ഓസീസിനെതിരായ ഒന്നാം ഏകദിനത്തില്‍ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 18 ഓവര്‍ മാത്രം പിന്നിടുമ്പോള്‍ നാല് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി 128 റണ്‍സെന്ന നിലയിലയിലാണ് ഇന്ത്യ. 36 റണ്‍സുമായി ഓപ്പണര്‍ ശിഖര്‍ ധവാനും 21 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ക്രീസില്‍.
375 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് സ്‌കോര്‍ ബോർഡില്‍ 53 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. ധവാനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത മായങ്ക് അഗര്‍വാള്‍ 22 റണ്‍സെടുത്ത് പുറത്തായി. പിന്നാലെയെത്തിയ കോഹ്‌ലി 21 റണ്‍സുമായും ശ്രേയസ് അയ്യര്‍ 2 റണ്‍സുമായും കെ.എല്‍ രാഹുല്‍ 12 റണ്‍സുമായും പവലിയനില്‍ തിരിച്ചെത്തി. ജോഷ് ഹെയ്‌സല്‍വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആദം സാംപ ഒരു വിക്കറ്റും നേടി.
പ്രമുഖ താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ ഓസീസ് 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സ് അടിച്ചെടുത്തു. സെഞ്ച്വറി നേടിയ നായകന്‍ ആരോണ്‍ ഫിഞ്ചിന്‍റെയും സ്റ്റീവ് സ്മിത്തിന്‍റെയും സെഞ്ച്വറി മികവിലാണ് ഓസീസ് കൂറ്റന്‍ വിജയലക്ഷ്യം കുറിച്ചത്. 124 ബോള്‍ നേരിട്ട ഫിഞ്ച് 114 റണ്‍സെടുത്തു. രണ്ട് സിക്സും 9 ഫോറും അടങ്ങുന്നതാണ് ഫിഞ്ചിന്റെ പ്രകടനം.
ഐ.പി.എല്ലിലെ ക്ഷീണം സിഡ്നിയില്‍ തീര്‍ക്കുന്ന സ്മിത്തിനെയും മാക്‌സ്‌വെല്ലിനെയുമാണ് മത്സരത്തില്‍ കാണാനായത്. 36 ബോളില്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ട സ്മിത്ത് 62 ബോളില്‍ സെഞ്ച്വറിയും നേടി. 66 ബോള്‍ നേരിട്ട സ്മിത്ത് 105 റണ്‍സെടുത്താണ് പുറത്തായത്. 4 സിക്‌സും 11 ഫോറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ പ്രകടനം. മാക്‌സ്‌വെല്‍ 19 ബോളില്‍ 3 സിക്‌സിന്റെയും 5 ഫോറിന്റെയും അകമ്പടിയില്‍ 45 റണ്‍സ് നേടി.
76 ബോള്‍ നേരിട്ട വാര്‍ണര്‍ ആറ് ഫോറുകളുടെ അകമ്പടിയില്‍ 69 റണ്‍സ് നേടി. ഫിഞ്ച്-വാര്‍ണര്‍ ഓപ്പണിംഗ് കൂട്ടുകെട്ട് 156 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. സ്‌റ്റോയിനിസ് (0), മാര്‍നസ് ലബുഷെയ്ന്‍ (2) എന്നിവര്‍ നിരാശപ്പെടുത്തി. അലെക്സ് ക്യാരി 17 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷമി മൂന്നും ബുംറ, സെെനി, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.