2021 ലെ തിരഞ്ഞെടുപ്പില്‍ ഇ പി ജയരാജന് ടിക്കറ്റ് നിഷേധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് ഇപ്പോള്‍ ഓര്‍മവരുന്നത്. ‘ പിണറായി വിജയന്‍ മഹാനായ നേതാവാണ്, അദ്ദേഹത്തിന്റെ തലത്തിലേക്ക് ഉയരാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഖമാണ് എനിക്കുളളത്’ ആ നിമിഷത്തില്‍ ഇ പി ജയരാജന്റെ രാഷ്ട്രീയത്തിലെ വിധി നിര്‍ണ്ണയിക്കപ്പെട്ടുകഴിഞ്ഞതാണ്. ഈ വാചകം കേട്ട നമ്മളും, പറഞ്ഞ ഇ പിയും മറന്ന് പോയിരിക്കാം. എല്ലാം കേട്ടുകൊണ്ടും കണ്ടുകൊണ്ടും ഇരിക്കുന്ന ഒരാളുണ്ടല്ലോ അയാള്‍ മാത്രം മറന്നില്ല. തന്നെക്കാള്‍ ജൂനിയറായ എം വി ഗോവിന്ദനെ സി പി എം സംസ്ഥാന സെക്രട്ടറിയാക്കിയപ്പോഴും അതിനെതിരെ ഒന്ന് നാവനക്കാന്‍ ഇ പി ശ്രമിച്ചു . എന്നാല്‍ ആ ശബ്ദം അദ്ദേഹത്തിന്റെ കണ്ഠത്തില്‍ വച്ചു തന്നെ ഞെരിച്ചമര്‍ത്തപ്പെട്ടു. എ വിജയരാഘവനെപ്പൊലൊരാള്‍ ഇരുന്ന ഇടതു മുന്നണി കണ്‍വീനറുടെ കസേര തനിക്ക് തന്നിട്ട്് നിശബ്ദനാക്കാന്‍ ശ്രമിച്ച തന്റെ ആ ‘ വിധികര്‍ത്താവിനോട്’ ഇ പി അപേക്ഷിക്കുകയും, പ്രതിഷേധിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍ എം വി ഗോവിന്ദന്‍ പാര്‍ട്ടിയുടെ തലപ്പത്തേക്ക് വന്നതോടെ ‘ വിധികര്‍ത്താവ്’ എന്താണ് മനസില്‍ കണക്കുകൂട്ടിയിരിക്കുന്നതെന്ന് ഇ പിക്ക് മനസിലായി. അദ്ദേഹം പതിയെ പിന്‍വാങ്ങാന്‍ ശ്രമിച്ചു.
എന്നാല്‍ ഇ പി ജയരാജനെപോലൊരാള്‍ വെറുതെ പാര്‍്ട്ടിയില്‍ നിന്ന് പിന്‍വാങ്ങുന്നത് അപകടകരമാണെന്നും ആ ‘ വിധികര്‍ത്താവ്’ മനസിലാക്കി. അങ്ങിനെയാണ് രണ്ട് ദിവസം മുമ്പ് നടന്ന സി പി എം സംസ്ഥാന കമ്മിറ്റിയില്‍ ഇ പിയുടെ മകന്റെ ആയുര്‍വേദ റിസോര്‍ട്ടിന്റെ കാര്യം പി ജയരാജന്‍ എടുത്തിട്ടത്. ഇ പിയും കുടുംബവും അഴിമതിയിലൂടെ കോടികള്‍ സമ്പാദിച്ചുവെന്നാണ് കണ്ണൂരിലെ ഏക ലെനിനിസ്റ്റ് എന്ന് ആരാധാകര്‍ വാഴ്തുന്ന പി ജയാരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ തുറന്നടിച്ചത്. ഇപി ജയരാജനെതിരായ അഴിമതി ആരോപണം പി ജയരാജന്‍ തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉന്നയിക്കണമെന്ന് നേരത്തെ തന്നെ എവിടെയോ തിരുമാനിക്കപ്പെട്ടിരുന്നു. കാരണം ഇന്നുവരെ അഴിമതിയുടെ കറ തൊട്ടുതീണ്ടിയി്ട്ടില്ലാത്ത, ഇ പിയെ പോലെ തന്നെ വര്‍ഗീയ ഫാസിസ്റ്റുകളുടെ ആക്രമണത്തില്‍ ശരീരം മുക്കാല്‍ ഭാഗവും നിശ്ചലമായ പി ജയരാജന്‍ കണ്ണൂരിലെ പാര്‍ട്ടിയുടെ പ്രതീകമാണ്. എന്നാല്‍ ആ പ്രതീകം തന്റെ പിന്‍ഗാമിയായി വളരുമോ എന്ന ഭയം ‘ വിധി കര്‍ത്താവിന് ‘ പിടികൂടിയ ഒരു കാലമുണ്ടായിരുന്നു. ഖാദി ബോഡ് വൈസ് ചെയര്‍മാന്‍സ്ഥാനത്താണ് പിന്നെ ആ പ്രതീകത്തെ നമ്മള്‍ കാണുന്നത്.
കണ്ണൂര്‍ ലോബിയില്‍ പിണറായിയും കോടിയേരിയും കഴിഞ്ഞാല്‍ ഏറ്റവും ശക്തനായി അറിയപ്പെട്ടിരുന്നത് ഇ പി ജയരാജന്‍തന്നെയാണ്. കണ്ണൂര്‍ ലോബിയുടെ സാമ്പത്തിക ശക്തിയുടെ പിന്നില്‍ എക്കാലവും ഇ പിയുടെ കരുത്തും നേതൃപാടവും ഉണ്ടായിരുന്നു എന്നത് ഒരു തെളിഞ്ഞ സത്യം മാത്രം. വ്യാപരി വ്യവസായ ഏകോപന സമതിയെന്ന വമ്പന്‍ സംഘടയെ പൊളിച്ചടുക്കാന്‍ പാര്‍ട്ടിക്ക് സ്വന്തമായി വ്യാപാരി സംഘടന വരെ ഇ പിയുണ്ടാക്കി. ദേശാഭിമാനി ബോണ്ടു മുതല്‍ , വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് വരെയുളള വിഷയങ്ങളില്‍ നിരവധി ആരോപണങ്ങള്‍ ഇ പി ജയരാജനെതിരെ ഉയര്‍ന്ന വന്നപ്പോഴും പിണറായി വിജയന്‍ അദ്ദേഹത്തെ പൊതിഞ്ഞു പിടിച്ചു സൂക്ഷിച്ചു. ഒരു പോറല്‍ പോലും ഏല്‍ക്കാതെ. തന്റെ ആദ്യ മന്ത്രിസഭയില്‍ ഏറ്റവും നിര്‍ണ്ണായകമായ വ്യവസായ വകുപ്പും നല്‍കി രണ്ടാമനാക്കി. എന്നാല്‍ ഭാര്യാ സഹോദരി പി കെ ശ്രീമതിയുടെ മകനെയും, തന്റ സഹോദരന്റെ മകളെയും ഉന്നത സ്ഥാനത്ത് നിയമിക്കണമെന്ന് സ്വന്തം ലെറ്റര്‍ ഹെഡില്‍ എഴുതി നല്‍കകയും അത് വിവാദമാവുകയും ചെയ്തതോടെ പിണറായി രാജി ചോദിച്ചു വാങ്ങി. കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വീണ്ടും മന്ത്രി സഭയില്‍ തിരിച്ചുവന്നെങ്കിലും പഴയ പ്രതാപമുണ്ടായിരുന്നില്ല.
മൊറാഴ ഉടുപ്പിലെ പത്ത് ഏക്കറിലെ കുന്നിടിച്ചാണ് ഇ പി യുടെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനി റിസോര്‍ട്ട് പണിതിരിക്കുന്നത് 10 ഏക്കര്‍ വിസ്തൃതിയില്‍ കുന്നിടിച്ച് ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രിയും പണിയുന്നതിനെതിരെ നേരത്തെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തുവന്നിരുന്നു. എന്നാല്‍ ഏതോ ചില അജ്ഞാത കാരണങ്ങളാല്‍ അവര്‍ പെട്ടെന്ന് പിന്‍വലിയുകയാണുണ്ടായത്. പ്രതിപക്ഷം ഇല്ലാതെ സി പിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ് ഈ റിസോര്‍ട്ടിന് അനുമതി നല്‍കിയത്. വന്‍പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന നിര്‍മാണപ്രവര്‍ത്തനത്തിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത് പരാതി നല്‍കിയിട്ടും ഒരു നടപടിയും എടുത്തിരുന്നില്ല.
എന്നാല്‍ ഇതൊന്നും ഇന്നോ ഇന്നലയോ തുടങ്ങിയതല്ല, ഈ റിസോര്‍ട്ടിന്റെ നിര്‍മാണം വാര്‍ത്തകളില്‍ നിറഞ്ഞിട്ട് തന്നെ വര്‍ഷങ്ങളായി. പിന്നെ എന്ത് കൊണ്ടാണ് ഇപ്പോള്‍ ഇ പിക്കെതിരെ കോടികളുടെ അഴിമതിയും റിസോര്‍ട്ടുമെല്ലാം പൊങ്ങി വന്നത്. അതും വിധികര്‍ത്താവിനോട് പടവെട്ടി പരാജയപ്പെട്ട്് മൂലക്കിരുന്ന പി ജയരാജന്‍ തന്നെ പാര്‍ട്ടിയുടെ ഏറ്റവും പ്രധാന കമ്മിറ്റിയില്‍ തന്നെ ഇതുന്നയിച്ചത്. കണ്ണൂരില്‍ തനിക്ക് ഭീഷണിയായിരുന്ന അല്ലങ്കില്‍ ഇഷട്മല്ലാത്ത രണ്ട് ജയരാജന്‍മാരെയും എന്നെന്നേക്കുമായി പാര്‍ട്ടിയില്‍ ഇല്ലാതാക്കാന്‍ സര്‍വ്വശക്തനായ വിധി കര്‍ത്താവ് കണ്ടുപിടിച്ച മാര്‍ഗമാണോ ഇത്. കമ്യുണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രം അറിയാവുന്ന ഒരാളും ഈ ചോദ്യത്തില്‍ അത്ഭുതപ്പെടില്ല.
ഏതായാലും രണ്ട് ജയരാജന്‍മാരും ഏറെക്കുറെ പാര്‍ട്ടിയുടെ പുറമ്പോക്കിലേക്ക് നീങ്ങുകയാണ്. ഇനിയുള്ളത് ‘ വിധികര്‍ത്താവിന്റെ’ ആജ്ഞാനുവര്‍ത്തിയായ എം വി ജയരാജന്‍ മാത്രമാണ് 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ട് കൃത്യമായ ചില കരുനീക്കങ്ങള്‍ സി പിഎമ്മില്‍ നടക്കുകയാണ്. ആ കരു നീക്കങ്ങള്‍ക്കിടയില്‍ ഇനിയും ചില തലകള്‍ സി പി എമ്മില്‍ ഉരുളും. അവസാനം വടക്കന്‍ കൊറിയന്‍ മോഡലില്‍ ‘ വിധികര്‍ത്താവ്’ തന്റെ പിന്‍ഗാമിയെ തിരുമാനിക്കും, ബാക്കിയുള്ള അടിമകള്‍ കൈയ്യടിച്ച് അത് പാസാക്കും. അതിനെ മുമ്പ് വെട്ടിനിരത്തേണ്ടവരെ വെട്ടി നിരത്തും, കുഴിച്ചുമൂടേണ്ടവരെ കുഴിച്ചുമൂടും. കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ ലോകത്തെങ്ങും പ്രവര്‍ത്തിക്കുന്നത് ഒരേ പോലെയാണ്.