ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ.. മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ശോഭിക്കട്ടെ: ആര്‍ ബിന്ദു

ഗായകന്‍ സന്നിദാനന്ദനെ അധിക്ഷേപിച്ചു കൊണ്ടെത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. സന്നിദാനന്ദന്റേത് വൃത്തികെട്ട കോമാളി വേഷമാണെന്നും അറപ്പുളവാക്കുന്നതാണ് എന്നുള്ള അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഉഷാകുമാരി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നാണ് അധിക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റ് എത്തിയത്. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ആര്‍ ബിന്ദു.

രണ്ടു വര്‍ഷം അവന്റെ അദ്ധ്യാപികയായിരുന്ന എനിക്ക് അവന്റെ സംഗീതമെന്ന പോലെ വിനയമധുരമായ പെരുമാറ്റവും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പിന്തുണ ആര്‍ ബിന്ദു അറിയിച്ചത്. ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ എന്നാണ് ബിന്ദു ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

ആര്‍ ബിന്ദുവിന്റെ കുറിപ്പ്:

ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശസ്ത ഗായകന്‍ സന്നിധാനന്ദനെ ആക്ഷേപിച്ച സംഭവം അറിഞ്ഞ് വളരെയധികം വേദനയും ധാര്‍മിക രോഷവും തോന്നി. അനുഗൃഹീതനായ ഈ ഗായകന്‍ ഞങ്ങളുടെ കേരളവര്‍മ്മ കോളേജിന്റെ അഭിമാനഭാജനവും ക്യാമ്പസ് സമൂഹത്തിന്റെ ഓമനയുമായിരുന്നു. ജനിക്കുമ്പോള്‍ ഉണ്ടായിരുന്ന cleft lip എന്ന പരിമിതിയെ മറി കടന്ന് സന്നി സംഗീതലോകത്ത് സ്വന്തമായ ഒരു ഇരിപ്പിടം നേടിയതില്‍ ഞങ്ങള്‍ ഏറെ അഭിമാനിക്കുന്നു. സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ അവന്‍ തിളങ്ങുമ്പോള്‍ ഞങ്ങള്‍ അളവറ്റ് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു.

അവിടെയും പരിമിതസാഹചര്യങ്ങളില്‍ വളര്‍ന്നുവന്ന ആ കുട്ടിയെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും മറ്റും ചില ക്ഷുദ്ര മനസ്‌കര്‍ പരിഹസിച്ചപ്പോള്‍ ഞങ്ങളുടെ ഉള്ളും അവനെയോര്‍ത്ത് നീറി. രണ്ടു വര്‍ഷം അവന്റെ അദ്ധ്യാപികയായിരുന്ന എനിക്ക് അവന്റെ സംഗീതമെന്ന പോലെ വിനയമധുരമായ പെരുമാറ്റവും ഏറെ ഹൃദ്യമായി അനുഭവപ്പെട്ടിരുന്നു. സഹപാഠികളോടും അദ്ധ്യാപകരോടും സജീവമായി ഇടപെട്ടിരുന്ന ആ കുട്ടി വിദ്യാര്‍ത്ഥി പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പഠനകാലത്ത് യുവജനോത്സവ വേദികളിലും കേരളവര്‍മ്മയിലെ സര്‍ഗ്ഗവേദികളിലും അവന്‍ സജീവ സാന്നിദ്ധ്യമായിരുന്നു. സന്നി, കോളേജ് വിട്ട് ഇറങ്ങി ഐഡിയ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ ഒരു സ്റ്റാര്‍ ആയി മാറിയതിനു ശേഷം എനിക്കുണ്ടായ ഒരു അനുഭവം കൂടി പങ്കു വെക്കുന്നു.

കേരളവര്‍മ്മ കോളേജ് റോഡില്‍ പൊരിവെയിലത്ത് ഓട്ടോറിക്ഷ കാത്ത് നില്‍ക്കുന്ന എന്റെ സമീപത്ത് ഒരു കാര്‍ വന്നു നില്‍ക്കുകയും അതില്‍ നിന്ന് തല നീട്ടി സന്നിധാനന്ദന്‍ എന്നെ വിളിക്കുകയും ചെയ്യുന്നു.. ‘എവിടെ വേണമെങ്കിലും കൊണ്ടു പോയാക്കാം… ഒരു തിരക്കുമില്ല, ടീച്ചര്‍ കയറണം’ എന്ന് പറഞ്ഞ് ആ അല്‍പ്പം പഴക്കമുള്ള സെക്കന്റ് ഹാന്‍ഡ് കാറില്‍ കയറ്റി എന്നെ ലക്ഷ്യസ്ഥാനത്താക്കിയ അനുഭവം എനിക്ക് കിട്ടിയ ഏറ്റവും പ്രിയപ്പെട്ട ഗുരുദക്ഷിണയായി ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു. കുട്ടീ, ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ…

നിന്റെ ലാളിത്യവും വിനയവും കഷ്ടപ്പെട്ട് വളര്‍ത്തിയ അമ്മയോടുള്ള സ്‌നേഹവുമെല്ലാം നിന്റെ വളര്‍ച്ചക്കു വളമാണ്…ഗുരുത്വമുള്ള മകനേ, നന്നായി വരട്ടെ… ഒരാളുടെ വേഷഭൂഷകള്‍ കൊണ്ടോ രൂപഭംഗി കൊണ്ടോ അല്ല, അയാളെ അളക്കേണ്ടത് എന്നറിയാത്ത അല്‍പ്പബുദ്ധികള്‍ കേരളീയസമൂഹത്തില്‍ ഇനിയും നിലനില്‍ക്കുന്നു എന്നത് നാണിപ്പിക്കുന്നു. മേലാള മനോഭാവങ്ങളുടെ പഴകി നാറുന്ന ആ ഭാണ്ഠക്കെട്ടുകള്‍ ഇനിയും വലിച്ചെറിയാനാകാത്ത ഉഷാകുമാരിമാര്‍ക്ക് എന്നാണ് നല്ല ബുദ്ധിയുദിക്കുക? കാലത്തിനനുസരിച്ച് മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ആത്മബോധത്തിന്റെ പ്രകാശം പരത്തി സൂര്യ സാന്നിധ്യമായി ശോഭിക്കാന്‍ സന്നിധാനന്ദനാകട്ടെ…. സ്‌നേഹം നിറഞ്ഞ ആശംസകള്‍….

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം