'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

അധികാരവും രാഷ്ട്രീയ പദവികളും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കി റോബർട്ട് വദ്രയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. റായ്ബറേലി അമേഠി സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന് വ്യക്തമാക്കുന്നതാണ് വാദ്രയുടെ ഫേസ്‌ബുക്കിലെ കുറിപ്പ്. രാഹുൽ, സോണിയ, പ്രിയങ്ക തുടങ്ങിയവരോടൊപ്പമുള്ള ഫോട്ടോകൾക്കും വീഡിയോയ്ക്കുമൊപ്പമാണ് വാദ്രയുടെ പോസ്റ്റ്.

രാഷ്ട്രീയത്തിലെ പദവികൾക്ക് കുടുംബ ബന്ധത്തിന് ഇടയിൽ വരാനാകില്ല. കുടുംബത്തിൽ എല്ലാവരും ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരും. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകൾക്കും നന്ദി. പൊതുരംഗത്ത് നിന്ന് ജനങ്ങളെ സഹായിക്കാൻ കഴിയുന്നത് പോലെ ശ്രമിക്കും എന്നും റോബർട്ട് വദ്ര കുറിച്ചു.

അമേഠി റായ്ബറേലി സീറ്റുകളിൽ പ്രിയങ്ക ഗാന്ധിയെ മാറ്റി നിർത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ വിശദീകരണം. അമേഠിയിൽ തനിക്കു വേണ്ടി പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുന്നു എന്നാണ് റോബർട്ട് വദ്ര നേരത്തെ അവകാശപ്പെട്ടത്. എന്നാൽ തീരുമാനം വന്നപ്പോൾ അമേഠിയിൽ കിശോരിലാൽ ശർമ്മയെയാണ് കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്.

ഇതിന് പിന്നലെ അളിയന്‍ റോബര്‍ട്ട് വദ്രയേയും പെങ്ങള്‍ പ്രിയങ്കയേയും രാഹുല്‍ ഗാന്ധി സൈഡാക്കിയെന്ന് പറഞ്ഞ് ബിജെപി ഐടി സെല്‍ രംഗത്ത് എത്തിയിരുന്നു. കോൺഗ്രസിനെതിരെ വദ്ര മത്സരിക്കുമെന്നും കോൺഗ്രസ് രാഹുൽ പ്രിയങ്ക ഗ്രൂപ്പുകളായി വൈകാതെ പിളരുമെന്നും ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. ഈ പ്രചാരണൾക്കൊക്കെയുള്ള മറുപടിയായിട്ടാണ് വാദ്രയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.