്നിയെന്നും ഒരു ഖാന് പ്രശ്‌നമുണ്ടാകുമ്പോൾ മാത്രമാണ് പ്രതിപക്ഷം ആശങ്കാകുലരാവുന്നത് എന്നും മന്ത്രി പറഞ്ഞു.
സെയ്ഫ് അലിഖാന്റെ ഡിസ്ചാർജിൽ സംശയം പ്രകടിപ്പിച്ച് ശിവസേനാ നേതാവും മുൻ എം.പിയുമായ സഞ്ജയ് നിരുപവും രംഗത്തെത്തി. ഗുരുതരമായി പരിക്ക് പറ്റിയിട്ടും ദിവസങ്ങൾക്കുള്ളിൽ തുള്ളിക്കളിച്ചും ഡാൻസ് കളിച്ചും തിരിച്ചെത്തുന്ന രീതിയിൽ നമ്മുടെ ആരോഗ്യ രംഗം പുരോഗമിച്ചോ എന്നാണ് സഞ്ജയ് നിരുപം ചോദിച്ചത്.
ഇത് തന്റേത് മാത്രമല്ല, മുംബൈക്കാർക്കെല്ലാമുള്ള നിഷ്‌കളങ്കമായ ചോദ്യമാണെന്നും നിരുപം പറഞ്ഞു. എത്ര ഗുരുതരമായിരുന്നു അപകടമെന്നും അത് എത്രത്തോളം സെയ്ഫിന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും കുടുംബം വ്യക്തമാക്കണമെന്നും നിരുപം പറഞ്ഞു.
എന്നാൽ വീഡിയോയ്ക്ക് എതിരെ ഉയർന്ന സംശയങ്ങൾക്കുള്ള എല്ലാ ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ കാർഡിയോളജിസ്റ്റായ ഡോ. ദീപക് കൃഷ്ണമൂർത്തി. സെയ്ഫിന്റെ അതിവേഗത്തിലുള്ള തിരിച്ചുവരവിൽ സംശയിക്കാൻ ഒന്നും തന്നെയില്ല എന്നാണ് അദ്ദേഹം പറയുന്നത്. നട്ടെലിന് ശസ്ത്രക്രിയ നടത്തിയ തന്റെ സ്വന്തം അമ്മയുടെ വിഡിയോയും അദ്ദേഹം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
സെയ്ഫ് അലി ഖാൻ ശരിക്കും നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നോ എന്ന് സംശയിക്കുന്ന ആളുകളോടാണ്( അതിൽ ചില ഡോക്ടർമാരും ഉണ്ട്). 2022 ൽ 78 വയസ്സുള്ള എൻ്റെ അമ്മയുടെ വീഡിയോ ആണിത്. നട്ടെല്ല് ശസ്ത്രക്രിയ നടത്തിയ അതേ വൈകുന്നേരം ഒടിഞ്ഞ പ്ലാസ്റ്ററുമിട്ട കാലുമായി നടക്കുന്നു. പ്രായം കുറഞ്ഞ ഒരു വ്യക്തിക്ക് ഇതിലും കൂടുതൽ വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയും’ എന്നാണ് ഡോക്ടർ കുറിച്ചത്.
മാത്രമല്ല, ഹൃദയത്തിന് ബൈപാസ് സർജറി ചെയ്ത ആളുകൾ മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ നടക്കുകയും പടികൾ കയറുകയും ചെയ്യുന്നുവെന്നും സമൂഹമാധ്യമത്തിൽ സ്വന്തം അജ്ഞത പ്രദർശിപ്പിക്കും മുൻപ് നമ്മൾ കാര്യങ്ങൾ പഠിക്കേണ്ടതുണ്ട് എന്നും കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു. സെയ്ഫിനേറ്റ കുത്തുകൾ സുഷുമ്നാനാഡിയെയും മറ്റു നാഡികളെയും ബാധിച്ചിട്ടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. ഇക്കാരണത്താൽ കാലിന് ബലകുറവില്ല. ഡോക്ടർമാർ ശരിയായ രീതിയിൽ ചികിത്സിച്ചതിനാൽ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള സങ്കീർണതകളും ഉണ്ടായില്ല. സെയ്ഫിന്റെ വ്യായാമരീതികളും രോഗം മാറാൻ വളരെയധികം സഹായിച്ചിട്ടുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ച് കയറി സെയ്ഫ് അലിഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ നടന് ആറ് തവണ കുത്തേൽക്കുകയും കത്തി മുറിഞ്ഞ് ശരീരത്തിൽ തറയ്ക്കുകയും ചെയ്തിരുന്നു.