ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ചിരുന്നു. പാകിസ്താനെതിരെ 61 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ 8 ലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷനും, ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക് ടീമിനെ രൂക്ഷമായി വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് ഷാഹിദ് അഫ്രീദി.
സീനിയർ താരങ്ങളായ ബാബർ അസമിനേയും ഷഹീൻ അഫ്രിദിയെയും ശദാബ് ഖാനെയും പുറത്താക്കണമെന്നും അടുത്ത മത്സരം മുതൽ യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും അഫ്രീദി പറഞ്ഞു.
സീനിയർ കളിക്കാരെ അകമഴിഞ്ഞ് പിന്തുണക്കുന്നതിനെയും അഫ്രീദി വിമർശിച്ചു. ബാബർ അസം, ഷഹീൻ അഫ്രീദി, ശദാബ് ഖാൻ എന്നിവരുടെ പേരെടുത്തായിരുന്നു വിമർശനം. ഫോം മങ്ങിയാൽ ഒന്നെങ്കിൽ മാറി നിൽക്കണം, അല്ലെങ്കിൽ പുറത്താക്കണം, ഇത് രണ്ടും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെയുള്ളവർ തുടർന്നുകൊണ്ടിരിക്കുന്നതെന്നും അഫ്രീദി കൂട്ടിച്ചേർത്തു.