ഇന്നലെ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് (ആർആർ) ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതിനെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദൊഡ്ഡ ഗണേഷ് വിമർശിച്ചു. സീസണിലെ പല മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത് തോൽവിയെറ്റ് വാങ്ങിയിട്ടും ഇന്നലെ ഫീൽഡ് ചെയ്യാൻ തിരഞ്ഞെടുത്തത് ആണ് മുൻ താരത്തെ ചൊടിപ്പിച്ചത്. അതേസമയം ഇന്നലെ ഫീൽഡ് ചെയ്യാനുള്ള സഞ്ജുവിന്റെ തീരുമാനം പിഴച്ചില്ല, രാജസ്ഥാൻ 6 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.
ഐപിഎൽ 2025 സീസണിൽ രാജസ്ഥാൻ 12 റൺസിൽ താഴെ വ്യത്യാസത്തിൽ 5 മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) പഞ്ചാബ് കിംഗ്‌സും (പിബികെഎസ്) ഒകെ ആയി നടന്ന മത്സരങ്ങളിൽ ജയം ഉറപ്പിച്ച അവസ്ഥയിൽ നിന്നാണ് രാജസ്ഥാൻ അവസാന നിമിഷം ഫിനിഷിങ് മികവിന്റെ കുറവ് കാരണം തോറ്റത്. സീസണിൽ ഭൂരിഭാഗം മത്സരങ്ങളിലും ടോപ് ഓർഡർ മികവ് കാണിച്ചിട്ടും മിഡിൽ ഓർഡറും വാലറ്റവും പരാജയപ്പെട്ടത് ടീമിനെ ബാധിച്ചു.
“ചേസിംഗ് റെക്കോർഡ് മോശം ആയിരുന്നിട്ടും ആദ്യം പന്തെറിയാൻ ആർആർ തീരുമാനിച്ചതിന്റെ കാരണം, പിഎച്ച്ഡി തീസിസിനായി പഠിക്കേണ്ടതുണ്ട്,” ദോഡ ഗണേഷ് X-ൽ പോസ്റ്റ് ചെയ്തു.
അതേസമയം ഇന്നലെ കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും ചെന്നൈയെ തകർത്തെറിഞ്ഞ രാജസ്ഥാൻ എന്തായാലും സീസണിലെ ടീമിന്റെ അവസാന മത്സരത്തിൽ പൂർണ മികവിൽ എത്തി എന്ന് പറയാം.