സെൻസർ ബോർഡിൽ നിന്നും ജാതി വിവേചനം നേരിടുന്നുവെന്ന് ആരോപണവുമായി യുവ സംവിധായകൻ അരുൺ രാജ്. തന്റെ സിനിമയായ ‘കുരിശ്’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചതായും. ഇത്തരമൊരു പേര് മാറ്റത്തിന് കാരണം തന്റെ ജാതിയാണെന്നുമാണ് അരുൺ രാജ് പറയുന്നത്.
ഇതിന് മുൻപ് സെൻസർ ബോർഡ് നിർദ്ദേശിച്ച കാര്യങ്ങളടക്കം അഞ്ച് മാറ്റങ്ങൾ സിനിമയിൽ നടത്തിയെങ്കിലും ‘എ’ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്.
![Kurisu [2023]](https://msidb.org/moviepics/354.jpg)
മതപുരോഹിതരുടെ തിന്മക്കെതിരെ എഡ്വിൻ എന്ന ബാലന്റെ പ്രതികരണമാണ് ‘കുരിശ്’ എന്ന സിനിമയുടെ പ്രമേയം. പേരുമാറ്റത്തിൽ ശാഠ്യം പിടിക്കുന്നത് ദലിത് സമുദായാംഗമായതിനാലാണ് എന്നാണ് അരുൺ രാജ് പറയുന്നത്.
മലയാളത്തിൽ ചാപ്പാകുരിശ്, ഈശോ, വിശുദ്ധൻ, കുരിശുയുദ്ധം, ആമേൻ തുടങ്ങിയ സിനിമകൾ പുറത്തുവന്നിട്ടുണ്ട്. അവിടെയൊന്നും ഇല്ലാത്ത വിവാദമാണ് സെൻസർ ബോർഡ് ഉന്നയിക്കുന്നത്. പേരുമാറ്റത്തെ തുടർന്ന് വിതരണക്കാർ പിന്മാറി. ചിത്രത്തിന്‍റെ പ്രമേയവും ഉള്ളടക്കവും നിലനിർത്തി ‘എഡ്വിന്‍റെ നാമം’ എന്ന പേരിൽ സിനിമ തിയറ്ററുകളിലെത്തുമെന്നും സംവിധായകൻ അരുൺ രാജ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.