നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിയായി ഉള്‍പ്പെടുത്താന്‍ തെളിവുകളില്ലന്ന് ആദ്യമായി പറഞ്ഞത് ഡി ജി പിയായിരുന്ന ടി പി സെന്‍കുമാറായിരുന്നു. അന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിന് അനഭിതനായിരുന്നു. പിണറായിയോട് ഏറ്റുമുട്ടി സുപ്രിം കോടതിയില്‍ പോയി ക്രമസമാധാന പാലന ചുമതലയുള്ള ഡി ജി പി സ്ഥാനം തിരികേ മേടിച്ച കാലത്തായിരുന്നു ദിലീപ് സംഭവം നടക്കുന്നത്. അത് കൊണ്ട് തന്നെ ടി പി സെന്‍കുമാറിന്റെ വാക്കുകള്‍ ആരും അത്ര കാര്യമായി എടുത്തില്ല.
എന്നാല്‍ സെന്‍കുമാറിന്റെ വാക്കുകള്‍ ശരിവച്ചു കൊണ്ട് മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖ രംഗത്ത് വന്നിരിക്കുകയാണ്. 2017 ഫെബ്രുവരിയില്‍ ആര്‍ ശ്രീലേഖ ജയില്‍ ഡി ജി പിയായിരുന്ന കാലത്താണ് നടിക്കെതിരെയുളള ആക്രമണം നടക്കുന്നത്. സംഭവത്തിന്റെ വിശദവിവരങ്ങള്‍ പുറത്ത് വരികയും, പള്‍സര്‍ സുനി പിടിയാലാവുകയും ചെയ്തപ്പോള്‍ തനിക്ക് അത്ഭുതമൊന്നും തോന്നിയിരുന്നില്ലന്നും ശ്രീലേഖ പറയുന്നു. ഇയാള്‍ ഇത്തരത്തില്‍ നടിമാരുടെ ഡ്രൈവറായും മറ്റും അടുത്തു കൂടി ആദ്യം വിശ്വാസമാര്‍ജ്ജിക്കുകയും പിന്നീട് ആ നടികളെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള വീഡിയോ ചിത്രീകരിക്കാറുമുണ്ടെന്നും ഇത് കാണിച്ച ഭാഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടുമുണ്ടെന്നും അയാളുടെ ഇരകളായ രണ്ട് മൂന്ന് നടികള്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നാണാണ് ശ്രീലേഖ വെളിപ്പെടുത്തുന്നത്.
മുന്‍ ഡി ജി പി കുടം തുറന്ന് വിട്ടിരിക്കുന്നത് ഒരു ഭൂതത്തെയാണ്, നടിയെ ആക്രമിച്ച കേസിനെ കീഴ്മേല്‍മറിക്കാന്‍ കഴിയുന്ന തരത്തിലുളള വല്ലതും ഈ തുറന്നുവിടലിലുണ്ടോ? പള്‍സര്‍ സുനി അറസ്റ്റിലായ ഉടനെ തന്നെ മുഖ്യമന്ത്രി പറഞ്ഞത് ഈ കേസിലെ പ്രതികളെല്ലാം അറസ്റ്റിലായെന്നും ഇനി കൂടുതല്‍ പ്രതികളുണ്ടെന്നത് ചിലരുടെ ഒക്കെ ഭാവനയാണെന്നുമാണ് . എന്നാല്‍ നാല് മാസം കഴിഞ്ഞപ്പോള്‍ 2017 ജൂലായിയില്‍ ദിലീപ് നാടകീയമായി അറസ്റ്റിലാവുകയായിരുന്നു. നടിയെ ആക്രിച്ച സംഭവുമായി ബന്ധപ്പെടുത്തി നാലു മാസത്തോളം ദിലീപിന്റെ പേര് അന്തരീക്ഷത്തില്‍ കിടന്നു കറങ്ങിയ ശേഷമാണ് ജനപ്രിയ നായകന്‍ അറസ്റ്റിലാകുന്നത്. അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ക്ളിഫ് ഹൗസില്‍ ചെന്ന് മുഖ്യമന്ത്രിയെ കണ്ടതിന് ശേഷമാണ് ഇത്തരത്തിലുള്ള നാടകീയ നീക്കമുണ്ടാകുന്നതും ദിലീപ് അറസ്റ്റിലാകുന്നതും.
ശ്രീലേഖയുടെ ബദ്ധശത്രുവെന്ന് പൊലീസ് വൃത്തങ്ങളില്‍ അറിയപ്പെടുന്ന മറ്റൊരു വനിത ഐ പി എസ് ഉദ്യഗസ്ഥയാണ് ഈ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. ഫ്രെയിമിംഗ് അഥവാ കേസില്‍ പെടുത്തല്‍ ഒരു കലയാക്കിമാറ്റിയ ആളാണ് ഈ ഉദ്യോഗസ്ഥയെന്നുമുള്ള ആരോപണങ്ങള്‍ ഇവര്‍ക്കെതിരെ നേരത്തെ തന്നെ ഉയര്‍ന്ന് കേട്ടിരുന്നു. തിരുവനന്തപുരത്ത് കണ്ണന്‍മൂലയില്‍ ഒരു സന്യാസിയുടെ ലിംഗം ഛേദിച്ചതുമായി ബന്ധപ്പെട്ട കേസിലും ഈ ഐ പി എസ് ഉദ്യോഗസ്ഥയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. ആ സന്യാസിയോടുണ്ടായിരുന്ന വ്യക്തി വിരോധം മൂലം ഒരു പെണ്‍കുട്ടിയെക്കൊണ്ട് ഇവര്‍ ആസൂത്രണം ചെയ്തതാണ് ഈ സംഭവമെന്നും, ആ കേസ് അവര്‍ക്ക് കുരുക്കായിമാറുമെന്ന് ഏതാണ്ട് ഉറപ്പായപ്പോഴാണ് പെട്ടെന്ന് തന്നെ ദിലീപിന്റ അറസ്റ്റ് നടന്നതെന്നും, അതോടെ സ്വാമിയുടെ കേസ് മുങ്ങിപ്പോയി എന്ന് പറയുന്നവരുമുണ്ട്്്.
ശ്രീലേഖയുടെ വാദത്തിലേക്ക് പോയി നോക്കാം. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്കെതിരെയുള്ള കേസ് ബലാല്‍സംഗ കുറ്റമാണ്. എന്ന് വച്ചാല്‍ ഐ പി സി സെക്ഷന്‍ 375, എട്ടാം പ്രതിയായ ദിലീപ് ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ഐ പി സി സെക്ഷന്‍ 120 ബി അഥവാ ഗൂഡാലോചന കുറ്റത്തിനാണ്. ഗുഡാലോചന എന്ന കുറ്റം തെളിയിക്കാനാണ് ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ ഏറ്റവും ബുദ്ധിമുട്ട്് എന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്്.
ഈ കേസില്‍ നാല് സാധ്യകളാണ് പൊതുവെ നിയമ വിദഗ്ധര്‍ കാണുന്നത്
1. പള്‍സര്‍ സുനി സ്വമേധയാ ചെയ്തത്?
2.പള്‍സര്‍ സുനി സ്വമേധയാ ചെയ്തിട്ട് ദിലീപ് ന്റെ തലയില്‍ വച്ചുകെട്ടിയത്്
3 ദിലീപിനെ കുടുക്കാന്‍ മറ്റൊരാള്‍ പള്‍സര്‍ സുനിയെ കൊണ്ട് ചെയ്യിച്ചത്?
4. ദിലീപ് പള്‍സര്‍ സുനിയെ കൊണ്ട് ചെയ്യിച്ചത്?
ഇതില്‍ ശ്രീലേഖ പറയുന്ന ഒരു കാര്യം ചര്‍ച്ച ചെയ്യപ്പെടാതെ പോയോ എന്ന് സംശയമുണ്ട്്. ഒരു പ്രതി പിടിക്കപ്പെട്ടാല്‍ തനിക്ക് ആരുടെയെങ്കിലും പ്രേരണയോ സഹായമോ പ്രസ്തുത കേസില്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പ്രതി വെളിപ്പെടുത്തും, എന്നാല്‍ ഇവിടെ ദിലീപ് രംഗത്തേക്ക് വരുന്നത് പള്‍സര്‍ സുനി ജയിലില്‍ ആയി നാല് മാസം കഴിയാറായപ്പോഴാണ്. അതും പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതി എന്ന പറയുന്ന കത്ത് പോലുള്ള ദുര്‍ബലമായ ഒരു തെളിവില്‍ പിടിച്ചു കൊണ്ടും. ഇതൊക്കെ കൊണ്ട് തന്നെയാണ് വിചാരണക്കോടതിയുടെ മുന്നില്‍ പലപ്പോഴും പ്രൊസിക്യുഷന് വിയര്‍ക്കേണ്ടിയും വരുന്നത്. വ്യാജ തെളിവുകള്‍ പൊലീസ് ഒട്ടുമിക്ക കേസുകളിലും പൊലീസ് ഉണ്ടാക്കാറുണ്ട്്. അത് പ്രതിയെ ശിക്ഷിക്കാനോ രക്ഷിക്കാനോ ആകാം. പോള്‍ മുത്തൂറ്റ് വധക്കേസിലെ എസ് കത്തി അത്തരത്തിലുണ്ടാക്കിയ ഒരു തെളിവായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പമാണ് കേരളത്തിന്റെ മനസാക്ഷി. ആ കുട്ടിക്ക് നീതി ലഭിക്കണം കുറ്റവാളി ശിക്ഷിക്കപ്പെടണം എന്ന് തന്നെ നമ്മള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഈ കേസിന് പൊതു സമൂഹം അറിയാത്ത ചില മാനങ്ങള്‍ കൂടിയുണ്ടെന്ന സംശയം ബലപ്പെടുകയാണ്. സിനിമയിലെ എല്ലാ മേഖലയും കയ്യടക്കിയ ദിലീപിന് അകത്തും പുറത്തും ധാരാളം ശത്രുക്കളുണ്ടായിരുന്നു. മറ്റ് സിനിമാ പ്രവര്‍ത്തകരില്‍ നിന്നു വിഭിന്നമായി വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലം മുതലെ ഇടതു വിരുദ്ധ രാഷ്ട്രീയത്തിന്റെ ഭാഗമായിരുന്നയാളാണ് അദ്ദേഹം. മലയാള സിനിമയില്‍ അടുത്തകാലത്ത് സ്വാധീനം നേടിയ ചില ക്ളിക്കുകള്‍ക്ക് ദിലീപിനോട് ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെന്നും പറയുന്നു. ആ ക്ളിക്കുകളാകട്ടെ ഭരിക്കുന്ന പാര്‍ട്ടിയിലെ ചില പ്രമുഖരോട് വളരെ അടപ്പുമുള്ളതുമായിരുന്നു.
കേരളം കണ്ട ഏറ്റവും പ്രമാദമായ കേസ് വിചാരക്കണക്കോടതിയില്‍ നില്‍ക്കുമ്പോഴാണ് റിട്ടയര്‍ ചെയ്ത ഡി ജി പി ആ കേസിനെക്കുറിച്ച് ചല വെളിപ്പെടുത്തല്‍ നടത്തുന്നത്. അത് കേസിന്റെ മെറിറ്റിനെ എത്ര കണ്ടു ബാധിക്കുമെന്നൊക്കെ കണ്ടറിയേണ്ടതുണ്ട്. നടി ആക്രമിക്കപ്പെട്ടവിഷയത്തില്‍ പുതിയ ട്വിസ്റ്റുകളും ടേണുകളും ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശ്രീലേഖ പറയുന്നത് കണ്ണുടച്ച് വിശ്വസിക്കേണ്ടകാര്യമൊന്നും ആര്‍ക്കുമില്ല. നടിയെ ആക്രമിച്ച കേസിന്റെ ബുദ്ധി കേന്ദ്രം ദിലീപാണെങ്കില്‍ അയാള്‍ ഒരു ദയക്കും അര്‍ഹനല്ല, കേസിപ്പോള്‍ വിചാരണക്കോടതിയിലാണ്. ബഹുമാനപ്പെട്ട കോടതിയുടെ അന്തിമ തീര്‍പ്പ് വരുന്നത് വരെ കാക്കുകയാണ് ഈ വിഷയത്തില്‍ എല്ലാവര്‍ക്കും അഭികാമ്യമായിട്ടുളളത്.