ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിനെത്തുടർന്ന് നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ തീവ്രവാദികൾ കൊലപ്പെടുത്തിയതിന് പിന്നാലെ പാകിസ്താന് മറുപടി നൽകിയ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിക്കുക ആയിരുന്നു. എന്തായാലും ഇരുരാജ്യങ്ങളും നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്നലെ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. നേരത്തെ ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുരാജ്യങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചതായി എക്‌സിൽ കുറിച്ചിരുന്നു.
നേരത്തെ, പാകിസ്ഥാൻ സമീപ സംസ്ഥാനങ്ങളിൽ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതിനെ തുടർന്ന് പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം പാതിവഴിയിൽ നിർത്തിവെക്കുക ആയിരുന്നു. ഇതിന്റെ പിന്നാലെ ഫ്ലഡ്‌ലൈറ്റുകൾ ഓഫ് ചെയ്യുകയും കളിക്കാരോട് കളിക്കളത്തിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ആരാധകരോട് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയം എത്രയും വേഗം ഒഴിയാൻ ആവശ്യപ്പെട്ടു.
പിബികെഎസിലെയും ഡിസിയിലെയും കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും അവരെ സുരക്ഷിതമായി ഡൽഹിയിലേക്ക് കൊണ്ടുവരാൻ ബിസിസിഐ പ്രത്യേക ട്രെയിൻ ഏർപ്പാട് ചെയ്തു. എന്തായാലും ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം ബിസിസിഐ ഉടൻ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ഒരുങ്ങുകയാണ്.
ടൂർണമെന്റ് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലേക്ക് മാറ്റിവെക്കുന്നത് ഉചിതമാകില്ലെന്നാണ് ബിസിസിഐ കരുതുന്നത്. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ടൂർണമെന്റിലെ ബാക്കി മത്സരങ്ങൾ വെച്ചാൽ രാജ്യാന്തര താരങ്ങൾ കളിക്കാനെത്തുമെന്ന കാര്യത്തിൽ ഉറപ്പില്ല. അതിനാൽ തന്നെ ഈ മാസം തന്നെ ടൂർണമെന്റ് അവസാനിക്കുന്ന രീതിയിൽ ക്രമീകരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.