കഴിഞ്ഞ ദിവസം നടന്ന ടി-20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് തോറ്റിരുന്നു. സൗത്ത് ആഫ്രിക്കയോട് 76 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയത്. ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും വളരെ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്.
ഇപ്പോഴിതാ ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ നേരിടാൻ ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ പ്ലാനുണ്ടായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ഡേവിഡ് മില്ലർ. ടി20 ലോകകപ്പിൽ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെ സംസാരിക്കവേയാണ് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ പ്രതികരണം.
‘വരുൺ ലോകോത്തര ബോളറാണ്. എല്ലാ ഫോർമാറ്റുകളിലും വിജയിച്ചിട്ടുള്ള താരം. അദ്ദേഹം എതിർ ടീമുകൾക്കെല്ലാം ഒരു ഭീഷണിയാണ്. അതുകൊണ്ടുതന്നെ വരുണിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു’
‘വരുൺ ഒരു മോശം പന്ത് എറിയുകയാണെങ്കിൽ അത് ബൗണ്ടറി കടത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ. ബൗണ്ടറിയിലെത്തിച്ച് അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ കഴിഞ്ഞ ദിവസം വരുൺ എറിഞ്ഞ പന്ത് അധികം ടേൺ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ വരുണിന്റെ ഓവർ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു. ബാറ്റർമാരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുൻപുതന്നെ വരുണിനെ സമ്മർദത്തിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു’, ഡേവിഡ് മില്ലർ പറഞ്ഞു.