2016ൽ ഒപ്പിട്ട ഒരു പ്രോജക്റ്റ് വൈകിപ്പിച്ചുവെന്നാരോപിച്ച് നടനും സംവിധായകനുമായ ധനുഷിന് തേനണ്ടൽ ഫിലിംസ് വക്കീൽ നോട്ടീസ് അയച്ചു. 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനി നോട്ടീസ് അയച്ചത്.
2016ൽ ‘നാൻ രുദ്രൻ’ എന്ന ചിത്രത്തിനായി ധനുഷ് കരാറിൽ ഒപ്പുവെച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ആ പദ്ധതിയിൽ നിന്ന് പിന്മാറിയെന്നും, അവരുടെ നിർമ്മാണത്തിൽ മറ്റൊരു ചിത്രം സംവിധാനം ചെയ്ത് അഭിനയിക്കുമെന്ന് വാഗ്ദാനം ചെയ്തതായും നിർമ്മാണ കമ്പനി അവകാശപ്പെടുന്നതായി നോട്ടീസിൽ പറയുന്നു.
മുൻകൂർ പേയ്‌മെന്റുകളും പ്രീ-പ്രൊഡക്ഷൻ ചെലവുകളുമായി ഏകദേശം 20 കോടി രൂപ നിക്ഷേപിച്ചതായാണ് പ്രൊഡക്ഷൻ ഹൗസ് അവകാശപ്പെടുന്നത്. ഇതിൽ നാഗാർജുന, എസ്.ജെ. സൂര്യ തുടങ്ങിയ അഭിനേതാക്കളുടെ പേയ്‌മെന്റുകളും ഉൾപ്പെടുന്നുണ്ട്. പ്രോജക്റ്റിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്കാണ് ഇത്.
എന്നാൽ പത്ത് വർഷങ്ങൾക്ക് ശേഷം പൂർണ്ണമായ ഒരു തിരക്കഥ നൽകാൻ കഴിയാത്തതിനെ തുടർന്ന് ധനുഷ് പദ്ധതി പാതിവഴിയിൽ നിർത്തിവച്ചതായി പ്രൊഡക്ഷൻ ഹൗസ് ആരോപിച്ചു. അതേസമയം, ആരോപണത്തോട് പ്രതികരിക്കാൻ ധനുഷ് തയ്യാറായിട്ടില്ല. ഡി55 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ധനുഷ്.