സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇന്ത്യന്‍ പത്രലോകം

സെബാസ്റ്റ്യന്‍ പോള്‍

മെയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമാണ്. പത്രസ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന വിന്‍ഡ്‌ഹോക് പ്രഖ്യാപനം 1993 മെയ് മൂന്നിന് യുനെസ്‌കോ അംഗീകരിച്ചതില്‍പ്പിന്നെയാണ് ഈ ദിനാചരണമുണ്ടായത്. മാധ്യമസംബന്ധിയായ ദിനാചരണങ്ങള്‍ വേറെയുമുണ്ട്. റേഡിയോയ്ക്കും ടെലിവിഷനും ഇന്റര്‍നെറ്റിനും പ്രത്യേക ദിനങ്ങളുണ്ട്. ഇന്ത്യയില്‍ത്തന്നെ മെയ് മൂന്നിന് പുറമേ രണ്ട് പത്രദിനങ്ങള്‍ കൂടിയുണ്ട്. ഒന്ന്, ജനുവരി 29. ഹിക്കിയുടെ പത്രം പ്രസിദ്ധീകരണം ആരംഭിച്ച ദിവസമാണത്. ഇന്ത്യന്‍ പത്രങ്ങളുടെ ജന്മദിനം. മറ്റൊന്ന് നവംബര്‍ 16. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പുനര്‍ജനിച്ച ദിവസം.


പ്രാധാന്യത്തിലും പ്രസക്തിയിലും പത്രങ്ങളെ സംബന്ധിച്ച് ജനുവരി ഇരുപത്തിയൊന്‍പതിനോളം വരില്ല മറ്റൊരു ദിനവും. പ്രസ് കൗണ്‍സില്‍ ഒരിക്കല്‍ മരിച്ചതാണ്. ഇനിയും അത് സംഭവിച്ചുകൂടെന്നില്ല. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മെയ് 3 അന്താരാഷ്ട്രദിനമാകയാല്‍ അത് വേറിട്ടു നില്‍ക്കുന്നു. വേള്‍ഡ് പ്രസ് ഫ്രീഡം ഡേ പ്രമാണിച്ച് യുനെസ്‌കോ ഒരു തീം അവതരിപ്പിക്കാറുണ്ട്.  പത്രങ്ങള്‍ ഭൂമിക്കുവേണ്ടി എന്നതാണ് ഇക്കൊല്ലത്തെ തീം. പാരിസ്ഥിതികപ്രതിസന്ധികാലത്തെ മാധ്യമപ്രവര്‍ത്തനം എന്നതാണ് വിഷയം. പ്രകൃതിയുടെ സന്തുലിതാവസ്ഥയും പ്രാപഞ്ചികപ്രതിഭാസങ്ങളുടെ സമയക്രമവും തെറ്റുമ്പോള്‍ സമീപനങ്ങളില്‍ ചില കറക്ഷന്‍സ് വേണ്ടിവരും. അവിടെയാണ് മാധ്യമങ്ങളുടെ ഇടപെടലിനെക്കുറിച്ച് ആലോചനയുണ്ടാകുന്നത്.

വേള്‍ഡ് പ്രസ് ഫ്രീഡം ഡേ പ്രമാണിച്ച് റിപ്പോര്‍ട്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടന വിവിധരാജ്യങ്ങളിലെ സ്വാതന്ത്ര്യത്തിന്റെ നില പരിശോധിക്കാറുണ്ട്. ആഗോളസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 161 ആണ്. നമുക്ക് താഴെ 19 രാജ്യങ്ങള്‍ മാത്രം. ഏറ്റവും താഴെ ഉത്തര കൊറിയ. പട്ടികയില്‍ ആകെയുള്ള രാജ്യങ്ങളുടെ എണ്ണം 180 ആണ്. ചിന്തിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനും സ്വാതന്ത്യം നല്‍കുന്ന ഭരണഘടനയുള്ള രാജ്യത്തിന് എന്താണ് സംഭവിക്കുന്നത്. സ്വതന്ത്രമായ പത്രങ്ങളും വിശ്വാസ്യതയുള്ള തിരഞ്ഞെടുപ്പും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അഴകായിരുന്നുവെങ്കില്‍ കാണെക്കാണെ അഴകിന് ഗ്‌ളാനി സംഭവിച്ചുകൊണ്ടിരിക്കുന്നു.