ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ ഉശിരന്‍ സെഞ്ച്വറിയായിരുന്നു ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ ഹൈലൈറ്റ്. എന്നാല്‍ കളത്തില്‍ ഒരുവശത്ത് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും വാലറ്റക്കാരനായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സനും തമ്മിലെ പോരും ഉഷാറായി നടന്നു. തുടര്‍ ബൗണ്‍സറുകള്‍ കൊണ്ടാണ് ജിമ്മിയെ ബുംറ വിറപ്പിച്ചത്. ബുംറ ക്രീസിലെത്തുമ്പോള്‍ ആന്‍ഡേഴ്‌സണ്‍ അതിനു പ്രതികാരം ചെയ്യാന്‍ വെമ്പുമെന്ന് ദക്ഷിണാഫ്രിക്കന്‍ പേസ് ബോളിംഗ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.
ജസ്പ്രീത് ക്രീസിലെത്തുമ്പോള്‍ ജിമ്മി പന്തിനായി യാചിക്കുമെന്നാണ് ഇരുവരും തമ്മിലെ പോരു കണ്ട സ്റ്റെയ്ന്‍ ട്വീറ്റ് ചെയ്തത്. മാര്‍ക്ക് വുഡിന്റെ വിക്കറ്റ് വീണതോടെയാണ് ആന്‍ഡേഴ്‌സന്‍ ഇംഗ്ലണ്ടിനായി ക്രീസിലെത്തിയത്. മൂന്നാം ദിനത്തെ കളിയില്‍ കുറച്ച് സമയം മാത്രമേ അപ്പോള്‍ അവശേഷിച്ചിരുന്നുള്ളൂ. സിറാജിന്റെ ഓവറിന്റെ അവസാന പന്തില്‍ ബൗണ്ടറിയടിച്ച റൂട്ട് ബുംറയെ നേരിടാന്‍ ആന്‍ഡേഴ്‌സനെ നിര്‍ബന്ധിതനാക്കി.
ബൗണ്‍സറുകളും ഷോര്‍ട്ട് ബോളുകളും കൊണ്ടാണ് ആന്‍ഡേഴ്‌സനെ ബുംറ വരവേറ്റത്. ബുംറയുടെ ആദ്യ ബൗണ്‍സര്‍ തലയില്‍ കൊണ്ട ആന്‍ഡേഴ്‌സന് വൈദ്യ പരിശോധന വേണ്ടിവന്നു. അതൊന്നും ബുംറയെ ദയാലുവാക്കിയില്ല. മറ്റൊരു ഷോര്‍ട്ട് ബോള്‍ ആന്‍ഡേഴ്‌സന്റെ വാരിയെല്ലിനെ നോവിച്ചു. അടുത്ത പന്ത് യോര്‍ക്കറായിരിക്കും എന്നു കരുതിയ ആന്‍ഡേഴ്‌സനെ ഞെട്ടിച്ച് ബുംറ ഷോര്‍ട്ട് പിച്ച് തന്നെ പ്രയോഗിച്ചു. ഇക്കുറി ആന്‍ഡേഴ്‌സണ്‍ പ്രതിരോധിച്ചുനിന്നു. നാലാമത്തേതും ഷോര്‍ട്ട് ബോളായിരുന്നു.
ഓവര്‍സ്റ്റെപ്പിങ്ങിന് അംപയര്‍ നോബോള്‍ വിളച്ചപ്പോള്‍ ബുംറ വീണ്ടും ഒരു ബൗണ്‍സര്‍ എറിഞ്ഞു. ഓവറിന്റെ അവസാന പന്തുകളില്‍ ബുംറ ഷോര്‍ട്ട് പിച്ചില്‍ നിന്ന് പിന്മാറിയതോടെ ആന്‍ഡേഴ്‌സന് ആശ്വാസം. നാല് നോബോളുകളാണ് ബുംറ ഈ ഓവറില്‍ എറിഞ്ഞത്. അതിനാല്‍ ആന്‍ഡേഴ്‌സന് കൂടുതല്‍ പന്തുകള്‍ നേരിടേണ്ടിവന്നു. എങ്കിലും ബുംറയ്ക്ക് വിക്കറ്റ് നല്‍കാതെ ആന്‍ഡേഴ്‌സന്‍ പിടിച്ചുനില്‍ക്കുക തന്നെ ചെയ്തു. പതിനാറ് പന്തുകള്‍ നേരിട്ട ആന്‍ഡേഴ്‌സനെ മുഹമ്മദ് ഷമിയാണ് പുറത്താക്കിയത്.