ഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് 6 വിക്കറ്റിന്റെ തോൽവി ഏറ്റുവാങ്ങിയിരുന്നു. മോശമായ ബാറ്റിംഗ് പ്രകടനം കാരണമാണ് ലക്‌നൗ തോറ്റത്. 142 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി, 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 47 പന്തിൽ 70 റണ്‍സുമായി പുറത്താകാതെനിന്ന യുവ താരം സമീർ റിസ്‍വിയാണു കളിയിലെ താരം.
മത്സരത്തിൽ 9 പന്തുകളിൽ നിന്നായി 7 റൺസാണ് ലക്‌നൗ ക്യാപ്റ്റൻ റിഷഭ് പന്തിന്റെ സംഭാവന. ഇപ്പോഴിതാ റിഷഭ് പന്തിനെ ഓപ്പണിങ്ങിനിറക്കിയ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സംസാരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം കെവിന്‍ പീറ്റേഴ്സണ്‍.
‘റിഷഭ് പന്ത് തന്റെ കരിയറില്‍ ഉടനീളം മധ്യനിരയില്‍ കളിച്ച് അവിടെ മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്. ഇന്നിങ്ങ്‌സിന്റെ മധ്യഘട്ടത്തില്‍ സ്പിന്നര്‍മാരെ കടന്നാക്രമിക്കാനും മത്സരത്തിന്റെ ഗതി തിരിക്കാനുമുള്ള പ്രത്യേക കഴിവ് പന്തിനുണ്ട്. എന്നാല്‍ ഓപ്പണറായി ഇറങ്ങുമ്പോള്‍ ന്യൂ ബോളായിരിക്കും പന്തിന് നേരിടേണ്ടി വരിക. ഇത് പന്തിന്റെ സ്വതസിദ്ധമായ ശൈലിക്ക് അനുയോജ്യമാവില്ല’
‘പന്ത് ഒരു സ്പിന്‍ ഹിറ്ററാണ്. മധ്യ ഓവറുകളില്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ പന്തിന് സാധിക്കും. ഓപ്പണിങ്ങില്‍ ഈ സ്വാഭാവികതയാകും നഷ്ടമാവുക. ടീം തന്ത്രങ്ങളുടെ ഭാഗമായുള്ള ഈ തീരുമാനം പന്തിന് കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുക മാത്രമാണ് ചെയ്യുക’, പീറ്റേഴ്‌സണ്‍ പറഞ്ഞു.