ഇന്ത്യയിലെ മുൻനിര സമ്പന്നരിൽ ഒരാളും വിപ്രോ കമ്പനിയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി ജൂലൈയിൽ വിരമിക്കും. 53 വർഷം വിപ്രോയെ നയിച്ച അദ്ദേഹം മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനങ്ങൾ ജൂലൈ 30 ന് ഒഴിയും. പിന്നീട് കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ എന്നീ പദവികളിൽ തുടരും.
അസിം പ്രേംജിയുടെ മകൻ റിഷാദ് പ്രേംജി എക്സിക്യൂട്ടീവ് ചെയർമാനാകും. വിപ്രോ സിഇഒ ആബിദലി നീമൂച്ച്‍വാല മാനേജിംഗ് ഡയറക്ടറുടെ ചുമതല വഹിക്കും. ഓഹരിയുടമകളുടെ അംഗീകാരം ലഭിച്ചതിന് ശേഷമായിരിക്കും കമ്പനിയുടെ തലപ്പത്തെ ഈ മാറ്റങ്ങൾ നടപ്പാവുക.
കുടുംബത്തിന്റെ ചെറുകിട വനസ്പതി നിർമ്മാണ സ്ഥാപനത്തെ 850 കോടി ഡോളർ മൂല്യമുള്ള ഐടി കമ്പനിയായി വളർത്തിയ പ്രേംജി രാജ്യത്തെ ഏറ്റവും ഉദാരമതിയായ ശതകോടീശ്വരൻ കൂടിയാണ്. കഴിഞ്ഞ മാർച്ചിൽ 1.45 ലക്ഷം കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചത്. വിപ്രോയിലെ തന്റെ കുടുംബത്തിന്റെ 67 ശതമാനം ഓഹരിയാണ് ഇതിനായി നല്കുന്നത്.