ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

പ്രശസ്ത തമിഴ് ഗായിക ഉമ രമണന്‍ (72) അന്തരിച്ചു. ചെന്നൈയിലെ വസതയില്‍ ഇന്നലെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ പിറന്നത് ഉമയുടെ ശബ്ദത്തിലായിരുന്നു. ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ പാടിയത് ഉമയായിരുന്നു.

ലളിതഗാന ട്രൂപ്പായ മുസീഷ്യാനോയുടെ സ്ഥാപകനും ഗായകനുമായ എ വി രമണന്‍ ആണ് ഭര്‍ത്താവ്. മകന്‍ വിഗ്‌നേഷ് രമണന്‍. 1977ല്‍ ‘ശ്രീകൃഷ്ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്കു പ്രവേശിക്കുന്നത്.

ഭര്‍ത്താവ് എ.വി രമണനൊപ്പമാണ് ഉമ ഈ പാട്ട് പാടിയത്. നടന്‍ വിജയ്യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശര്‍മ സംഗീതം നല്‍കിയ ‘കണ്ണും കണ്ണുംതാന്‍ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്.

‘ഭൂപാലം ഇസൈയ്ക്കും’, ‘അന്തരാഗം കേള്‍ക്കും കാലം’, ‘പൊന്‍ മാനേ’, ‘ആനന്ദരാഗം കേള്‍ക്കും കാലം.’ , ‘ആഹായ വെണ്ണിലാവേ തരിമീതു വന്തതേനോ..’, തുടങ്ങിയവ ഉമ പാടിയ ഹിറ്റ് ഗാനങ്ങളില്‍ ചിലതാണ്. ഇളയരാജയ്ക്കൊപ്പം നൂറോളം പാട്ടുകള്‍ ഉമ പാടിയിട്ടുണ്ട്.