ആറാട്ട് സിനിമയുടെ റിലീസിന് ബന്ധപ്പെട്ട് ഒടിടി ചർച്ചകൾ നടത്തിയിട്ടില്ലെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. മുതൽമുടക്ക് അത്രമേൽ വലുതാണെന്നും ഈ വർഷമെങ്കിലും ചിത്രം തിയറ്ററിലെത്തിക്കണമെന്നു തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈനിന്റെ ‘വെള്ളിയാഴ്ചകളേ വീണ്ടും വരുമോ?’ എന്ന ക്ലബ്ബ്ഹൗസ് കൂട്ടായ്മയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറാട്ട് ഓണത്തിന് തിയറ്ററിലെത്തിക്കാനായിരുന്നു പദ്ധതി. അതിനു മുമ്പ് മരക്കാർ റിലീസ് ആയിപ്പോകും എന്നൊക്കെയായിരുന്നു മനസിൽ കണ്ടത്.
ഇന്ന് എന്റെ മുമ്പിൽ ഓണമില്ല, അടുത്ത റിലീസ് തിയതി എപ്പോഴാണ് എന്ന് ചോദിച്ചാൽ അറിയില്ല. എത്രനാൾ നമ്മൾ ഇതിങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്നറിയില്ല.
കോവിഡിനു ശേഷം ആളുകളെ തിയറ്ററിലേയ്ക്ക് തിരികെ കൊണ്ടുവരണം എന്ന ആഗ്രഹത്തോടെ നിർമിച്ച ഈ ചിത്രത്തിന്റെ മുതൽമുടക്ക് ഇപ്പോൾ എങ്ങനെ തിരിച്ചുപിടിക്കും എന്നതാണ് എന്റെ മുന്നിലുള്ള പ്രാഥമികമായ പരിഗണന. അദ്ദേഹം പറഞ്ഞു.