അവസാനനിമിഷം വെട്ടിപ്പോയതിന്റെ വേദന നീറ്റലായി ഉള്ളിലുണ്ടായിരുന്നു.. ഇനി 'ദൃശ്യ'ത്തിലെ എസ്‌ഐ സുരേഷ് ബാബു: ഇര്‍ഷാദ്

സിനിമയിലേക്കുള്ള തന്റെ വഴി എളുപ്പമായിരുന്നില്ലെന്ന് നടന്‍ ഇര്‍ഷാദ് അലി. സിനിമയിലെ തന്റെ 30 വര്‍ഷങ്ങളെ കുറിച്ചാണ് ഇര്‍ഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പട്ടിക്കര എന്ന കുഗ്രാമത്തില്‍ നിന്നും സിനിമയിലേക്ക് വരുമ്പോള്‍ അഭിനയിക്കണമെന്ന മോഹം മാത്രമാണ് ഉണ്ടായിരുന്നത്. ‘നീ വരുവോളം’ എന്ന സിനിമയില്‍ എന്റെ രംഗം അവസാനനിമിഷം വെട്ടിപ്പോയതിന്റെ വേദന നീറ്റലായി ഉള്ളിലുണ്ടായിരുന്നു. തുടര്‍ന്ന് ‘പ്രണയവര്‍ണങ്ങള്‍’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു. നിര്‍മ്മാതാവ് രഞ്ജിത്ത്, സംവിധായകന്‍ തരുണ്‍ മൂര്‍ത്തി തുടങ്ങിയവര്‍ നല്ല അവസരങ്ങള്‍ തന്നു. ‘തുടരും’ ചിത്രത്തില്‍ ഷാജിയായി, ഇനി ‘ദൃശ്യ 3’ല്‍ എസ്‌ഐ സുരേഷ് ബാബു ആകുന്നു എന്നാണ് ഇര്‍ഷാദ് കുറിപ്പില്‍ പറയുന്നത്.

ഇര്‍ഷാദിന്റെ കുറിപ്പ്:

കേച്ചേരിക്ക് അടുത്ത് പട്ടിക്കര എന്ന കുഗ്രാമത്തില്‍ നിന്നും സിനിമയിലേക്ക് ബസ്സ് പിടിക്കുമ്പോള്‍, നെഞ്ചില്‍ ജ്വലിച്ചു നിന്നത് അഭിനയത്തോടുള്ള അടങ്ങാത്ത മോഹം മാത്രമാണ്. കൈമുതലായുണ്ടായിരുന്നത്, കെടാതെ കാത്ത ഒരു കുഞ്ഞു ആത്മവിശ്വാസത്തിന്റെ തിരിവെട്ടവും! സിനിമയില്‍ പിടിവള്ളിയായി മാറാന്‍ ബന്ധങ്ങളോ പരിചയക്കാരോ ഇല്ലായിരുന്നു. തേടിയെത്തിയ ഒരു അവസരത്തിന്റെ പുറത്ത് ഇറങ്ങിപ്പുറപ്പെട്ടതുമായിരുന്നില്ല. കുട്ടിക്കാലത്തെപ്പോഴോ മനസില്‍ കയറിക്കൂടിയ സിനിമയെന്ന മോഹവസ്തു, ഇരിക്കപ്പൊറുതി തരാത്ത രീതിയില്‍ അതെന്നെ അത്രമേല്‍ കൊതിപ്പിച്ചിരുന്നു.

ചാന്‍സ് തേടിയുള്ള അലച്ചിലുകള്‍, മുന്നില്‍ അടയുന്ന വാതിലുകള്‍…. അത്ര വേഗത്തില്‍ സിനിമയെനിക്ക് പിടിതരില്ല എന്ന് തിരിച്ചറിഞ്ഞത് തിരസ്‌കാരങ്ങളിലൂടെയാണ്. മോഹഭംഗങ്ങളുടെ പേമാരിയില്‍ ഒരുവേള ഞാന്‍ പൊള്ളിയവസാനിച്ചേനെ. പക്ഷേ, ഉള്ളിന്റെ ഉള്ളില്‍ ‘ഇന്നല്ലെങ്കില്‍ നാളെ, വഴി തെളിയും’ എന്ന പ്രതീക്ഷയുടെ മിന്നാമിനുങ്ങ് വെളിച്ചം ബാക്കി നിന്നു…. ആ വെളിച്ചമായിരുന്നു വഴികാട്ടി.

വര്‍ഷം 1997. തിരുവനന്തപുരം വിമന്‍സ് കോളജ്. ‘പ്രണയവര്‍ണങ്ങളുടെ’ ഷൂട്ടിങ് നടക്കുന്നു. തോമസ് സെബാസ്റ്റ്യനും ഗിരീഷ് മാരാരും തിരുവനന്തപുരത്തേക്ക് വിളിക്കുമ്പോള്‍ ആ ക്യാംപസ് ചിത്രത്തില്‍ ഒരു വിദ്യാര്‍ഥി വേഷം, അതിലപ്പുറം മോഹമില്ലായിരുന്നു. സിബി സാറിന്റെ മുന്‍ ചിത്രമായ ‘നീ വരുവോളം’ എന്ന സിനിമയില്‍ എന്റെ രംഗം അവസാനനിമിഷം വെട്ടിപ്പോയതിന്റെ വേദന നീറ്റലായി ഉള്ളിലുണ്ടായിരുന്നു. ഒരുപക്ഷേ, ആ മോഹഭംഗത്തിനുള്ള പ്രാായശ്ചിത്തമെന്നവണ്ണമാവാം, അവസാന നിമിഷം എന്നെ ‘പ്രണയവര്‍ണങ്ങളി’ലേക്ക് വിളിക്കുന്നത്. കോളജ് ചെയര്‍മാന്റെ വേഷമായിരുന്നു എനിക്കതില്‍.

സിബി സാറിനെ പോയി കണ്ടപ്പോള്‍, അദ്ദേഹം തിരക്കഥാകൃത്തുക്കളായ സച്ചിദാനന്ദന്‍ പുഴങ്കരയുടെയും ജയരാമന്‍ കടമ്പാട്ടിന്റെയും അടുത്തേക്ക് സ്‌നേഹത്തോടെ പറഞ്ഞയച്ചു. സിനിമയില്‍ പിച്ചവച്ചു തുടങ്ങിയ ആ കാലത്ത് അവരെല്ലാം നല്‍കിയ പിന്തുണ ഒരിക്കലും മറക്കാനാവില്ല. ആ പടത്തിന്റെ എക്‌സിക്യൂട്ടീവ് ആയിരുന്നു രജപുത്ര രഞ്ജിത്തേട്ടന്‍. ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുമ്പോള്‍, മനസ്സില്‍ തിങ്ങിനിന്ന ആശങ്ക ഞാന്‍ മറച്ചുവെച്ചില്ല. ”രഞ്ജിയേട്ടാ, എനിക്ക് സിനിമയില്‍ തുടരാന്‍ പറ്റുമോ? രക്ഷപ്പെടുമോ?”

”സിനിമയില്‍ അങ്ങനെ എളുപ്പവഴികളൊന്നുമില്ല മോനേ. ശ്രമിച്ചുകൊണ്ടേയിരിക്കുക,” എന്നായിരുന്നു മറുപടി. വെറും വാക്കുകളായിരുന്നില്ല അത്, പ്രത്യാശയുടെ മന്ത്രമായിരുന്നു.

അന്നു തുടങ്ങിയ സൗഹൃദമാണ് രഞ്ജിത്തേട്ടനുമായി. പിന്നീട്, രഞ്ജിത്തേട്ടന്റെ രജപുത്ര പ്രൊഡ്യൂസ് ചെയ്ത സീരിയലുകളില്‍ അഭിനയിച്ചു. ഒറ്റ സിനിമയെ രഞ്ജിത്തേട്ടന്‍ സംവിധാനം ചെയ്തിട്ടുള്ളൂ, ‘ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ’. ആ സ്വപ്നത്തിലും എന്നെ ചേര്‍ത്തുപിടിച്ച്, ഒരുകഥാപാത്രത്തെ അദ്ദേഹം എനിക്കായി നല്‍കി. രഞ്ജിത്തേട്ടനൊപ്പമുള്ള, എന്റെ യാത്ര ഇപ്പൊഴിതാ ‘തുടരും’ വരെ എത്തി നില്‍ക്കുന്നു.

വര്‍ഷം 1999. ‘നരസിംഹ’മെന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ അഭിനയിക്കുകയായിരുന്നില്ല, ‘ഒരു വലിയ മനുഷ്യന്‍ കഥാപാത്രമായി ജീവിക്കുന്നത്’ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയായിരുന്നു. ആ സിനിമയില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് വലയത്തിലെ ഒരാളായി ഒപ്പം നില്‍ക്കാന്‍ പറ്റി. പിന്നീടങ്ങോട്ട് അദ്ദേഹത്തിന്റെ കൂട്ടുകാരനായി, ഒറ്റുകാരനായി, ‘ബിഗ് ബ്രദറി’ല്‍ സ്‌നേഹം നിറഞ്ഞ ആ നെഞ്ചില്‍ തലചായ്ച്ച് മരണം വരിക്കുന്ന ചങ്ക് ബ്രോ പരീക്കര്‍ ആയി, ‘പരദേശി’യില്‍ മകനായി… ‘തുടരും’ എന്ന ചിത്രത്തില്‍ ഷാജിയായി….

‘ദൃശ്യം 3’-ല്‍ അദ്ദേഹത്തിനൊപ്പം വീണ്ടും ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നു. അടുത്ത് വരാനിരിക്കുന്ന ചിത്രവും അദ്ദേഹത്തിനൊപ്പം തന്നെ. അതുമൊരു സ്‌നേഹതുടര്‍ച്ചയാണ്.

സ്‌കൂള്‍ യുവജനോത്സവത്തില്‍ കഥകളിക്ക് ഒന്നാം സമ്മാനം നേടിയ ഒരു പയ്യന്‍. കോളജിലെ വാധ്യാര് പണി ഉപേക്ഷിച്ച്, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം സിനിമയിലേക്ക് എടുത്തുചാടിയ ഒരാള്‍. 2019ലെ ഐഎഫ്എഫ്‌കെ കാലത്താണ് തരുണ്‍ എന്നെ ‘ഓപ്പറേഷന്‍ ജാവ’യിലേക്ക് വിളിക്കുന്നത്. പൊലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ ഞാന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി. ‘യൂണിഫോം ഇല്ല ഇക്കാ,’ എന്നായിരുന്നു മറുപടി. തുടക്കത്തില്‍ ചെറിയൊരു സിനിമയായി തരുണ്‍ അതാലോചിച്ചപ്പോഴും ആ പൊലീസ് വേഷത്തിന് എന്നെ തന്നെയാണ് പരിഗണിച്ചിരുന്നതത്രെ. പിന്നീടാണ് അതൊരു വലിയ പ്രൊജക്റ്റായി മാറിയത്.

തരുണിന്റെ രണ്ടാമത്തെ ചിത്രം ‘സൗദി വെള്ളക്ക’യുടെ ഭാഗമാവാന്‍ കഴിഞ്ഞില്ലെങ്കിലും, ‘തുടരും’ വന്നപ്പോള്‍ തരുണ്‍ വീണ്ടുമെന്നെ ചേര്‍ത്തുപിടിച്ചു. അടുത്തതായി, ‘ഓപ്പറേഷന്‍ കംബോഡിയ’ വരുന്നു… തരുണിനൊപ്പമുള്ള ആ നല്ല യാത്ര തുടരുന്നു… അങ്ങനെയങ്ങനെ, ഒരുപാട് പേരുടെ പരിഗണനകളുടെയും ഹൃദയം നിറഞ്ഞ ചേര്‍ത്തുപിടിക്കലുകളുടെയും ഭാഗമായാണ് ഞാനിവിടെ തുടരുന്നത്. നേരിട്ടറിയാത്ത എത്രയോ മനുഷ്യരുടെ സ്‌നേഹം നെഞ്ചേറ്റി…മരണം വരെ ഇവിടെയിങ്ങനെ തുടരണമെന്നാണ് മോഹവും. കടന്നുപോയ മുപ്പത് സിനിമാവര്‍ഷങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായി കാണുന്നു. എന്റെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ എല്ലാവര്‍ക്കും, സ്‌നേഹത്തിനും പരിഗണനകള്‍ക്കും ചേര്‍ത്തുപിടിക്കലുകള്‍ക്കും, ഹൃദയം നിറഞ്ഞ നന്ദി!

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി