ഹേമയെ വെല്ലുന്ന 'സബ് കമ്മിറ്റി'; പുറത്തു വരാനിരിക്കുന്നത് സൂപ്പര്‍ താരങ്ങളുടെ പേരുകളോ? തെലുങ്കിലെ ആ റിപ്പോര്‍ട്ട് എവിടെ?

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് വിവാദക്കയത്തില്‍ മുങ്ങി താണിരിക്കുകയാണ് മലയാള സിനിമ. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മുതല്‍ മുതിര്‍ന്ന നടിമാര്‍ വരെ പ്രമുഖ നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തുന്നുണ്ട്. തങ്ങള്‍ നേരിട്ട അനീതികള്‍ തുറന്നു പറഞ്ഞ് കൂടുതല്‍ പേര്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ പരാതികള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും മലയാള സിനിമയിലെ ഇപ്പോഴത്തെ ഈ സാഹചര്യവും രാജ്യം മുഴുവന്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്.

ഇതിനിടെ കേരളത്തിന്റെ മാതൃക പിന്തുടരണമെന്ന ആവശ്യവുമായി വിവിധ സിനിമാ ഇന്‍ഡസ്ട്രികളിലെ അഭിനേതാക്കളും പ്രവര്‍ത്തകരും രംഗത്തെത്തുകയാണ്. കഴിഞ്ഞ ദിവസം നടി സാമന്തയും, വോയിസ് ഓഫ് വിമന്‍ എന്ന സംഘടനയും തെലുങ്ക് സിനിമാമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെക്കപ്പെട്ടതു പോലെ തന്നെ തെലുങ്ക് സിനിമാ രംഗത്തെ സബ് കമ്മിറ്റി റിപ്പോര്‍ട്ടും വര്‍ഷങ്ങളായി ഇരുട്ടറയിലാണ്. വോയ്‌സ് ഓഫ് വിമനിന്റെ ആവശ്യപ്രകാരം തെലങ്കാന സര്‍ക്കാര്‍ ഒരു സബ് കമ്മിറ്റിയെ സിനിമാ രംഗത്തെ ചൂഷണങ്ങള്‍ പഠിക്കാന്‍ നേരത്തെ നിയോഗിച്ചിരുന്നു.

അവര്‍ നല്‍കിയ റിപ്പോര്‍ട്ടും അതിജീവിതരുടെ സ്വകാര്യതകളും സംരക്ഷിച്ച് റിപ്പോര്‍ട്ട് പുറത്ത് വിടണം എന്നാണ് ആവശ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകാന്‍ സമഗ്ര നയരൂപീകരണം വേണം എന്നും വോയ്സ് ഓഫ് വിമന്‍ ആവശ്യപ്പെടുന്നുണ്ട്. തെലുങ്ക് നടിയായ ശ്രീ റെഡ്ഢി 2018 ഏപ്രിലില്‍ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. ഓഫീസിന് മുന്നില്‍, പൊതുവിടത്തില്‍ അര്‍ദ്ധനഗ്നയായി പ്രതിഷേധിച്ച ശ്രീ റെഡ്ഢി തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് നെറികെട്ട സംഭവങ്ങളാണെന്ന് ആഞ്ഞടിച്ചു.

കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നും സ്ത്രീകളെ ഉപയോഗിക്കുന്ന ആളുകള്‍ ഈ മേഖലയിലുണ്ടെന്നും തുറന്നടിച്ചു. എന്നാല്‍ അസോസിയേഷന്‍ പ്രതിനിധികളായ നടീ-നടന്മാര്‍ ശ്രീ റെഡ്ഢിയുടേത് പബ്ലിസിറ്റി സ്റ്റണ്ട് ആണെന്ന് പറഞ്ഞ് നടിയെ സസ്‌പെന്‍ഡ് ചെയ്തു. ഈ പ്രശ്‌നം ഹൈക്കോടതി വരെ എത്തിയതോടെയാണ് സബ് കമ്മിറ്റി രുപീകരിക്കപ്പെട്ടത്. സ്ത്രീകളുടെ പ്രശ്‌നങ്ങളും സിനിമ മേഖലയിലെ ലിംഗ അസമത്വവും കൃത്യമായി പഠിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ ദൗത്യം. സിനിമ മേഖലയിലെ പലരുമായും നിരവധി തവണ സംസാരിച്ച്, കമ്മിറ്റി തങ്ങളുടെ റിപ്പോര്‍ട്ട് 2022 ജൂണോടെ പൂര്‍ത്തിയാക്കി സമര്‍പ്പിച്ചു.

എന്നാല്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വച്ചിരുന്നത് പോലെ സബ് കമ്മിറ്റി റിപ്പോര്‍ട്ടും പൂഴ്ത്തിവച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ സൂപ്പര്‍താരങ്ങളടക്കം വിവാദത്തിലാകുമോ എന്ന ആശങ്കയാണ് പലര്‍ക്കും. എന്നാല്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന ആവശ്യം കടുത്തിരിക്കുകയാണ്. ”ഞങ്ങള്‍, തെലുങ്ക് സിനിമാ മേഖലയിലെ സ്ത്രീകള്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു, ഈ നിമിഷത്തിലേക്ക് വഴിയൊരുക്കിയ കേരളത്തിലെ ഡബ്ല്യൂസിസിയുടെ നിരന്തരമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു” എന്ന് കുറിച്ചു കൊണ്ടാണ് സാമന്ത സബ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനായുള്ള ആവശ്യം ഉന്നയിച്ചിരുന്നത്.

തെലുങ്ക് ചലച്ചിത്ര വ്യവസായം സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സ്ഥാപിക്കുന്നതിന് സര്‍ക്കാറിന്റെ ഈ മേഖലയിലെ നയങ്ങളുടെയും രൂപീകരണത്തിന് സഹായിക്കുന്ന ലൈംഗികപീഡനത്തെ കുറിച്ചുള്ള സമര്‍പ്പിച്ച സബ് കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തെലങ്കാന സര്‍ക്കാരിനോട് ഞങ്ങള്‍ ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു” എന്നാണ് സാമന്ത പറയുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ 235 പേജുള്ള റിപ്പോര്‍ട്ട് ഓഗസ്റ്റ് 19ന് ആയിരുന്നു പുറത്തെത്തിയത്. ഇതിന്റെ അലയൊലികള്‍ കേരളം വിട്ട് മറ്റ് സംസ്ഥാനങ്ങളിലും പടരുകയാണ് എന്ന് തെളിയിക്കുന്നതാണ് സാമന്തയുടെ വാക്കുകള്‍. അതേസമയം, തമിഴിലും ഇങ്ങനൊരു റിപ്പോര്‍ട്ട് വേണമെന്ന ആവശ്യവുമായി നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും നടനുമായ വിശാലും രംഗത്തെത്തിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ