സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കെ ഫോണിലേക്കും കേന്ദ്ര അന്വേഷണം നീങ്ങാന്‍ സാദ്ധ്യതകളേറുന്നു. കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നൽകിയ റിപ്പോർട്ടിൽ ഇതിന്റെ വ്യക്തമായ സൂചന നൽകുന്നു. വ്യാഴാഴ്ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെ ഫോണിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ആദ്യമായാണ് ഒരു കേന്ദ്ര ഏജൻസി കെ-ഫോണിന്റെ പേരെടുത്തു പറഞ്ഞ് റിപ്പോർട്ട് സമർപ്പിക്കുന്നത്.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സ്വര്‍ണക്കടത്ത് കേസില്‍ ഇഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന എം ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസ് രണ്ടാം പ്രതിയായ സ്വപ്‌ന സുരേഷിന് ലൈഫ്മിഷന്‍ കെ ഫോണ്‍ എന്നിവയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ശിവശങ്കര്‍ ഇ.ഡിക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് അതിഗൗരവമായ കണ്ടെത്തലാണ്. ഇരുവരുടെയും വാട്‌സാപ്പ് ചാറ്റുകളിൽ ഇതിനുള്ള തെളിവുകൾ കണ്ടെടുത്തുവെന്നാണ് ഇ.ഡി കോടതിയിൽ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ച് വരുകയാണെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു.
സംസ്ഥാന ഐ.ടി സെക്രട്ടറിയോട് ഇ.ഡി ആവശ്യപ്പെട്ട നാല് പദ്ധതികളുടെ രേഖകളിൽ കെ-ഫോണിനാണ് പ്രധാന്യം നൽകിയിരിക്കുന്നത്. യൂണീടാകിനെ കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താൻ ശ്രമം നടന്നിരുന്നെന്നും തുകയുടെ കാര്യത്തിൽ ധാരണയാകാത്തതിനാൽ കരാർ ഒഴിവാക്കപ്പെടുകയായിരുന്നു എന്നുമാണ് അന്വേഷണസംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.
കെ ഫോണ്‍ പദ്ധതിയുടെ തുടക്കത്തില്‍ മുതല്‍ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശിവശങ്കറാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെയും സ്വപ്നയുടെയും ഇടപെടലുകള്‍ ദുരൂഹമാണെന്നാണ് അന്വേഷണ ഏജന്‍സി വിലയിരുത്തുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ ഈ പദ്ധതിയിലും നടന്നിട്ടുണ്ടെന്ന് വാട്‌സാപ്പ് ചാറ്റിലൂടെ വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം കെ ഫോണുള്‍പ്പടെയുള്ള പദ്ധതികളിലേക്ക് നീങ്ങുന്നുവെന്ന സൂചന ഇഡി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യാഴാഴ്ച്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.