കെ.ജി.എഫ് പോയാൽ അവസാനിക്കുന്നതാണ് ആർസിബി എന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്. ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടങ്ങളുടെ രണ്ടാം ഘട്ട മത്സരത്തിൽ ഏറ്റുമുട്ടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് 21 റണ്‍സ് ജയം. കൊൽക്കത്ത മുന്നോട്ടുവെച്ച 201 എന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിൽ 179 റണ്‍സെടുക്കാനെ ആയുള്ളു. അർദ്ധ സെഞ്ച്വറി നേടിയ നായകൻ കോഹ്ലിയാണ് ആർസിബിയുടെ ടോപ് സ്‌കോറർ. താരം 37 പന്തിൽ 6 ബൗണ്ടറികളുടെ സഹായത്തോടെയാണ് 54 റൺസ് എടുത്തത്.
മഹിപാൽ ലോംറോർ 18 പന്തിൽ 3 സിക്സിന്റെയും 1 ഫോറിന്റെയും സഹായത്തോടെ 34 റൺസ് നേടി തിളങ്ങി . ഒരു ഘട്ടത്തിൽ കോഹ്‌ലിയുമൊത്ത് മഹിപാൽ നടത്തിയ ആക്രമണം ബാംഗ്ലൂരിനെ വിജയവര കടത്തുമെന്ന് തോന്നിച്ചെങ്കിലും മഹിപാൽ പുറത്തായതോടെ ആ കാര്യത്തിനൊരു തീരുമാനം ആയി . കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ എന്തെങ്കിലും അത്ഭുതങ്ങൾ നടക്കണമെങ്കിൽ അതിന് ആർ.സി.ബിയുടെ കെജിഫ് സഖ്യം വിചാരിക്കണം ആയിരുന്നു. എന്നാൽ ജിയും എഫും നേരത്തെ മടങ്ങിയതോടെ ടീം തകർന്നു. ഫാഫ് 7 പന്തിൽ 17 എടുത്തപ്പോൾ മാക്‌സ്‌വെൽ 4 പന്തിൽ 5 റൺ മാത്രമെടുത്ത് പുറത്തായത് . ഷഹബാസ് അഹമ്മദ് 2, സുയാഷ് പ്രഭുദേശായി 10 എന്നിവരും നിരാശപ്പെടുത്തി. കൊൽക്കത്തക്കായി വരുൺ ചക്രവർത്തി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ സുയാഷ് ശർമ്മ, ആന്ദ്രേ റസൽ, എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊൽക്കത്തയ്ക്ക് റൺ ഒഴുകുന്ന ബാംഗ്ലൂർ പിച്ചിൽ മികച്ച തുടക്കമാണ് കിട്ടിയത്. ഓപ്പണറായി സ്ഥാനം കയറ്റം കിട്ടിയ റോയ് ഒരറ്റത്ത് തകർത്തടിക്കുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. ഏകദിന ശൈലി കളിച്ച സഹ ഓപ്പണർ ജഗദീശൻ വമ്പനടികൾ ഒന്നും നടത്താതെ ക്രീസിലുറച്ച് നിന്നു . ജഗദീശൻ 29 പന്തില് 27 പുറത്തായ ശേഷമെത്തിയ വെങ്കിടേഷ് അയ്യർ 26 പന്തിൽ 31 റൺസ് എടുത്തതും വളരെ കഷ്ടപെട്ടായിരുന്നു. അതിനിടയിൽ 29 പന്തിൽ 56 എടുത്ത റോയ് പുറത്തായി. പിന്നാലെ തന്നെ വെങ്കടേഷ് അയ്യരും വീണു.
നായകൻ നിതീഷ് റാണ സിറാജിന്റെ സഹായത്തോടെ കിട്ടിയ ജീവൻ മുതലെടുത്ത് നേടിയ 21 പന്തിൽ 48 ആണ് ടീം സ്കോർ 200 കടക്കാൻ സഹായിച്ചത്. ടൂർണമെന്റിൽ മോശം ഫോമിൽ കളിക്കുന്ന റസൽ 1 റൺ എടുത്ത് മടങ്ങിയെങ്കിലും ഈ സീസണിലെ ഹീറോ റിങ്കു സിംഗ് 10 പന്തിൽ 18, വിസെ 3 പന്തിൽ 12 എന്നിവർ നടത്തിയ മിന്നലാക്രമണവും കൊൽക്കത്തയ്ക്ക് കരുത്തായി. ബാംഗ്ലൂരിനായി ഹസരംഗ, വിജയകുമാർ വൈശാഖ് എന്നിവർ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ് ഒരു വിക്കറ്റ് വീഴ്ത്തി. ഇരു ടീമുകളും ഈ സീസണിൽ ആദ്യം ഏറ്റുമുട്ടിയ മത്സരത്തിലും കൊൽക്കത്ത ജയിച്ചിരുന്നു.