സിനിമായിലാണെങ്കിലും സാഹിത്യത്തിലാണെങ്കിലും മതത്തെ തൊട്ടുകഴിഞ്ഞാൽ ആളുകൾ വളരെയധികം കോപിഷ്ഠരാകും: പിഎഫ് മാത്യൂസ്

സമകാലിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരനാണ് പി. എഫ് മാത്യൂസ്. ചെറുകഥ, നോവൽ, തിരക്കഥ തുടങ്ങീ എല്ലാ മേഖലകളിലും പി. എഫ് മാത്യൂസ് തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

എൺപതുകളുടെ തുടക്കത്തിൽ എഴുതിത്തുടങ്ങിയെങ്കിലും പി. എഫ് മാത്യൂസിന്റെ കൃതികൾ 2010 നു ശേഷമാണ് സജീവമായി വായിക്കപ്പെടുന്നത്. ആദ്യ നോവലായ ‘ചാവുനിലം’ എന്ന കൃതിക്ക് രണ്ടാം പതിപ്പ് പോലും വരുന്നത് ‘കുട്ടിസ്രാങ്ക്’ എന്ന സിനിമയുടെ തിരക്കഥയ്ക്ക് നാഷണൽ ഫിലിം അവാർഡ് ലഭിക്കുന്നതോടു കൂടിയാണ്.

2020-ൽ ‘അടിയാളപ്രേതം’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും, ഒവി വിജയൻ പുരസ്കാരവും ഏറ്റുവാങ്ങി. 2022-ൽ ‘മുഴക്കം’ എന്ന കഥാസമാഹാരത്തിലൂടെ വീണ്ടും കേരള സാഹിത്യ അക്കാദമി അവാർഡ് സ്വന്തമാക്കി.

ഇപ്പോഴിതാ തന്റെ സാഹിത്യ ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും രാഷ്ട്രീയത്തെ കുറിച്ചും സംസാരിക്കുകയാണ് സമകാലിക മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പി. എഫ് മാത്യൂസ്. സിനിമായിലാണെങ്കിലും സാഹിത്യത്തിലാണെങ്കിലും മതത്തെ തൊട്ടുകഴിഞ്ഞാൽ ആളുകൾ വളരെയധികം കോപിഷ്ഠരാകുമെന്നാണ് പി. എഫ് മാത്യൂസ് പറയുന്നത്. കൂടാതെ എന്നും പ്രതിപക്ഷമായി നിൽക്കുന്നതുതന്നെയാണ് എഴുത്തുകാരന്റെ രാഷ്ട്രീയ നിലപാട് എന്ന് കൂടി പി എഫ് മാത്യൂസ് ഇന്നത്തെ രാഷ്ട്രീയ സാമൂഹികാവസ്ഥയെ വീക്ഷിച്ചുകൊണ്ട് കൂട്ടിച്ചേർക്കുന്നു.

‘എൺപതുകളുടെ അവസാനമാണ് ഞാൻ ചാവുനിലം എഴുതിത്തുടങ്ങുന്നത്. 1996-ൽ പുസ്തകരൂപത്തിൽ വന്നു. അതിനൊരു രണ്ടാം പതിപ്പുണ്ടാകുന്നത് 2010-ൽ സിനിമയുടെ തിരക്കഥയ്ക്ക് ദേശീയ അവാർഡ് കിട്ടിയതുകൊണ്ടു മാത്രമാണ്. ദേശീയ അവാർഡു കൊണ്ടുണ്ടായ ഏറ്റവും വലിയ ഗുണവും അതായിരുന്നു. ഇതിനിടയിൽ 1993-ൽ ‘മിഖായേലിന്റെ സന്തതികൾ’ ദൂരദർശൻ സംപ്രേഷണം ചെയ്തു. അതേവർഷം ‘പുത്രൻ’ സിനിമയും വന്നു.

വള്ളുവനാടൻ ഭാഷയും തറവാട്ടുകഥകളുമായിരുന്നു അക്കാലത്ത് സാഹിത്യത്തിലും ദൃശ്യമാധ്യമങ്ങളിലും നടപ്പുശീലം. ടെലിവിഷൻ പരമ്പരയുടെ രൂപത്തിലാണെങ്കിലും കഥാപാത്രങ്ങൾ ആദ്യമായി അത്ര സവർണമല്ലാത്ത കൊച്ചി ഭാഷ സംസാരിച്ചു. കേരളത്തിൽ ടെലിവിഷൻ പരമ്പര പുതിയ മാധ്യമമായതിനാൽ കാണി ശീലങ്ങൾക്ക് അടിമയായിത്തീർന്നിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടാകണം ആ പരമ്പര സ്വീകരിക്കപ്പെട്ടത്. നോവലും എന്റെ കഥകളും അപ്പോഴും അദൃശ്യമായിത്തന്നെ തുടർന്നു. പിൽകാലത്ത് പുതിയ തലമുറയാണ് ചാവുനിലം കുറച്ചെങ്കിലും ആഘോഷിച്ചത്.

ഒരു മതപരത തീർച്ചയായും എൻ്റെ എഴുത്തിലുണ്ട്. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിലെ പ്രധാന ചടങ്ങുകൾ എല്ലാം പള്ളിയിൽ വച്ചാണ് നടക്കുന്നത്. ‘ഈ മയൗ’ കൈകാര്യം ചെയ്യുന്ന വിഷയം പള്ളിയുടെ ഈ ആധിപത്യത്തിനെതിരെയുള്ള എളിയ തോതിലുള്ള ഒരൊറ്റയാൾ പോരാട്ടമാണ്.

ഇത് ചില മേലധ്യക്ഷന്മാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അറിഞ്ഞു. അവർ അതിനെതിരെ സംസാരിക്കുകയും യോഗം വിളിച്ചു കൂട്ടുകയും ഒക്കെ ചെയ്തു. കേന്ദ്രമന്ത്രിയെ കത്തിക്കുന്ന ദൃശ്യം പോലും ചർച്ച ചെയ്യപ്പെടാത്ത ഇടത്ത് ഒരു വികാരിയച്ചന്റെ കരണത്തടിക്കുന്ന ദൃശ്യം ചർച്ചചെയ്യപ്പെട്ടു.

സിനിമയിലാണെങ്കിലും കഥയിലാണെങ്കിലും മതത്തെ തൊട്ടുകഴിഞ്ഞാൽ ആളുകൾ വളരെയധികം കോപിഷ്ഠരാകും. യഥാർത്ഥ ജീവിതങ്ങളെ ആസ്പദമാക്കി എഴുതുമ്പോൾ തീർച്ചയായും അതിൽ മതവും അതിൻ്റെ അനുഷ്ഠാനങ്ങളും കട ന്നുവരും. ശവസംസ്‌കാര ചടങ്ങിലൂടെയാണ് ‘ഈമയൗ’ മുന്നോട്ടുപോകുന്നത്. അത് മതം അനുശാസിക്കുന്ന ചടങ്ങാണ്. അപ്പനെ വീട്ടുമുറ്റത്ത് കുഴികുത്തി മൂടുന്ന മകൻ സന്തോഷത്തോടെ അല്ല അത് ചെയ്യുന്നത്. ഗതികെട്ടിട്ടാണ് ചെയ്യു ന്നത്. അപ്പോൾ ശരിക്കു പറഞ്ഞാൽ ആ മകൻ ചെയ്യുന്നത്, ഒരു ഏകാധിപത്യ ശക്തിക്കെതിരെ ഒരു സാധാരണ മനുഷ്യൻ നടത്തുന്ന പോരാട്ടം കൂടിയാണ്. പലയിടത്തും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുള്ളതായി കേട്ടിട്ടുണ്ട്.

എഴുത്തുകാരൻ പൗരനാണ്, വോട്ടറാണ്. ഏതെങ്കിലും ഒരു കക്ഷിയോട് അയാൾക്കും കൂറുണ്ടാകാം. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം അതു സ്വീകാര്യമല്ല. ഒരു പാർട്ടിയോട് കൂറുണ്ടാകുമ്പോൾ നമ്മൾ അന്ധതയിലേക്കു പതിക്കുകതന്നെയാണെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പിന്നെ നമ്മൾ സെലക്ടീവാകാൻ തുടങ്ങും. ഒ.വി. വിജയൻ എത്ര സാർത്ഥകമായി രാഷ്ട്രീയം എഴുതിയിരുന്നതാണ്.

എന്നിട്ടും അദ്ദേഹത്തെ അമേരിക്കൻ ചാരനായും ഹിന്ദുത്വവാദിയായും ചാപ്പകുത്താൻ ഒരു പ്രയാസവുമുണ്ടായില്ല. നമ്മളോടു കൂറില്ലാത്തവരേയും വിമർശകരേയും നമ്മൾ ഇത്തരത്തിൽ ചാപ്പകുത്തി മാറ്റിനിർത്തും എന്നതാണ് ലൈൻ. എന്നും പ്രതിപക്ഷമായി നിൽക്കുന്നതുതന്നെയാണ് എഴുത്തുകാരന്റെ രാഷ്ട്രീയ നിലപാട് എന്നു ഞാൻ കരുതുന്നു. എന്നിരുന്നാലും എനിക്കറിയാം നിശ്ശബ്ദരായ ഭൂരിപക്ഷത്തിന്റെ ഒരു കണ്ണി മാത്രമാണ് ഞാനുമെന്ന്. അവർക്കുള്ള അതേ ഉത്തരവാദിത്വം തന്നെയാണ് എനിക്കുമുള്ളത്. അതിനപ്പുറം ഒന്നുമില്ല.’- പി. എഫ് മാത്യൂസ് പറഞ്ഞു 

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി