സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌നാ സുരേഷ് വീണ്ടും മുഖ്യമന്ത്രിക്കെതിരെ ബോംബ് പൊട്ടിച്ചത്രേ. നിരോധിത സാറ്റ് ലൈറ്റ് ഫോണുമായി 2017 ല്‍ പിടിയിലായ യു എ ഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് സ്വപ്‌ന വെളിപ്പെടുത്തിയിരിക്കുന്നത്.
നിരോധിത ഫോണ്‍ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലും കോടതിയില്‍ നിന്ന് ഇയാള്‍ക്ക് ജാമ്യം കിട്ടി. ഇതിനായി കോണ്‍സല്‍ ജനറലിന്റെ ആവശ്യപ്രകാരം ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടല്‍ നടത്തിയെന്നും ഒരു ഭീകരനെ സഹായിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നുമാണ് എന്നാണ് സ്വപ്നയുടെ ആരോപണം.
ഇത് കേള്‍ക്കുമ്പോള്‍ നമുക്ക് തോന്നുക, കേരളം എന്നത് വേറേ ഏതോ രാജ്യമാണെന്നും പിണറായി വിജയന്‍ അവിടുത്തെ പരമ്പരാഗത ഭരണാധികാരിയാണെന്നും , പിണറായി വിജയനും ശിവശങ്കരനും വിചാരിച്ചാല്‍ കേരളത്തില്‍ വന്നിറങ്ങുന്ന ഏത് ഭീകരനും ആരുമറിയാതെ രക്ഷപെട്ടുപോകാമെന്നുമൊക്കെയാണ്.
ഇങ്ങനെയൊക്കെ നടന്നാല്‍ അതൊക്കെ കൃത്യമായി അറിയുന്ന രണ്ട് മൂന്ന് പേര്‍ ഡല്‍ഹിയില്‍ ഇരിപ്പുണ്ട്. അമിത് ഷാ, അജിത് ഡോവല്‍ എന്നൊക്കെയാണ് അവരുടെ പേരുകള്‍. 2017 ല്‍ ഒരു യു എ ഇ ഭീകരന്‍ നിരോധിക്കപ്പെട്ട സാറ്റ് ലൈറ്റ് ഫോണുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുകയും പിടിക്കപ്പെടുകയും മുഖ്യമന്ത്രിയും ശിങ്കിടിയും ഇടപെട്ട് അയാളെ മോചിപ്പിക്കുകയും , കേന്ദ്ര സുരക്ഷാ സേനയായ സി ഐ എസ് എഫ് ഇതിനെതിരെ പരാതി നല്‍കുകയും ചെയ്യുമ്പോള്‍ അമിത്ഷായും, അജിത് ഡോവലും, ഐ ബി യും റോയും എല്ലാം ഡല്‍ഹിയില്‍ മൂടിപ്പുതച്ച് കിടന്നുറങ്ങുകയായിരുന്നോ?
സ്വപ്‌ന പറയുന്നത് പോലൊരു സംഭവം 2017 ല്‍ നടന്നിട്ടുണ്ടെങ്കില്‍ അത് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതെ പോകുമോ? അറിയാതിരിക്കാന്‍ ഒരു സാധ്യതയുമില്ല. കാരണം ഇന്ത്യയിലെ വിമാനത്താവളങ്ങളെല്ലാം കേന്ദ്ര ഏജന്‍സികളുടെ കര്‍ശനമായ നിരീക്ഷണത്തിലാണ്. ഇത്തരം ചെറിയ സംഭവങ്ങള്‍ പോലും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടും. സ്വപ്‌ന പറയുന്നത് പോലെയൊരു ഭീകരന്‍ നിരോധിത സെല്‍ഫ് ഫോണുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുകയും അയാള്‍ പിടിക്കപ്പെടുകയും മുഖ്യമന്ത്രിയും സെക്രട്ടറിയും ഇടപെട്ട് അയാളെ വിടുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ ഒരു സുരക്ഷാ വീഴ്ചയാണ്. ഈ വീഴ്ച അറിഞ്ഞിട്ടും മോദിക്കും, ഷാക്കും ഡോവലിനും കീഴിലുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ തലക്ക് കീഴെ കയ്യും വച്ചുറങ്ങിയെന്നാണോ സ്വപ്‌ന പറയാതെ പറയുന്നത്. എങ്കില്‍ പിണറായി വിജയനല്ല കേന്ദ്ര ആഭ്യന്തര വകുപ്പും- രഹസ്യാന്വേഷണ ഏജന്‍സികളുമാണ് ഗുരുതരമായ വീഴ്ച വരുത്തിയത്.
ഗുരുതരമായ രോഗം ബാധിച്ച് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത സോണിയാഗാന്ധിയെയും, രാഹുല്‍ ഗാന്ധിയെയും ശിവസേന നേതാവ് സജ്ഞയ് റൗത്തിനയുമൊക്കെ മണിക്കൂറുകളാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തത്. അവരുടെ പേരില്‍ ആരോപിച്ചിരിക്കുന്ന കുറ്റത്തിന്റെ പതിന്‍മടങ്ങ് ഗൗരവമുള്ള കുറ്റമാണ് സ്വപ്‌നയുടെ ഈ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. സംഭവം നടന്ന് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്താത്തതെന്ത് കൊണ്ടാണ്.
ഒന്നുകില്‍ സ്വപ്‌ന പറയുന്നത് കള്ളം, അല്ലങ്കില്‍ ഈ സംഭവം മറച്ച് വച്ച് കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയ സംരക്ഷിച്ചു. ഇതില്‍ ഏതാണ് സത്യം എന്ന് നമുക്കറിഞ്ഞ് കൂടാ. ആദ്യം പറഞ്ഞതാണ് വസ്തുതയെങ്കില്‍ സ്വപ്‌നക്കെതിരെ മുഖ്യമന്ത്രിയും കുടുംബവും നിയമനടപടി സ്വീകരിക്കണം. രണ്ടാമത് പറഞ്ഞതാണ് സത്യമെങ്കില്‍ മുഖ്യമന്ത്രിക്കും ശിവശങ്കരനും എതിരെ ഇക്കാര്യത്തില്‍ അന്വേഷണം നടക്കാതിരുന്നതെന്തുകൊണ്ടാണ് എന്ന് വിശദീകരിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര ബി ജെ പി നേതൃത്വത്തിനുമുണ്ട്. കേരളാ മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ചത് രാജ്യരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണമാണ്. ഇതില്‍ വസ്തുയുണ്ടോ? 2017 ന് ശേഷമോ അതിന് മുമ്പോ ഇതുപോലെ സംശയകരമായ പശ്ചാത്തലമുളള വ്യക്തികള്‍ നെടുമ്പാശേരിയില്‍ വന്നിറങ്ങുകയും സുരക്ഷാ ഏജന്‍സികളുടെ പിടിയില്‍ നിന്ന് രക്ഷപട്ടു പോവുകയും ചെയ്തിട്ടുണ്ടോ?ഇതിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ട്.