ബ്രഹ്‌മപുരം: കൊടിയ അഴിമതിയുടെ വിഷപ്പുക

കൊച്ചിമഹാനഗരം വിഷപ്പുകയുടെ പിടിയിലാണ്. നഗത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നുവെന്ന് പറയുന്ന ബ്രഹ്‌മപുരത്തെ നൂറേക്കറിലുള്ള മാലിന്യ കൂമ്പാരങ്ങള്‍ക്ക് തീ പിടിച്ചിട്ട് ഇന്ന് പത്ത് ദിവസം തികയുകയാണ്. ഏതാണ്ട് നാല്‍പ്പത് ലക്ഷത്തിനുടത്ത് ജനങ്ങള്‍ താമസിക്കുന്ന വലിയൊരു ഭൂപ്രദേശത്തെയാണ് കൊച്ചി നഗരം എന്ന് മൊത്തത്തില്‍ വിവക്ഷിക്കുന്നത്. അതില്‍ കൊച്ചി മുനിസപ്പല്‍ കോര്‍പ്പറേഷനും സമീപ നഗരസഭകളായ മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി എന്നിവയും ഉള്‍പ്പെടും. കേരളത്തിന്റെ വ്യവസായ വാണിജ്യ സിരാകേന്ദ്രമാണ് ഈ പ്രദേശമാകെ. നികുതിയിനത്തിലും മറ്റും നൂറുക്കണക്കിന് കോടി രൂപയാണ് ഇവിടെ നിന്നും ഒരു വര്‍ഷം കേരളാ സര്‍ക്കാരിന് ലഭിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ പത്ത് ദിവസമായി ലോകത്തിലേ തന്നെ ഏറ്റവും വലിയ അപകടമേഖലയായി കൊച്ചി മാറിയിരിക്കുകയാണ്. ആരാണ് ശരിക്കും ഇതിനുത്തരവാദി? പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം കൊച്ചി നഗരസഭക്കു തന്നെ. നഗരസഭയെന്നാല്‍ 1995 മുതല്‍ കൊച്ചി നഗരസഭാ കൗണ്‍സില്‍ മാറി മാറി ഭരിച്ച രണ്ട് മുന്നണികളും എന്നര്‍ത്ഥം. കൊച്ചി നഗരത്തിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഒരു കേന്ദ്രീകൃത സംവിധാനം വേണമെന്ന നിര്‍ദേശം ഉയര്‍ന്നു വന്നത് 1990കളുടെ മധ്യത്തിലായിരുന്നു. അങ്ങിനെയാണ് നഗരത്തില്‍ നിന്നും മാറി കുന്നത്തുനാട് പഞ്ചായത്തില്‍ പെട്ടെ ബ്രഹ്‌മപുരത്ത് ഇതിനായി 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നത്. ഒരു മാലിന്യ സംസ്‌കരണ പ്‌ളാന്റിനെന്തിനാണ് നൂറേക്കര്‍ സ്ഥലം എന്ന സംശയം അന്നേ തന്നെ ഉയര്‍ന്നിരുന്നു. നൂറേക്കര്‍ സ്ഥലം ഏറ്റെടുത്തുതുമായി ബന്ധപ്പെട്ട്് അന്ന് തന്നെ അഴിമതിയാരോപണങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

അതിന്് ശേഷം നിരവധി കമ്പനികള്‍ ഇവിടെ മാലിന്യ സംസ്‌കരണ പ്‌ളാന്റ് സ്ഥാപിക്കാനായി മുന്നോട്ടു വന്നു. എന്നാല്‍ ആരും വിജയിച്ചില്ല. കാരണം മറ്റൊന്നുമല്ല ബ്രഹ്‌മപുരത്ത് മാലിന്യ സംസ്‌കരണ പ്‌ളാന്റ് വരണമെന്ന് കൊച്ചി നഗരസഭ ഭരിച്ച ഒരു രാഷ്ട്രീയപാര്‍ട്ടിയും മുന്നണിയും ആഗ്രഹിച്ചില്ല. കാരണം നൂറേക്കര്‍ സ്ഥലത്ത് എത്ര കൊല്ലം വേണമെങ്കിലും മാലിന്യങ്ങള്‍ കൊണ്ടുവന്ന് തട്ടാം. ആര്‍ക്കും പരാതിയുണ്ടാകില്ല.

ഇടിക്കിടെ രൂക്ഷഗന്ധം ഒക്കെ ഉണ്ടാകുമെങ്കിലും ഇത്രയും വിശാലമായ പ്രദേശത്താണ് മാലിന്യം തട്ടുന്നത് എന്നത് കൊണ്ട് അതൊന്നും വലിയ തോതില്‍ ആരെയും ബാധിച്ചില്ല. അതേ സമയം ഒരിക്കലും അവിടെ ഒരു കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്‌ളാന്റ് വരാതിരിക്കാന്‍ വന്നാല്‍ തന്നെ അത് വിജയകരമായി നടക്കാതിരിക്കാന്‍ നഗരസഭമാറി മാറി ഭരിച്ച എല്ലാവരും ശ്രദ്ധിച്ചിരുന്നു. അങ്ങിനെ ബ്രഹ്‌മപുരം ഒരു മാലിന്യ സംഭരണ കേന്ദ്രം മാത്രമായി.

മാലിന്യങ്ങള്‍ ശേഖരിച്ച് ബ്രഹ്‌മപുരത്ത് നിക്ഷേപിക്കുക, എന്നാല്‍ അത് സംസ്‌കരിക്കാതിരിക്കുക, എന്താണതിന് കാരണം. മാലിന്യം ശേഖരിക്കുന്നതും ബ്രഹ്‌മപുരത്ത്് നിക്ഷേപിക്കുന്നതും മാത്രമേ രാഷ്ട്രീയക്കാരെ സംബന്ധിച്ചിടത്തോളം ലാഭകരമായുള്ളു. മാലിന്യ ശേഖരണവും നിക്ഷേപവും പൂര്‍ണ്ണമായും നഗരസഭയുടെ കീഴിലാണ്. ഏതാണ്ട് നൂറുക്കണക്കിന് ലോറികളാണ് മാലിന്യം ശേഖരിക്കാന്‍ നഗരസഭാ പരിധിയില്‍ തലങ്ങും വിലങ്ങും ഓടുന്നത്. ഇതെല്ലാം മാലിന്യ ശേഖരണത്തിനായി കോര്‍പ്പറേഷന്‍ വാടകക്കെടുക്കുന്ന ലോറികളാണ്. മാലിന്യങ്ങള്‍ നീക്കാന്‍ ഈ മേഖലയില്‍ അനുഭവ സമ്പത്തുള്ള വ്യക്തികള്‍ക്ക് കരാറ് കൊടുക്കുകയാണ്് ചെയ്യുന്നത്. പത്ത് ലോറിയോടിയാല്‍ അമ്പത് ലോറിയോടിച്ചെന്ന കണക്കുണ്ടാക്കാന്‍, ഒരു ടണ്‍ മാലിന്യം ശേഖരിച്ചാല്‍ 50 ടണ്‍ മാലിന്യം ശേഖരിച്ചുവെന്ന കണക്കുണ്ടാക്കാന്‍ ഈ കരാറുകാരെ ആരും പഠിപ്പിക്കേണ്ടതില്ല, എന്നാല്‍ ഇങ്ങനെ കിട്ടുന്ന കൊള്ള ലാഭം അവര്‍ക്ക് മാത്രമുള്ളതല്ലല്ലോ. നഗരസഭയിലെ ബന്ധപ്പെട്ടവര്‍ വിചാരിക്കാതെ ഈ ബില്ലുകളൊന്നും പാസാകില്ല. അപ്പോള്‍ കൃത്യമായ വിഹിതം എവിടെ എത്തുന്നുവെന്ന് പ്രത്യേകം പറയേണ്ടിതല്ലല്ലോ.

മാലിന്യ സംസ്‌കരണത്തിനും ശേഖരണത്തിനുമായി 10 കോടി രൂപയാണ് ഓരോ വര്‍ഷവും നഗരസഭ ചിലവഴിക്കുന്നത്. ഇതിന്റെ പകുതിയലധികവും ഉദ്യോഗസ്ഥരും കരാറുകാരുമടങ്ങിയ ലോബി തട്ടിയെടുക്കുകയാണെന്ന ആരോപണം എത്രയോ വര്‍ഷമായി മുഴങ്ങിക്കേള്‍ക്കുന്നു. കഴിഞ്ഞ പതിനഞ്് വര്‍ഷം കൊണ്ട് 150 കോടിയിലേറെ രൂപ മാലിന്യങ്ങള്‍ ശേഖരിക്കാനും ബ്രഹ്‌മപുരത്ത് നിക്ഷേപിക്കാനും നഗരസഭ ചിലവാക്കിയിട്ടുണ്ട്്. ശ്രദ്ധിക്കുക മാലിന്യങ്ങള്‍ സംസ്്കരിക്കാനല്ല, മറിച്ച് ലോറിയില്‍ ശേഖരിച്ച ബ്രഹ്‌മുപുരത്ത് കൊണ്ടുപോയി തട്ടാനാണ് ഇത്രയും തുക ചിലവാക്കിയത്. ഇത്രയും പകുതി പണം ചിലവാക്കായില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു മാലിന്യ സംസ്‌കരണ പ്‌ളാന്റ് അവിടെയുണ്ടാക്കാമായിരുന്നു എന്നത് ഒരു നഗ്ന സത്യം മാത്രം.

കൊച്ചി മഹാനഗരം ഒരു ദിവസം ഉള്‍പ്പാദിപ്പിക്കുന്ന മാലിന്യം ഏതാണ്ട് 500 ടണ്‍ വരും. അതില്‍ ദിവസേനെ ബ്രഹ്‌മപുരത്തെത്തുന്നത് 300 ടണ്‍ മാലിന്യമാണ്. അതില്‍ ഖരമാലിന്യം ഏതാണ്ട് 100 ടണ്‍ വരും. ഇതൊക്കെ ബ്രഹ്‌മപുരത്തെത്തണമെങ്കില്‍ എത്ര ലോറികള്‍ ഓടണം. അവിടെയാണ് ഈ വിഷപ്പുകയുടെ ഗുട്ടന്‍സ് മുഴുവന്‍ കിടക്കുന്നത്. നാലരലക്ഷം ഘനമീറ്റര് മാലിന്യമാണ് വര്‍ഷങ്ങളായി തന്നെ ബ്രഹ്‌മപുരത്ത് കിടക്കുന്നത്. മുപ്പത് അടിവരുന്ന ഒമ്പത് മാലിന്യകൂനകള്‍ക്കാണ് തീപിടിച്ചിട്ടുള്ളതെന്നാണ് വിവരം. കൂനയുടെ അടിയിലേക്ക് തീ എത്തുന്നതോടെ പുക വര്‍ധിക്കുകയും ചെയ്യും.

എന്ത് കൊണ്ടാണ് കൊച്ചി പോലുള്ള ഒരു വലിയ നഗരത്തിന് പോലും ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം സാധ്യമാകാത്തത്. അങ്ങിനെ വേണം എന്ന് ബന്ധപ്പെട്ട ആരും ആഗ്രഹിക്കുന്നില്ലന്നത് തന്നെയാണ് കാരണം. നൂറേക്കര്‍ സ്ഥലം ലഭിച്ചിട്ടും ഒരു മാലിന്യസംസ്‌കരണ പ്‌ളാന്റ് വിജയകരമായി നടത്തിക്കൊണ്ട് പോകാന്‍ നഗരസഭക്ക് കഴിഞ്ഞില്ല. അതിന് പറ്റിയ കമ്പനികള്‍ പലതും വന്നെങ്കിലും ദുരൂഹമായ കാരണങ്ങളാല്‍ അവരെല്ലാം ഇടക്ക് വച്ച് പിന്‍മാറുകയായിരുന്നു.

ഇപ്പോള്‍ ആരോപണവിധേയമായിരിക്കുന്ന, ഉന്നത സി പിഎം നേതാവിന്റെ മരുമകന്റെ കമ്പനിയായ സോണ്ടാ ഇന്‍ഫ്രാടെകിനു യഥാര്‍ത്ഥത്തില്‍ മാലിന്യ സംസ്‌കരണത്തിന്റെ ചുമതലയുണ്ടായിരുന്നോ? ഇല്ലന്നാണ് ആ കമ്പനി പറയുന്നത് . വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം വേര്‍തിരിക്കുന്ന ബയോ മൈനിംഗ്, സംസ്‌കരിക്കാന്‍ കഴിയാത്തവ ആഴത്തില്‍ കുഴിച്ചുമൂടുന്ന ബയോ ക്യാപിംഗ് എന്നിവക്കാണ് കോര്‍പ്പറേഷനുമായി കരാര്‍ ഉണ്ടാക്കിയതെന്ന് ബാംഗ്‌ളൂര്‍ ആസ്ഥാനമായ ഈ കമ്പനി പറയുന്നു. സംസ്‌കരിക്കാന്‍ കഴിയാത്തവ ആഴത്തില്‍ കുഴിച്ച് മൂടുന്നതിന് പകരം പണി എഴുപ്പമാക്കാന്‍ ഇവര്‍ അതിന് തീയിടുകയായിരുന്നോ? ഇതൊക്കെ പുറത്ത് വരേണ്ടത് വിദഗ്ധാന്വേഷണത്തിലൂടെയാണ്.

യഥാര്‍ത്ഥത്തില്‍ ബ്രഹ്‌മപുരത്തുണ്ടായത് മനുഷ്യ നിര്‍മിത ദുരന്തം തന്നെയാണ്. എന്നാല്‍ ആരാണ് ഇതിന് ഉത്തരവാദി. കോടിക്കണക്കിന് രൂപ പലഘട്ടത്തില്‍ മുടക്കിയിട്ടും പല കമ്പനികളുമായി കരാര്‍ ഉണ്ടാക്കിയിട്ടും മാലിന്യസംസ്‌കരണം യഥാര്‍ത്ഥ്യമാകാതിരുന്നത് എന്ത് കൊണ്ട്? ഇതിനൊക്കെ ഉത്തരം പറയേണ്ടവര്‍ കണ്ണപൊത്തിക്കളിക്കുകയാണ്. പുതിയ നിര്‍ദേശങ്ങളും, വാഗ്ദാനങ്ങളുമായി അവര്‍ മറ്റൊരു പുകമറ സൃഷ്ടിക്കുകയാണ്.

Latest Stories

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു

ഈ സിനിമ ചെയ്യാന്‍ താല്‍പര്യമില്ലെന്ന് ജ്യോതിക പറഞ്ഞു, എന്നാല്‍ സൂര്യ അത് സമ്മതിച്ചില്ല..; വെളിപ്പെടുത്തി സംവിധായകന്‍

കേരളത്തില്‍ 71.16 ശതമാനം പോളിങ്: മുന്നില്‍ വടകര, കുറവ് കോട്ടയം; അവസാന കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

IPL 2024: വിജയാഘോഷം അവസാനിക്കും മുമ്പ് പഞ്ചാബ് കിംഗ്സിസിനൊരു നിരാശ വാര്‍ത്ത, സൂപ്പര്‍ താരം ടൂര്‍ണമെന്‍റ് പാതിവഴിയില്‍ മതിയാക്കി ഇന്ത്യ വിട്ടു

ധോണിയുടെ തൊപ്പിയിൽ അത് കണ്ടതിന് ശേഷം എനിക്കും ആ ആഗ്രഹം ഉണ്ടായി, കെഎൽ രാഹുൽ പറയുന്നത് ഇങ്ങനെ

'കെ സുരേന്ദ്രൻ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ സുഹൃത്തുക്കൾ'; ഇപി ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍

'പോളിങ് നീണ്ടത് വടകരയിൽ മാത്രം, ബീപ് ശബ്ദം കേൾക്കാൻ വൈകിയെന്ന പരാതി കിട്ടിയിട്ടില്ല': സഞ്ജയ് കൗൾ