ഫോണ്‍ വാങ്ങി തന്നതും വസ്ത്രങ്ങള്‍ വാങ്ങി തന്നതും മധു സാര്‍ ആണ്.. പിഎച്ച്ഡിക്ക് വിഷയം തിരഞ്ഞെടുത്തത് പോലും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം; കുറിപ്പുമായി ചിന്താ ജെറോം

മലയാളത്തിന്റെ പ്രിയ നടന്‍ മധുവിന്റെ 91-ാം പിറന്നാള്‍ ദിനത്തില്‍ അദ്ദേഹവുമായുള്ള ആത്മബന്ധത്തെ കുറിച്ച് പറഞ്ഞ് യുവജന കമ്മീഷന്‍ മുന്‍ അധ്യക്ഷ ചിന്താ ജെറോം. ചിന്ത പങ്കുവച്ച ഹൃദയസ്പര്‍ശിയായ കുറിപ്പ് ശ്രദ്ധനേടുകയാണ്. പിതാവുമായുള്ള മധുവിന്റെ സൗഹൃദവും പിതാവിന്റെ മരണശേഷം മുന്നോട്ടുള്ള ജീവിതത്തിന് മധു നല്‍കിയ പിന്തുണയും നന്ദിയോടെ ഓര്‍ക്കുകയാണ് ചിന്ത. പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരമായിരുന്നു എന്നാണ് ചിന്ത പറയുന്നത്.

ചിന്തയുടെ കുറിപ്പ്:

മലയാളത്തിന്റെ നടന വിസ്മയം ശ്രീ മധു സാര്‍ 91-ാം വയസ്സിലേക്ക് കടക്കുകയാണ്. ലോക സിനിമയ്ക്ക് മുമ്പിലേക്ക് മലയാള സിനിമ എത്തിച്ച അതുല്യ കലാകാരന്‍ മധു സാര്‍ ഓരോ മലയാളിക്കും അഭിമാനമാണ്. ഈ അതുല്യ കലാകാരന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍ നേരുമ്പോള്‍ വ്യക്തിപരമായി എനിക്ക് ആരാണ് മധു സാര്‍ എന്ന് കുറിക്കണമെന്ന് തോന്നുന്നു.

എനിക്ക് ആരാണ് മധുസാര്‍;

ഞാന്‍ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയിരിക്കുമ്പോള്‍ (ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ രണ്ടാംവര്‍ഷ ഡിഗ്രി ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനി) യൂണിവേഴ്‌സിറ്റി യൂണിയന്റെ യൂത്ത് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശനത്തിന് ഞാനും ജനറല്‍ സെക്രട്ടറി അരുണ്‍ വികെയും കണ്ണമ്മൂലയിലുള്ള മധു സാറിന്റെ വീട്ടിലെത്തി പരിപാടിക്ക് ക്ഷണിച്ചു. സിനിമയില്‍ മാത്രം കണ്ടിട്ടുള്ള മഹാനടനെ നേരിട്ട് കണ്ട വിസ്മയത്തിലായിരുന്നു ഞങ്ങള്‍ രണ്ടു പേരും. വീട്ടില്‍ എത്തിയപ്പോള്‍ വീടിന് പുറകിലുള്ള പറമ്പില്‍ തൊഴിലാളികള്‍ക്കൊപ്പം ജോലിയില്‍ വ്യാപൃതനായി നില്‍ക്കുന്ന സിനിമാതാരം മധുവിനെയാണ് ഞങ്ങള്‍ കണ്ടത്. ഊഷ്മളമായി ഞങ്ങളെ സ്വീകരിച്ചു സ്വീകരണ മുറിയില്‍ ഇരുത്തി.

‘തങ്കം, കുട്ടികള്‍ക്ക് ചായ എടുക്കൂ’ എന്ന് ഭാര്യയോട് പറഞ്ഞു. മധുസാറിന്റെ പ്രിയപത്‌നി ഞങ്ങള്‍ക്കരികില്‍ വന്നു മധുരവും ചായയും എല്ലാം നല്‍കി. ഒരു സിനിമാനടന്റെ വീട്ടില്‍ ഇത്ര വലിയ സ്വീകരണം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഞങ്ങള്‍ തിരികെ സ്റ്റുഡന്‍സ് സെന്ററില്‍ എത്തും വരെ പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. പരിപാടിക്ക് വരാമെന്ന് സമ്മതിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വച്ച് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തില്‍ മനോഹരമായി ആ പരിപാടി നടന്നു.

പിന്നീടൊരു ദിവസം ഞാനെന്റെ വീട്ടില്‍ കൊല്ലത്ത് നില്‍ക്കുമ്പോള്‍ എന്റെ ഫോണില്‍ മധു സാറിന്റെ ഒരു ടെക്സ്റ്റ് മെസ്സേജ് വന്നു. മോളുടെ നാട്ടില്‍ ഞാനുണ്ട്. ഞാന്‍ പെട്ടെന്ന് ഫോണുമെടുത്ത് പപ്പയുടെ അടുത്ത് ചെന്നു. പപ്പാ, എനിക്ക് സിനിമാതാരം മധുസാര്‍ മെസ്സേജ് അയച്ചിരിക്കുന്നു. കൊല്ലത്തുണ്ടെന്ന്.

പപ്പ ലേശം അത്ഭുതത്തോടു കൂടി ചോദിച്ചു ‘ചെമ്മീനിലെ മധു സാറോ ..? ഞാന്‍ പറഞ്ഞു അതെ ‘
പപ്പ പറഞ്ഞു വീട്ടിലേക്ക് ക്ഷണിക്കൂ അദ്ദേഹം വരുമോ നമ്മുടെ വീട്ടില്‍ …?
ഞാന്‍ പറഞ്ഞു
വീട്ടില്‍ വരാം എന്ന സമ്മതത്തോടു കൂടിയുള്ള മെസ്സേജ് ആണ്. ഉടന്‍ തന്നെ ഞാന്‍ മധു സാറിനെ വിളിച്ചു. പരിപാടി കഴിഞ്ഞ് ഇവിടെ എത്തുമെന്ന് പറഞ്ഞു. കൊല്ലത്തെ പരിപാടി കഴിഞ്ഞു സംഘാടകര്‍ക്കൊപ്പം അദ്ദേഹം വീട്ടില്‍ എത്തി. പപ്പയും മമ്മിയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി നില്‍ക്കുകയാണ്. അവരുടെ യൗവ്വന കാലത്തെ നായകന്‍ അവരുടെ വീട്ടിലേക്ക് എത്തുകയാണ്. സ്‌നേഹപൂര്‍വ്വം ഇവിടെ വന്നു. രണ്ടു മൂന്ന് മണിക്കൂര്‍ പപ്പയുമായി ചിലവഴിച്ചു. അവര്‍ രണ്ടു പേരും വലിയ സൗഹൃദത്തിലായി.

ഇടയ്ക്കിടയ്ക്ക് പപ്പ മധു സാറിനെ വിളിക്കും മധുസാര്‍ കൊല്ലം വഴി പോകുന്ന സമയത്ത് സമയം ക്രമീകരിച്ചു വീട്ടില്‍ വരും. ഞാന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ പോലും മധുസാര്‍ പപ്പയുമായുള്ള സൗഹൃദം തുടര്‍ന്നു.

പപ്പയുടെ മരണം അറിഞ്ഞപ്പോള്‍ തിരക്കുകള്‍ക്കിടയില്‍ നിന്നാണ് മധുസാര്‍ ഓടിയെത്തിയത്. ഏതോ സിനിമാ ചിത്രീകരണത്തില്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പ്രതീക്ഷിച്ചത് അദ്ദേഹം തിരക്കുകള്‍ ഒഴിഞ്ഞ ഒരു ദിവസം വീട്ടിലേക്ക് വരും എന്നാണ്. എന്നാല്‍ വിവരമറിഞ്ഞ് അദ്ദേഹം നില്‍ക്കുന്നിടത്തു നിന്നും യാത്ര ചെയ്തു എത്താന്‍ കഴിയുന്ന സമയം മാത്രം എടുത്ത് കൊണ്ട് വീട്ടിലെത്തി കൊല്ലത്തെ ഭാരതരാജ്ഞി പള്ളി സെമിത്തേരിയില്‍ പപ്പായെ അടക്കുന്നതു വരെയുള്ള എല്ലാ കര്‍മ്മങ്ങളിലും അദ്ദേഹം ഒപ്പം നിന്നു. ഒപ്പം നില്‍ക്കുക മാത്രമല്ല ഒരു കുടുംബാംഗത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ട് എല്ലാ ചുമതലയും നിര്‍വഹിച്ചത് അദ്ദേഹമായിരുന്നു. തിരിച്ചു മടങ്ങുമ്പോള്‍ കരഞ്ഞു തളര്‍ന്നിരിക്കുന്ന എന്നോട് പറഞ്ഞത് പപ്പ പോയത് മോള്‍ക്ക് വലിയ നഷ്ടമാണ് അത്രയും പറഞ്ഞ് അദ്ദേഹം പോയി.

മരണം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം വിളിച്ചു പഠനം നിന്നു പോകരുത് പിജി പഠനത്തിന് ശേഷം തുടര്‍ വിദ്യാഭ്യാസം ചെയ്യണം എല്ലാ ഉത്തരവാദിത്വങ്ങളും പപ്പയുടെ സ്ഥാനത്ത് നിന്ന് ചെയ്യാന്‍ ഞാന്‍ ഉണ്ടാകും എന്ന് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ പിഎച്ച്ഡിക്ക് സിനിമ വിഷയമായി തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു. മധുസാറിന്റെ മകള്‍ ഉമ ചേച്ചിയും സിനിമയിലാണ് പിഎച്ച്ഡി പൂര്‍ത്തീകരിച്ചത്. സിനിമയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു അങ്ങനെയാണ് ഗവേഷണത്തിലേക്ക് കടക്കുന്നത്. എനിക്ക് ആദ്യമായി ഉപയോഗിക്കാന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങി തന്നത് മുതല്‍ ഇടാനുള്ള നല്ല നല്ല വസ്ത്രങ്ങള്‍ വാങ്ങിത്തരുന്നത് എല്ലാം മധുസാറായിരുന്നു.

ഉമ ചേച്ചിയെ പോലെ തന്നെ കൂടെ നിര്‍ത്തി പഠനവും മറ്റെല്ലാ പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടു പോകണമെന്ന് നിരന്തരമായി ഉപദേശിക്കുന്ന വഴികാട്ടിയായി മധുസാറുണ്ട്. 91ന്റെ നിറവില്‍ എത്തിനില്‍ക്കുകയാണ് നമ്മുടെ അഭിമാനമായ മധു സാര്‍ . അദ്ദേഹം കലാരംഗത്ത് നല്‍കുന്ന സംഭാവനകള്‍ക്കൊപ്പം വ്യക്തിബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുന്നതിലും വലുപ്പചെറുപ്പമില്ലാതെ എല്ലാ മനുഷ്യരെയും സ്‌നേഹിക്കുന്നതിലും ഒരുവട്ടം പരിചയപ്പെട്ട വ്യക്തിയുടെ പോലും ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് ഹൃദയത്തില്‍ ഇടം കൊടുക്കുന്നതിലും അപൂര്‍വമായ മാതൃക ആണ് . എനിക്കെന്റെ വിദ്യാര്‍ത്ഥി രാഷ്ട്രീയം സമ്മാനിച്ച അവസരങ്ങളില്‍ അവര്‍ണ്ണനീയമായ ഒന്നായി മധു സാറിനെ പരിചയപ്പെട്ടതും അദ്ദേഹം തന്ന കരുതലും സ്‌നേഹവും നിലനില്‍ക്കുകയാണ്. ഇനിയും ഒരുപാട് നാള്‍ മലയാളികളുടെ കലാ മേഖലയില്‍ മധുസാര്‍ നിറഞ്ഞു നില്‍ക്കട്ടെ. എല്ലാവിധ ആയുരാരോഗ്യവും ഐശ്വര്യവും മധുസാറിനും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന് ഹൃദയപൂര്‍വം ആശംസിക്കുന്നു.എന്റെ പ്രിയപ്പെട്ട മധുസാറിന് എന്റെയും മമ്മിയുടെയും ഒരായിരം പിറന്നാള്‍ ആശംസകള്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ