വിയറ്റ്നാം കോളനി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ വിജയ രംഗരാജു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
മഹാരാഷ്ട്ര സ്വദേശിയായ രംഗരാജു ഹൈദരാബാദിലാണ് താമസിക്കുന്നത്. ഷൂട്ടിങ്ങിനിടെ പരിക്കേറ്റ രംഗരാജു, തുടർ ചികിത്സക്കാണ് ചെന്നൈയിലേക്ക് വന്നത്. മരണാനന്തരച്ചടങ്ങുകള്‍ ചെന്നൈയിലാവും നടക്കുക.
മലയാളത്തിന് പുറമെ തെലുങ്ക് സിനിമകളിലും വില്ലൻ വേഷങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു. നന്ദമൂരി ബാലകൃഷ്ണയുടെ ഭൈരവ ദീപത്തിലൂടെയാണ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചത്. യാഗ്നം എന്ന ചിത്രത്തിലൂടെ തെലുങ്കില്‍ ശ്രദ്ധേയനായി. വിയറ്റ്നാം കോളനിക്ക് പുറമെ ആയുധം, പടയോട്ടം, ഹാലോ മദ്രാസ് ഗേൾ, ഹിറ്റ്ലർ ബ്രദേഴ്‌സ്, വെനീസിലെ വ്യാപാരി, മനുഷ്യ മൃഗം എന്നി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.