ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര വിജയത്തിന് ശേഷം അഭിഷേക് ശർമ്മയുടെ സമീപനത്തിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താൻ. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ എല്ലാ ബോളർമാരെയും നേരിടാൻ ഇടംകൈയ്യൻ ബാറ്റർക്ക് ആകില്ലെന്ന് പഠാൻ അഭിപ്രായപ്പെട്ടു. അതിനെക്കുറിച്ച് അഭിഷേകിന്റെ പരിശീലകൻ യുവരാജ് സിംഗിനോട് സംസാരിക്കുമെന്നും ഇർഫാൻ പത്താൻ പറഞ്ഞു.
നിലവിൽ ഒന്നാം സ്ഥാനത്തുള്ള ടി20 ബാറ്ററായ അഭിഷേക്, വർഷങ്ങളായി യുവിക്കൊപ്പം പ്രവർത്തിച്ചുകൊണ്ട് തന്റെ കഴിവുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ടി20യിൽ 29 മത്സരങ്ങളിൽ നിന്ന് 189.51 സ്ട്രൈക്ക് റേറ്റിൽ 1012 റൺസ് അഭിഷേക് നേടി. ഇതിൽ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടും.
“ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം അഭിഷേക് ശര്‍മയ്ക്കു ലഭിച്ചിരിക്കുകകയാണ്. അവന്‍ വളരെ നിര്‍ഭയമായ ക്രിക്കറ്റാണ് ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്. പക്ഷെ ഇവിടെ നമ്മള്‍ കഴിഞ്ഞ ദ്വിരാഷ്ട്ര പരമ്പരയെ കുറിച്ചാണ് സംസാരിക്കുന്നത്. സമാപിച്ച ഏഷ്യാ കപ്പില്‍ ഒരുപാട് ടീമുകളുണ്ടായിരുന്നെങ്കിലും ടി20 ലോകകപ്പില്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടോയൊവും അവരെല്ലാം ഇറങ്ങുക.
ബാറ്റ് ചെയ്യവെ എല്ലാ സമയത്തും അഭിഷേക് ക്രീസിനു പുറത്തേക്കിറങ്ങി വന്നാണ് ഷോട്ടുകള്‍ കളിക്കുന്നത്. ടീമുകള്‍ അവന്റെ ഈ ശൈലി ഇപ്പോള്‍ ശ്രദ്ധിക്കുകയും അതു മുതലാക്കാനുള്ള പ്ലാനുകളും തയ്യാറാക്കാനുമ തുടങ്ങിക്കാണും. അതുകൊണ്ടു തന്നെ ഏതൊക്കെ ബോള്‍ ക്രീസില്‍ നിന്നു കളിക്കണമെന്നും, ഏതൊക്കെ പുറത്തേക്കിറങ്ങി പ്രഹരിക്കണമെന്നും അഭിഷേക് തിരഞ്ഞെടുക്കുകയും വേണം.
ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നു എനിക്കു തോന്നുന്നുണ്ട്. യുവരാജ് സിങ് പോലും ഇക്കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. ഞാനും ഇതേക്കുറിച്ച് യുവിയോടു സംസാരിക്കും. എല്ലാ ഇന്നിങ്‌സിലും മുഴുവന്‍ ബൗളര്‍മാര്‍ക്കുമെതിരേ തനിക്കു ഈ രീതിയില്‍ ക്രീസിനു പുറത്തറങ്ങി കളിക്കാന്‍ കഴിയില്ലെന്നു ചിലപ്പോള്‍ അഭിഷേക് തന്നെ ചിന്തിക്കുന്നുണ്ടാവും.
ഇതു വളരെയധികം റിസ്‌ക്കുള്ള, അതുപോലെ തന്നെ വലിയ ഫലം നല്‍കുന്ന ശൈലിയാണ്. പക്ഷെ ഇതു എന്തു ഷോട്ടാണെന്നു ആളുകള്‍ ചിന്തിച്ചേക്കുകയും ചെയ്യും. നിര്‍ഭയമായ ക്രിക്കറ്റ് കളിക്കുകയാണെങ്കിലും ചില പ്ലാനിങും യുക്തിയുമെല്ലാം അതിനും ആവശ്യമാണ്. അഭിഷേക് ശര്‍മ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നും എനിക്കുറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.