'അവര്‍ക്ക് അതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ് ഓരോ സ്‌ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നത്'

മരട് ഫ്‌ളാറ്റ് പൊളിക്കല്‍ ആഘോഷമാക്കിയ മലയാളികളെ വിമര്‍ശിച്ച് നടന്‍ ജോയ് മാത്യു. അവര്‍ക്കതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ് ഓരോ സ്‌ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നതെന്നും അയല്‍ക്കാരന്റെ തകര്‍ച്ച കാണുന്നതില്‍ സായൂജ്യമടയുന്നവനാണ് മലയാളി എന്ന് നാം വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജോയ് മാത്യു പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

മരട് പൊടിയായപ്പോള്‍ എന്തായിരുന്നു മലയാളിയുടെ മനസ്സില്‍ ? ആ ആര്‍പ്പുവിളികള്‍ പറയുന്നതെന്ത് ? ഒരു യുദ്ധം കണ്ട പ്രതീതി ,യുദ്ധത്തിലെ പരാജിതന്റെ തകര്‍ച്ചകാണുന്നതിന്റെ ആഹ്ലാദാരവങ്ങളാണ് എങ്ങും. മാധ്യമങ്ങളും അത് ആഘോഷമാക്കുക തന്നെ ചെയ്തു.

അവര്‍ക്കതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ് ഓരോ സ്‌ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നത് . എന്തുകൊണ്ടാണിങ്ങനെ ? എന്നാല്‍ മരട് ഫ്‌ലാറ്റുകളിലില്‍ നിന്നും കുടിയിറക്കപ്പെട്ട മനുഷ്യരുടെ മനസ് എന്തായിരുന്നിരിക്കണം ? അനധികൃതമായി ,അവിഹിതമായി കെട്ടിപ്പൊക്കിയത് എന്തുതന്നെയാണെങ്കിലും അത് പൊളിച്ച് നീക്കണം എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ ആരാണ് അവരെ വഞ്ചിച്ചത് ?

സുപ്രീംകോടതി വിധി വന്നിട്ടും ഞങ്ങള്‍ കൂടെയുണ്ടാകും ഒന്നും ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞു പാഞ്ഞു വന്ന രാഷ്ട്രീയക്കാരാരും പിന്നീട് ഇത് വഴി വന്നില്ല. അവരും ടിവിക്ക് മുന്നിലിരുന്നു സ്‌ഫോടനപരമ്പരകളുടെ ആഹ്ലാദക്കാഴ്ചകളിലാറാടാനാണ് സാധ്യത. അനധികൃതമായി കെട്ടിടം നിര്‍മിച്ചവര്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നു വേണ്ടത് തന്നെ.

എന്നാല്‍ ഇവര്‍ക്ക് അനധികൃത നിര്‍മാണത്തിന് ഒത്താശ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ ദല്ലാള്‍മാരും യാതൊരു പോറലുമേല്‍ക്കാതെ സസുഖം നമുക്കിടയില്‍ വാഴുന്നു.അവരും സ്‌ഫോടനപരമ്പരകള്‍ കണ്ടു ആര്‍പ്പു വിളിക്കുന്നു;തരിമ്പും കുറ്റബോധമില്ലാതെ.

ഒരു കുടുംബം ഒരു വീട് വാങ്ങുന്നത് ജീവിതകാലം അധ്വാനിച്ചുണ്ടാക്കിയ അവരുടെ മുഴുവന്‍ സമ്പാദ്യവും എടുത്തിട്ടോ കടം വാങ്ങിയിട്ടോ ഒക്കെയായിരിക്കുമല്ലോ. സമൂഹത്തില്‍ അന്തസ്സായി, വൃത്തിയും വെടിപ്പുമുള്ള ഒരു വാസസ്ഥലം. അത്രയേ അവര്‍ ആഗ്രഹിച്ചുള്ളൂ ആരാണ് അങ്ങനെ ആഗ്രഹിക്കാത്തത്?

അതിനു സാധിക്കാത്തവരും ശ്രമിക്കാത്തവരും താല്പര്യമില്ലാത്തവരും അയല്‍ക്കാരന്റെ തകര്‍ച്ച കാണുന്നതില്‍ സായൂജ്യമടയുന്നവനുമാണ് മലയാളി എന്ന് നാം വീണ്ടും
തെളിയിച്ചുകൊണ്ടിരിക്കയാണ്. അത് അടുത്തകാലത്തതൊന്നും മാറാനും പോകുന്നില്ല. എന്നാല്‍ മരട് ഫ്‌ലാറ്റുകള്‍ മലയാളിക്ക് നേരെ ഉയര്‍ത്തുന്ന ചോദ്യം ഇതാണ് ; ആരെ വിശ്വസിച്ചാണ് നിങ്ങള്‍ ഒരു വസ്തു/ /വീട് വാങ്ങുന്നത്?

ഏതു നിയമസംവിധാനമാണ് ഒരു സാധാരണക്കാരനെ ഇക്കാര്യത്തില്‍ സഹായിക്കുക ? ഏതു സര്‍ക്കാര്‍ സ്ഥാപനമാണ് നിങ്ങള്‍ക്ക് വിശ്വസിക്കാവുന്നത് ?കെട്ടിട മാഫിയകള്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ ദല്ലാള്‍മാര്‍ക്കും കോഴകൊടുത്ത് കള്ളപ്രമാണങ്ങളും കള്ളപെര്‍മിറ്റുകളും ലഭ്യമാക്കുന്ന ഈ നാട്ടില്‍ ആരെ വിശ്വസിച്ചാണ് നിങ്ങള്‍ ഒരു വാസസ്ഥലം സ്വന്തമാക്കുക ?

ഒരാള്‍ക്ക് പോലും പോറലേല്‍ക്കാതെ അതി വിദഗ്ധമായി കെട്ടിടം തകര്‍ക്കുന്ന സാങ്കേതികവിദ്യ പ്രശംസിക്കപ്പെടേണ്ടത് തന്നെ. എന്നാല്‍ അത് ആഘോഷമായി മാറണമെങ്കില്‍ ഫ്‌ലാറ്റ് നിര്‍മ്മിതിക്ക് കൂട്ടുനിന്ന ,കോഴവാങ്ങിയ ഉദ്യോഗസ്ഥരെയും അവരെ സംരക്ഷിക്കുന്ന രാഷ്ട്രീയ ദല്ലാള്‍മാരെയും തകര്‍ക്കുന്ന കെട്ടിടത്തോടോപ്പം കെട്ടിതൂക്കിയിരുന്നെങ്കില്‍ എന്ന് കുടിയിറക്കപ്പെട്ടവരെങ്കിലും ആഗ്രഹിച്ചുപോയാല്‍ അതില്‍ തെറ്റു പറയാന്‍ പറ്റുമോ ? .

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ