കോളജ് പഠനകാലത്ത് മലയാളത്തിന്റെ പ്രിയപ്പെട്ട കവി ചങ്ങമ്പുഴ കൃഷ്ണപിള്ള തന്നെ വിവാഹം ആലോചിച്ചിരുന്നെന്ന് കെ.ആര്‍ ഗൗരിയമ്മ. മനോരമയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. പ്രസ്ഥാനത്തിനു വേണ്ടിയാകണം വിവാഹമെന്നായിരുന്നു എകെജിയുടെ നിലപാട്. അങ്ങനെയാണ് തന്നോടു വിവാഹാലോചന നടത്തിയതെന്ന് ഗൗരിയമ്മ പറയുന്നു. മരിക്കുന്നതു വരെ തന്നെ ഇഷ്ടമായിരുന്നു. ഒരിക്കല്‍ അസുഖമായി താന്‍ വീട്ടില്‍ കിടന്നപ്പോള്‍ എകെജി, സുശീലയോട് വന്നു കാണാന്‍ പറഞ്ഞു. പാര്‍ലിമെന്റ് സമ്മേളനം കഴിഞ്ഞപ്പോള്‍ തന്നെ കാണാന്‍ സുശീലയും എകെജിയും കൂടി വന്നപ്പോഴാണ് സുശീല മുമ്പു വന്നില്ലെന്ന് എകെജി അറിഞ്ഞത്. അതിന്റെ പേരില്‍ അദ്ദേഹം സുശീലയെ കുറെ വഴക്കു പറഞ്ഞെന്നും ഗൗരിയമ്മ ഓര്‍ക്കുന്നു.
ചങ്ങമ്പുഴയുടെ വിവാഹാഭ്യര്‍ത്ഥന
കേരളത്തിന്റെ യുവത “രമണന്‍” നെഞ്ചേറ്റിയ സമയത്താണ് എറണാകുളം മഹാരാജാസ് കോളജില്‍ കെ.ആര്‍ ഗൗരി പഠിച്ചത്. മലയാളം അധ്യാപകനായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ഒരു ദിവസം ക്ലാസില്‍ “രമണന്റെ” വരികള്‍ വായിച്ച ശേഷം കവിയെ പരിചയമുണ്ടോയെന്നു ചോദിച്ചപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ ചങ്ങമ്പുഴയെന്ന് പറഞ്ഞു. സഹപാഠിയായ കൃഷ്ണപിള്ളയാണ് ചങ്ങമ്പുഴയെന്ന് അധ്യാപകനായ കുറ്റിപ്പുഴ കൃഷ്ണപിള്ള പറഞ്ഞപ്പോഴാണ് എല്ലാവരും തിരിച്ചറിഞ്ഞതെന്ന് ഗൗരിയമ്മ പറയുന്നു.
ഒരു ദിവസം ചങ്ങമ്പുഴ അടുത്തു വന്ന്, വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട് എന്നു പറഞ്ഞു, ഗൗരിയമ്മ പറഞ്ഞു. പറ്റില്ലെന്ന് ഗൗരിയമ്മ പറഞ്ഞു. തനിക്ക് രാജനെന്ന ഒരാളോട് ഇഷ്ടമുണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്. തന്റെ പിന്നാലെ നടന്ന രാജനെ ആദ്യം പേടിയായിരുന്നുവെന്നു ഗൗരിയമ്മ പറയുന്നു. കോളജില്‍ നിന്നു മാറിയ ശേഷം രാജനുമായി അകന്നു. പിന്നീട്, പാര്‍ട്ടി രൂപീകരിക്കുന്ന കാലത്താണ് രാജനെ തിരക്കിയപ്പോള്‍ അദ്ദേഹം മരിച്ചുവെന്ന് അറിഞ്ഞത്.
മറ്റൊരു നഷ്ടപ്രണയം
തിരുവനന്തപുരം ലോ കോളജില്‍ പഠിക്കുമ്പോഴും ഒരാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഒരു ദിവസം ചോറുണ്ടിട്ടു കൈ കഴുകാന്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ തെക്കേ റോഡില്‍ നിന്നു നടന്നു വരുന്നു. ശരത്ചന്ദ്രന്‍ നായര്‍ എന്നായിരുന്നു അയാളുടെ പേര്.
അയാള്‍ അടുത്തുവന്നിട്ട്, “കിട്ടിയോ?” എന്നു ചോദിച്ചു. അയാള്‍ ഒരു പ്രേമലേഖനം പേരു വെയ്ക്കാതെ എഴുതി അയച്ചിരുന്നുവെന്ന്. തനിക്ക് പ്രേമമില്ല എന്നു പറഞ്ഞതോടെ അയാള്‍ നിരാശനായി മടങ്ങി. എന്റെ കൈയില്‍ കിടന്ന കൃഷ്ണന്റെ ചിത്രമുള്ള മോതിരം അയാളാണു കൊണ്ടു പോയത്, ഗൗരിയമ്മ പറയുന്നു.