പീപ്പിൾസ് ബാങ്ക് ഓഫ് ചൈന (പിബിഒസി) ഹൗസിങ് ഡെവലൊപ്മെന്റ് ഫിനാൻസ് കോർപ്പറേഷന്റെ (എച്ച്ഡിഎഫ്സി) 1.01 ശതമാനം ഓഹരി ഏറ്റെടുത്തു. ഇന്ത്യൻ ധനകാര്യ മേഖലയിൽ ഒരു പ്രധാന വാർത്തയാണിത്. ബിഎസ്‌ഇയ്ക്ക് വെളിപ്പെടുത്തിയ കമ്പനിയുടെ ഷെയർഹോൾഡിംഗ് രീതി അനുസരിച്ച് മാർച്ച് അവസാനിച്ച പാദത്തിൽ എച്ച്ഡിഎഫ്‌സിയിൽ 1.75 കോടി ഓഹരികൾ ചൈനയുടെ സെൻട്രൽ ബാങ്ക് ഏറ്റെടുത്തു.
എച്ച്ഡിഎഫ്സിയുടെ ഓഹരി വില ഇടിഞ്ഞ സമയത്താണ് ഈ ഏറ്റെടുക്കൽ. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ എച്ച്ഡിഎഫ്സിയുടെ ഓഹരി വില 25 ശതമാനത്തിലധികം ഇടിഞ്ഞു. പിബിഒസി നിലവിലുള്ള ഒരു ഓഹരിയുടമയാണ്, കൂടാതെ 2019 മാർച്ചിലെ കണക്കനുസരിച്ച് കമ്പനിയിൽ 0.8 ശതമാനം ഉടമസ്ഥാവകാശമുണ്ടായിരുന്നു എന്ന് എച്ച്ഡിഎഫ്സിയുടെ വൈസ് ചെയർമാനും സിഇഒയുമായ കെക്കി മിസ്ട്രി പറഞ്ഞു. ഓഹരി ഒരു ശതമാനമെന്ന റെഗുലേറ്ററി പരിധിയിലെത്തിയതിനാലാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടന്നത്, ഒരു വർഷത്തിലേറെയായി ബാങ്ക് ഓഹരികൾ ശേഖരിക്കുന്നുണ്ടെന്ന് കെക്കി മിസ്ട്രി പറഞ്ഞു.
വിദേശ നിക്ഷേപകർക്ക് കമ്പനിയിൽ 70.88 ശതമാനം ഓഹരിയുണ്ട്. ഇതില് സിംഗപ്പൂർ സർക്കാരിന്റെ 3.23 ശതമാനം ഓഹരിയുണ്ട്. നിലവിൽ എച്ച്ഡിഎഫ്‌സിയുടെ ഓഹരികൾ ബിഎസ്‌ഇയിൽ 1,701.95 രൂപയാണ്. പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയ്ക്ക് ലോകമെമ്പാടുമുള്ള കമ്പനികളിൽ ഓഹരികളുണ്ട്.