ഇന്ത്യയുടെ നവീന യുഗത്തിലേക്കുള്ള മാറ്റം

വ്യവസായ രംഗത്ത് ആദ്യമായി പദമൂന്നിയ ആ വർഷം തന്നെ പാപ്പരായി. അത് വകവയ്ക്കാതെ തുടങ്ങിയ രണ്ടാമത്തെ സംഭവവും രണ്ടു വർഷത്തിനുള്ളിൽ പൂട്ടിപ്പോയി. ഈ പരാജയങ്ങൾ കൊണ്ടോന്നും പതറാതെ മുന്നോട്ടു പോയപ്പോൽ ഹെന്റി ഫോർഡിന് വിജയശ്രീലാളിതനാകാൻ കഴിഞ്ഞു. വ്യക്തികൾക്കു മാത്രമല്ല, രാജ്യത്തിനും വലിയ പ്രതിസന്ധികളിൽ നിന്ന് കരകയറാനാകുമെന്നതിന്റെ വലിയ തെളിവാണ് നമ്മുടെ ഇന്ത്യ.

അതേ, പ്രതിസന്ധി വലിയ മാറ്റങ്ങൾക്ക് കാരണമായി. വിദേശനാണ്യ ശേഖരം കുറഞ്ഞു, പൊതു കടം കുതിച്ചുയർന്നു, പണപ്പെരുപ്പം ഇരട്ട അക്കത്തിലായിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യ ഏതാണ്ട് പാപ്പരായി. അതിനാൽ, സർക്കാർ ഒറ്റരാത്രികൊണ്ട് സോഷ്യലിസത്തെ മാറ്റിമറിച്ചു. അത് വികലമായ ലൈസൻസുകളിൽ നിന്ന് മുക്തമാവുകയും സ്വകാര്യ കമ്പനികളെയും വിദേശ നിക്ഷേപകരെയും വിപണിയിൽ പ്രവേശിപ്പിക്കുകയും രൂപയുടെ മൂല്യം താഴ്ത്തുകയും ഇറക്കുമതി തീരുവ കുറയ്ക്കുകയും ചെയ്തു.

ഒന്നാലോചിച്ചു നോക്കു. 30 വർഷം മുമ്പ് ഒരു സ്‌ക്കൂട്ടറോ, കാറോ വാങ്ങണമെങ്കിൽ ബുക്ക് ചെയ്ത് മഴയ്ക്കായി കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഇരിക്കുകയെ തരമുള്ളു. 1991 ഉണ്ടായിരുന്ന 840 ദശലക്ഷം ഇന്ത്യക്കാരിൽ അഞ്ച് ദശലക്ഷം പേർക്ക് മാത്രമാണ് ടെലിഫോൺ ഉണ്ടായിരുന്നത്. പല ടെലിഫോൺ എക്‌സ്‌ചേഞ്ചുകളും അരനൂറ്റാണ്ട് പഴക്കമുള്ളവയായിരുന്നു. അതിനാൽ, നിങ്ങൾക്ക് ഒരു ഫോൺ സ്വന്തമാക്കാനുള്ള ഭാഗ്യമുണ്ടെങ്കിൽപ്പോലും, അത് പലപ്പോഴും പ്രവർത്തിച്ചെന്നുവരില്ല. കോപാകുലരായ വരിക്കാർ അവരുടെ ‘മരിച്ച’ ഫോണുകളെ ശകാരിച്ച് മനസമാധാനം കെടുത്തുന്നു. എന്നാലിന്ന് എല്ലാം വിരൽത്തുമ്പിലുണ്ട്. ഈയൊരു മാറ്റത്തിന് നാന്നികുറിച്ചത് മൂന്നുപതിറ്റാണ്ട് മുമ്പു മുതലാണ്.

അതേ, ഇന്ത്യയിൽ സാമ്പത്തിക പരിഷ്‌കരണം വേണമെന്ന ആശയം മൊട്ടിട്ടത് ആ നാളുകളിലായിരുന്നു. പി.വി നരസിംഹറാവു ആയിരുന്നു അക്കാലത്തെ പ്രധാനമന്ത്രി, ധനമന്ത്രി മന്മോഹൻ സിംഗ്. ഇന്ത്യയുടെ സാമ്പത്തികനില വളരെ വഷളായ 1990കളിൽ മന്മോഹൻ സിംഗ് എടുത്ത തീരുമാനമായിരുന്നു സാമ്പത്തിക പരിഷ്‌കരണം. പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മികച്ച പിന്തുണ അതിനുണ്ടായിരുന്നു. ചരിത്രത്തിലേക്കൊന്നു നോക്കിയാൽ അതിനു മുമ്പ് ഏതാണ്ട് 40 വർഷക്കാലം നമ്മേ ഭരിച്ചുകൊണ്ടിരുന്ന രാഷ്ട്രീയക്കാർ നമ്മിൽ നിന്ന് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന കാര്യം മറച്ചുവച്ചു.

ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ പടുത്തുയർത്തേണ്ടത് കഠിനാദ്ധ്വാനത്തിൽക്കൂടിയാണ്. അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുകയാണ് ഭരണകർത്താക്കളുടെ ചുമതല. അതിനമുപകരം അദ്ധ്വാനിക്കാതെ സുഖമായി ജീവിക്കാമെന്ന പൊള്ളയായ വാഗ്ദാനമാണ് ജനങ്ങൾക്ക് അവർ നൽകിയത്. പരിമിതമാണ് നമ്മുടെ വിഭവശേഷി. അത് ആസൂത്രിത വികസനമെന്ന പേരിൽ അധികാരം കൈയടക്കിയവർ തോന്നിയതുപോലെ ദുർവ്യയം ചെയ്യുകയായിരുന്നു. അതിന്റെ ഫലമായി പല പഞ്ചവത്സര പദ്ധതികളും ആസൂത്രിത വികസനം എന്നു പറയപ്പെടുന്ന കലാപരിപാടികൾ നടത്തിയിട്ടും ഫലമെന്തായിരുന്നു? പണക്കാർ കൂടുതൽ പണമുണ്ടാക്കി. പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരായി. ഈ പണക്കൊഴുപ്പ് രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രാകൃതമായ രീതിയിൽ അഴിഞ്ഞാടി. കരിഞ്ചന്ത കാട്ടുതീപോലെ പടർന്നുപിടിച്ചു.

എത്ര ഭീകരമായ അവസ്ഥയിലേക്കാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥ തലകുത്തി വീണതെന്ന് 1989ൽ പോലും നാം അറിഞ്ഞിരുന്നില്ല. അത് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പുകാലത്ത് പുറത്തിറക്കിയ പ്രകടന പത്രികകൾ..! ആഴമേറിയ കടബാദ്ധ്യതക്കെണിയിൽ കുരുങ്ങിയിരിക്കുകയാണ് രാജ്യമെന്ന കാര്യം പ്രതിപക്ഷം പോലും പുറത്തുപറഞ്ഞില്ല. കോൺഗ്രസിനെ പരാജയപ്പെടുത്തി വന്ന വി.പി സിങ്ങ് സർക്കാരാകട്ടെ കർഷകരെ സഹായിക്കാൻ എന്ന വ്യാജേന കോടിക്കണക്കിന് കാർഷീക ബാധ്യത എഴുതിത്തള്ളി. കർഷകരെ സാഹായിക്കുക എന്നതായിരുന്നില്ല അതിന്റെ യഥാർത്ഥ ലക്ഷ്യം. എങ്ങിനേയും ഒരു വോട്ട് ബാങ്ക് സൃഷ്ടിച്ചെടുക്കുക മാത്രമായിരുന്നു ലക്ഷ്യം.

പിന്നീട് വന്ന ചന്ദ്രശേഖർ സർക്കാർ രാജ്യത്തിന്റെ വിദേശ കടബാദ്ധ്യതയിൽ നിന്നുളവായ വലിയ പലിശഭാരം കുറയ്ക്കാൻ റിസർവ് ബാങ്കിൽ നിന്ന് ടൺ കണക്കിന് സ്വർണ്ണമെടുത്ത് വിൽക്കുകയോ പണയംവയ്ക്കുകയോ ചെയ്തു. അപ്പോഴാണ് നമ്മുടെ സമ്പദ്വ്യവസ്ഥ ഇത്രക്ക് ഗുരുതരമായിക്കഴിഞ്ഞിരിക്കുന്നു വെന്ന് മനസിലാകുന്നത്. 1991ൽ പത്താമത്തെ പൊതുതെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. ഒമ്പതാമത്തെ തെരഞ്ഞെയുപ്പു കഴിഞ്ഞ് രണ്ടുവർഷം തികയുന്നതിനുമുമ്പായിരുന്നു അത്.

നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള പുതിയ സർരാജീവി ഗാന്ധിയുടെ അപ്രതീക്ഷിത വേർപാടിനുശേഷം തികച്ചും ആകസ്മികമായി നരസിംഹ റാവു പ്രധാനമന്ത്രിയാകുന്നു. രാഷ്ട്രീയം തന്നെ ഉപേക്ഷിച്ച് എഴുപതാം വയസ്സിൽ സ്വദേശമായ ആന്ധ്രയിലേക്ക് തിരിക്കാനിരിക്കുന്ന വേളയിലാണ് സ്വപ്നത്തിൽ പോലും കരുതാത്ത പ്രധാനമന്ത്രി പദം അദ്ദേഹത്തെ തേടിയെത്തിയത്. ആ അവസരം ഉപയോഗപ്പെടുത്തിയാണ് ഇന്ത്യയുടെ സാമ്പത്തീക നവീകരണത്തിന് തുടക്കമിട്ടത്.

രാജഗോപാലാചാരിയുടെ ആശയം..!

രാജാജിയുടെ സങ്കല്പം പൂവണിയിച്ച കഥ പറയുന്നതിന് അല്പം പിന്നോട്ട് സഞ്ചരിക്കേണ്ടതുണ്ട്. 1931-ൽ കറാച്ചിയിലാണ് കോൺഗ്രസിന്റെ സോഷ്യലിസ്റ്റ് അഭിനിവേശം ആരംഭിക്കുന്നത്. 1956-ആവഡിയിൽ അത് കോൺഗ്രസിന്റെ ഔദ്യോഗിക ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടു. കോൺഗ്രസിന്റെ നീക്കം സോഷ്യലിസത്തിലേക്കായപ്പോൾ രാജഗോപാലാചാരിയും കൂട്ടരും കോൺഗ്രസ് വിട്ടു. സോഷ്യലിസ്റ്റുവഴിയെ സഞ്ചരിച്ചാൽ ഇന്ത്യ ഒരുകാലത്തും രക്ഷപെടുകില്ലെന്ന് അറിയാമായിരുന്ന രാജാജിയും കൂട്ടരും ചേർന്ന് സ്വതന്ത്ര പാർട്ടി രൂപീകരിക്കുകയായിരുന്നു.

1991ലാണ് സോഷ്യലിസത്തോട് കോൺഗ്രസ് ഔപചാരികമായി വിടപറഞ്ഞത്. നാടെങ്ങും നിന്ന് മോക്ഷം തേടി തീർത്ഥാടകരെത്തുന്ന ആന്ധ്രയിലെ ക്ഷേത്രനഗരമാണ് തിരുപ്പതി. സാമ്പത്തികമോക്ഷം തേടുന്ന പ്രയാണത്തിൽ റാവുവും കോൺഗ്രസുകാരും എത്തിച്ചേർന്നത് തിരുപ്പതിയിലായിരുന്നു. അതേ, 1991ലെ സമ്പൂർണ്ണ കോൺഗ്രസ് സമ്മേളന വേദിയായ തിരുപ്പതിയിൽ 40 വർഷത്തെ സോഷ്യലിസ്റ്റ് പാപക്കറ കഴുകിക്കളഞ്ഞ് പുതിയ സാമ്പത്തീക നയം രുപീകരിക്കുകയായിരുന്നു. ആവഡിയിലെ തെറ്റ് കോൺഗ്രസ് തിരുത്തി. എന്നാൽ അവിടെ രാജാജി സ്മരിക്കപ്പെട്ടില്ല. പക്ഷെ, ശരിവയ്ക്കപ്പെടുകതന്നെ ചെയ്തു.

1959ൽ ചേർന്ന സ്വതന്ത്ര പാർട്ടിയുടെ പ്രഥമ സമ്പൂർണ്ണ സമ്മേളനത്തിൽ ഒരു 21 ഇന പരിപാടി അവതരിപ്പിച്ചു. ലൈസൻസ്-പെർമിറ്റ് ക്വോട്ട എന്ന് രാജാജി വിശേഷിപ്പിച്ച നിയന്ത്രിത വ്യവസ്ഥയിൽനിന്നു ഭിന്നമായി സ്വാതന്ത്രോദ്യമത്തിന്റെ പാതയിലൂടെ രാജ്യത്തെ സ്വാശ്രത്വത്തിലേക്കും ശ്രേയസ്സിലേക്കും നയിക്കുന്നതിനുള്ള പരിപാടിയായിരുന്നു അത്.

അന്ന് രാജാക്കന്മാരുടേയും പണക്കാരുടേയും പാർട്ടിയായി സ്വതന്ത്ര പാർട്ടി മുദ്രകുത്തപ്പെട്ടു. വിവേകത്തിന്റെ പാത നിരാകരിക്കപ്പെട്ടു. ബ്രിട്ടനിലെ ലേബർ പാർട്ടിയുടെ സ്ഥാനം ഇവിടെ കോൺഗ്രസിനും കൺസർവേറ്റീവ് പാർട്ടിയുടെ സ്ഥാനം സ്വതന്ത്ര പാർട്ടിക്കും നൽകാനായിരുന്നു ക്രാന്തദർശിയായ രാജാജിയുടെ നീക്കം. അന്നത് ഫലം കണ്ടില്ല. 1971-ലെ തെരഞ്ഞെടുപ്പോടെ സ്വതന്ത്ര പാർട്ടി അപ്രസക്തമായി, അടിയന്തിരാവസ്ഥയോടെ അപ്രത്യക്ഷമാകുകയും ചെയ്തു. അന്നത്തെ രാജാജിയുടെ ഔഷധക്കൂട്ട് തന്നെയാണ് റാവു-മൻമോഹൻ സിങ്ങ് കൂട്ടുകെട്ട് നടപ്പിൽ വരുത്തിയത്.

ഭൂരിപക്ഷമില്ലാത്ത കക്ഷി ഔദ്യോഗിക നയം വെടിഞ്ഞ് പ്രകടനപത്രികയിൽ പറയാത്ത കാര്യങ്ങൾ ഇത്ര ഫലപ്രദമായി നടപ്പാക്കുന്നത് പാർലമെന്റററി ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അത്ഭുതകരവും അഭൂതപൂർവ്വവുമായ ഒരു പ്രതിഭാസമാണ്. സത്യത്തെ സത്യമായി കാണാനുള്ള ആർജവമാണ് പമുലപർത്തി വെങ്കിട്ട നരസിംഹറാവുവിനെ ശ്രദ്ധേയനാക്കിയത്. ആ സത്യം കാണിച്ചുകൊടുത്തത് ഐഎംഎഫും ലോക ബാങ്കും ചേർന്നായിരിക്കാം. മൻമോഹൻസിങ്ങിനെ ധനമന്ത്രിയാക്കാൻ ഉപദേശിച്ചതും അവരായിരിക്കാം.

കാലിയായ ഖജനാവ്, തീർത്താൽ തീരാത്ത വിദേശ കടം, രൂക്ഷമായ വിലക്കയറ്റവും പണപ്പെരുപ്പവും- ഇത്തരമൊരു സങ്കീർണ്ണ സാഹചര്യത്തിൽ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ റാവു ഒരു രാഷ്ട്രീയക്കാരനെയല്ല, മറിച്ച് ഇന്ത്യൻ സാഹചര്യങ്ങളെ അടുത്തറിയാവുന്ന കഴിവുറ്റ സാമ്പത്തിക വിദഗ്ദനായ ഡോ. മൻമോഹൻ സിങ്ഹിനെയാണ് നിയോഗിച്ചത്.

ഡോ. സിങ്ങിന്റെ സാമ്പത്തിക നയം

സർക്കാരിന്റെ ദൈനംദിനാവശ്യങ്ങൾക്ക് പണം കണ്ടെത്തുക എന്ന ദുർഘടം പിടിച്ച പണി മുന്നിലുള്ളപ്പോഴും ദീർഘവീക്ഷണമുള്ള ഒരു സാമ്പത്തിക നയം രൂപീകരിച്ച് പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുവാനാണ് മൻമോഹൻ സിങ്ങ് തീരുമാനിച്ചത്. ഏതുപ്രശ്‌നത്തിനും അത്യാകർഷകമായ മിനുക്കുപണിയിലൂടെ ജനപ്രീതി നേടുക എന്ന രാഷ്ട്രീയക്കാരുടെ തന്ത്രത്തിന് ചുട്ട മറുപടി കൂടിയായിരുന്നു സിങ്ങിന്റെ കർക്കശ സമീപനം.

രൂപയുടെ മൂല്യം പലവട്ടം കുറച്ചു. ഇറക്കുമതി കയറ്റുമതി നയങ്ങളിൽ ഉദാരവൽക്കരണം നടപ്പിലാക്കി. അന്താരാഷ്ട്ര നാണയനിധിയുമായും ലോക ബാങ്കുമായും ചർച്ച നടത്തി. അങ്ങിനെ വേണ്ടത് വേണ്ടസമയത്ത് മുഖം നോക്കാതെ നടപ്പിൽ വരുത്തി. ഇത് രാജ്യത്ത് സമ്മിശ്ര പ്രതികരണങ്ങളുണ്ടാക്കി. ആദ്യഘട്ടത്തിലുണ്ടായ വൈതരണികൾ ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കി. പ്രതിപക്ഷം സിങ്ങിനെതിരെ വാളോങ്ങി. ഐഎംഎഫ് ഏജന്റാണെന്നുവരെ മുദ്രകുത്തി. നെഹ്‌റുവിന്റെ സോഷ്യലിസത്തോട് കോൺഗ്രസ് വിടപറയുന്നുവെന്ന് പറഞ്ഞ് കോൺഗ്രസിനുള്ളിൽ നിന്നുതന്നെ എതിർപ്പുണ്ടായി.

സിങ്ങ് പതറിയില്ല. ഇതെല്ലാം ബാലാരിഷ്ടതകൾ മാത്രമാണെന്നും, പുതിയ നയം സമീപഭാവിയിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം ആവർത്തിച്ചു പറഞ്ഞിരുന്നു. കേന്ദ്ര ധനകാര്യ വകുപ്പിൽ സെക്രട്ടറിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച് റിസർവ് ബാങ്ക് ഗവർണർ, ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷൻ എന്നീ നിലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തിയാണ് സിങ്ങ്.

വി. പി സിങ്ങ് സർക്കാരാണ് അദ്ദേഹത്തെ സാമ്പത്തിക കാര്യകമ്മറ്റി ചെയർമാനാക്കിയത്. തുടർന്നുവന്ന ചന്ദ്രശേഖർ സർക്കാർ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദ്ഷ്ടാവാക്കി. പിന്നീട് യുജിസി ചെയർമാന്റെ പദവി വഹിച്ചു. അതിനുശേഷമാണ് ധനമന്ത്രിയാകുന്നത്. 2004ൽ കോൺഗ്രസ് അധികാരത്തിൽ തിരികെയെത്തിയപ്പോൽ, സോണിയഗാന്ധി, ഇന്ത്യയെ നയിക്കാൻ ആവശ്യപ്പെട്ടു. അങ്ങിനെ മൻമോഹൻ സിങ്ങ് രണ്ടുവട്ടമാണ് പ്രധാനമന്ത്രിയായായത്.

കടുത്ത പ്രതിസന്ധിയിൽ രൂപംകൊണ്ട ഉദാരവൽക്കരണത്തെ ദേശീയരാഷ്ടീയത്തിലുണ്ടായ അസ്ഥിരത കാര്യമായ ദോഷമോന്നും ഉണ്ടാക്കിയില്ലെന്നതാണ് രസകരമായ വസ്തുത. എന്നുമാത്രമല്ല, 1997ലെ സ്വപ്നബജറ്റിലൂടെയാണ് ആദായനികുതി 30% ആക്കുന്നത്. അതോടെ നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങൾക്ക് പുതിയ വാതായനം തുറക്കുകയായിരുന്നു. ലോകത്തിലെ തന്നെ ശ്രദ്ധേയമായ സാമ്പത്തിക ശക്തികളിലൊന്നായി വളരാൻ അത് ഇന്ത്യയെ സഹായിച്ചു. കഴിഞ്ഞ 30 സംവത്സരക്കാലത്തിനിടെ 30 കോടി ഇന്ത്യാക്കാർ ദാരിദ്യത്തിൽ നിന്നു മോചിതരായി. ചില മേഖലകളിലെങ്കിലും നമ്മുടെ രാജ്യം ആഗോളശക്തിയായി മാറിയിരിക്കുന്നു.

കേരളത്തിനും ഉദാരവൽക്കരണം കൊണ്ടു പ്രയോജനമുണ്ടായി. പൊടുന്നനെ ലാഭം കൊയ്യാവുന്ന മേഖലകളിലല്ല കേരളം ഊന്നൽ നൽകിയത്. സാമൂഹീക വികസന മേഖലകളിലാണ് പണം ചിലവിട്ടത്. അതിലൂടെയുള്ളത് പരോക്ഷമായ വരുമാനമാണ്. ആളോഹരി വരുമാനത്തിൽ കേരളമിന്ന് മൂന്നാമതാണ്. ഒരുകാര്യം കൂടി അറിയുക. ഉദാരവൽക്കരണത്തിലൂടെ ഉരുത്തിരിഞ്ഞത് ഒരു ചട്ടക്കൂടുമാത്രമാണ്. ‘മറ്റൊരു ബിഗ് ബാങ്’ പദ്ധതിയല്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അതെങ്ങെനെ കൈകാര്യം ചെയ്യും എന്നതിലാണ് ഇനിയുള്ള വിജയപരാജയങ്ങളുടെ കിടപ്പ്.

ഡോ. മൻമോഹൻ സിംങ്ങ് തികച്ചും വിപ്ലവകരമായ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ കൊണ്ട് ആധുനിക ഇന്ത്യയുടെ ശില്പികളിൽ ഒരാളായി മാറി. സമാനതകളില്ലാത്ത സാമ്പത്തിക പരിഷ്‌ക്കാരങ്ങളും സമഗ്രതയും ഉള്ള ചുരുക്കം വാക്കുകളുള്ള പച്ചയായ മനുഷ്യൻ. വളരെ കുറച്ചുമാത്രം സംസാരിച്ചതിന് മൻമോഹൻ സിംഗ് എല്ലായ്‌പ്പോഴും പരിഹസിക്കപ്പെട്ടിരുന്നുവെങ്കിലും വിമർശനങ്ങൾ സ്വീകരിക്കാനും പത്രസമ്മേളനങ്ങൾ അഭിസംബോധന ചെയ്യാനും ചോദ്യങ്ങൾ കേൾക്കാനും അദ്ദേഹം എപ്പോഴും തയ്യാറായിരുന്നു. വാക്കുകൾ കുറവായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കാഴ്ചപ്പാടും വ്യക്തിപരമായ സമഗ്രതയും ഏറെ സവിശേഷങ്ങളായിരുന്നു.

Latest Stories

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്