സ്വർണക്കടത്ത് കേസ്; സംശയത്തിന്റെ ചൂണ്ടുവിരൽ ബി.ജെ.പിയിലേക്കും

തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിൽ സംസ്ഥാനത്തെ ഇടതു സർക്കാരിനെ ലക്ഷ്യം വെയ്ക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. എന്നാൽ ഇതേ വിവാദത്തിൽ ബി.ജെ.പിയും അപ്രിയമായ ചില ചോദ്യങ്ങൾ നേരിടുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

കേസിൽ ദേശീയ അന്വേഷണ ഏജൻസി വെള്ളിയാഴ്ച സമർപ്പിച്ച എഫ്‌.ഐ‌.ആറിൽ പേരുള്ള തിരുവനന്തപുരം നിവാസിയായ സന്ദീപ് നായർക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ 30 കിലോ കള്ളക്കടത്ത് സ്വർണം അടങ്ങിയ “നയതന്ത്ര ബാഗേജ്” വാങ്ങാൻ ശ്രമിച്ചെന്ന സംശയത്തെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത കാർഗോ ക്ലിയറിംഗ് ഏജൻസി ഉടമ ഒ.ജി. ഹരി രാജ് സോഷ്യൽ മീഡിയയിൽ സംഘ പരിവാർ പ്രത്യയശാസ്ത്രത്തോട് അനുഭാവം പുലർത്തുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ പോസ്റ്റുകൾ സൂചിപ്പിക്കുന്നു.

കേസിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന പി.എസ്.സരിത്ത് പേര് വെളിപ്പെടുത്തിയ സന്ദീപിന്റെ ഫെയ്സ്ബുക്ക് പേജിൽ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രമുണ്ട്. കുമ്മനം രാജശേഖരന് സന്ദീപുമായി യാതൊരു ബന്ധവുമില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയിരുന്നു.

എന്നാൽ, സന്ദീപ് ബി.ജെ.പിയുടെ സജീവ അംഗമാണെന്ന് സന്ദീപിന്റെ അമ്മ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞപ്പോൾ ബി.ജെ.പിക്ക് അത് വലിയ തിരിച്ചടിയായി.

വിമാനത്താവളത്തിലെ ബാഗേജ് തടഞ്ഞുവെച്ച കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ടെക്സ്റ്റ് സന്ദേശം അയച്ച ഒ.ജി. ഹരി രാജിന് ആർ‌.എസ്.‌എസുമായി ബന്ധപ്പെട്ട ഭാരതീയ മസ്ദൂർ സംഘവുമായി (ബി‌.എം‌.എസ്)  ബന്ധെമുണ്ടെന്നാണ് സി‌.പി‌.എം നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ ഇയാളും ബി‌.എം‌.എസും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

“ബാഗേജ് എന്തിനാണ് വൈകിയതെന്ന് അറിയാൻ ഞാൻ ജോയിന്റ് കമ്മീഷണർക്ക് ഒരു സന്ദേശം അയച്ചിരുന്നു. കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലാണ് ഞാൻ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടത്. ബാഗേജ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും അതിൽ സ്വർണം അടങ്ങിയിട്ടുണ്ടെന്നും എനിക്കറിയില്ലായിരുന്നു, ” രാജ് ഒരു മലയാള ചാനലിനോട് പറഞ്ഞിരുന്നതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

“ഞാൻ ബി‌.എം‌.എസിനൊപ്പമോ ബി.ജെ.പിയോടൊപ്പമോ ഇല്ല. ഇതൊരു രാഷ്ട്രീയ കളിയാണ്,” ഇയാൾ പറഞ്ഞു.

അതേസമയം രാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആർ‌.എസ്‌.എസിനോടുമുള്ള അയാളുടെ മതിപ്പ്‌ വെളിവാക്കുന്നു.

കള്ളക്കടത്ത് കേസ് അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച ചുമതലപ്പെടുത്തിയ എൻ.ഐ.എ, നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിദേശകാര്യ സഹമന്ത്രിയും കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാവുമായ വി. മുരളീധരന്റെ പ്രസ്താവന തള്ളിയിരുന്നു. വിമാനത്താവളത്തിൽ വന്നത് നയതന്ത്ര ബാഗേജ് അല്ലെന്നും ബാഗേജ് ഒരു നയതന്ത്രജ്ഞനു വേണ്ടിയാണെന്നും അത് “നയതന്ത്ര ബാഗേജ്” പോലെയല്ലെന്നുമാണ് വി. മുരളീധരൻ പറഞ്ഞത്.

മുരളീധരന്റെ വാദത്തെ ബി.ജെ.പി ഏറ്റുപിടിച്ചിരുന്നു, ഒരു സാധാരണ ബാഗേജിനെക്കുറിച്ചുള്ള അന്വേഷണമായി രാജ് നടത്തിയ ഇടപെടലിനെ ചിത്രീകരിക്കുന്നതിന്റെ ശ്രമത്തിന്റെ ഭാഗമാണിതെന്ന ഊഹാപോഹങ്ങൾക്ക് ഇത് കാരണമായി. വന്നത് നയതന്ത്ര ബാഗേജാണെങ്കിൽ ആരോപണവിധേയമായ ഇടപെടൽ തെളിയുന്ന പക്ഷം, ഒരു ട്രേഡ് യൂണിയൻ നേതാവിന്റെ ഏതെങ്കിലും തരത്തിലുള്ള ഇതിലെ പങ്ക് ന്യായീകരിക്കാൻ പ്രയാസമാണ്.

“യു‌.എ.ഇയിൽ നിന്നുള്ള നയതന്ത്ര ബാഗേജിലാണ് മേൽപ്പറഞ്ഞ ചരക്ക് കണ്ടെത്തിയത്, വിയന്ന കൺവെൻഷൻ അനുസരിച്ച് ഇത് പരിശോധനയിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു, ”എൻ‌.ഐ.‌എ എഫ്.‌ഐ.‌ആറിൽ പറഞ്ഞു.

മുതിർന്ന സി.പി.എം നേതാവ് എം.ബി. രാജേഷ് രാജിന്റെയും മുരളീധരന്റെയും യുക്തിയെ ചോദ്യം ചെയ്തു.

“എൻ.‌ഐ.‌എ ഇത് സ്ഥിരീകരിക്കുന്നതിന് മുമ്പ് കസ്റ്റംസ് ഇതിനെ നയതന്ത്ര ബാഗേജായി വിശേഷിപ്പിച്ചിരുന്നു. ക്ലിയറിംഗ് ഏജന്റിന്റെ ഇടപെടൽ ആവശ്യമില്ലാത്ത നയതന്ത്ര ബാഗേജിനെക്കുറിച്ച് രാജ് എന്തിനാണ് അന്വേഷിച്ചത്? ” എം.ബി. രാജേഷ് പറഞ്ഞതായി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.

“ഒരു സാധാരണ പാർസൽ ആണ് അതെന്നും നയതന്ത്ര ബാഗേജല്ലെന്നും പറയാൻ മുരളീധരനെ പ്രേരിപ്പിച്ചത് എന്താണെന്നും അറിയേണ്ടിയിരിക്കുന്നു. ഇപ്പോൾ എൻ‌.ഐ.‌എ ഇത് നയതന്ത്ര ബാഗേജാണെന്ന് സ്ഥിരീകരിച്ചു, എന്തുകൊണ്ടാണ് ബാഗേജുകളുടെ വിവരണത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചതെന്ന് അദ്ദേഹം വിശദീകരിക്കണം,” എം.ബി രാജേഷ് കൂട്ടിച്ചേർത്തു.

“പ്രതികളിലൊരാളായ സ്വപ്‌ന സുരേഷിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹിന്ദു സാമ്പത്തിക ഫോറത്തിന്റെ എറണാകുളം ജില്ലാ അദ്ധ്യക്ഷനാണെന്ന് അദ്ദേഹം പറഞ്ഞു. “യു‌.എ‌.പി.‌എ പ്രകാരം കുറ്റം ചുമത്തിയ വ്യക്തിയെ അത്തരമൊരു സംഘടനയിൽ നിന്നുള്ള ഒരു അഭിഭാഷകൻ പ്രതിനിധീകരിക്കുന്നത് എന്തുകൊണ്ടാണ്? ഇത്തരമൊരു കേസിലെ പ്രതിയെ തങ്ങളുടെ ആൾ പ്രതിനിധീകരിക്കുന്നത് ബി.ജെ.പിയും സംഘപരിവാറും അംഗീകരിക്കുന്നുണ്ടോ എന്നാണ് എനിക്ക് അറിയേണ്ടത്,” സി.പി.എം നേതാവ് കൂട്ടിച്ചേർത്തു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് സ്വർണക്കടത്ത് കേസിൽ എൻ.‌ഐ‌.എ എഫ്‌.ഐ‌.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യു.എ.ഇ കോൺസുലേറ്റിലെ മുൻ ജീവനക്കാർ, സരിത്ത്, സ്വപ്‌ന; മറ്റൊരു പ്രതി ഫാസിൽ ഫരീദ്; സന്ദീപ് എന്നിവരെ എഫ്.‌ഐ.‌ആറിൽ പ്രതി ചേർത്തിട്ടുണ്ട്.

കേരളത്തിലെ ഒരു പ്രതിപക്ഷ പാർട്ടിയുടെ പ്രമുഖ നേതാവിന്റെ സഹോദരൻ കോഴിക്കോടുള്ള തന്റെ ടെക്സ്റ്റൈൽ കടയുടെ മറവിൽ കള്ളക്കടത്ത് സ്വർണത്തിന്റെ കച്ചവടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

(ദി ടെലിഗ്രാഫ് റിപ്പോർട്ടിന്റെ സ്വാതന്ത്ര പരിഭാഷ)

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം