ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ജയം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 99 റൺസിനാണ് മുംബൈ വിജയിച്ചത്. മുംബൈക്കായി തിലക് വർമ്മ സെഞ്ചുറി നേടി. വിജയിച്ചെങ്കിലും മുംബൈ ഇപ്പോഴും പോയിന്റ് ടേബിളിന്റെ അടിവാരത്ത് തന്നെയാണ്. വിജയത്തിൽ ആരാധകർ സന്തോഷത്തിലാണെങ്കിലും മറ്റു താരങ്ങളുടെ പ്രകടനത്തിൽ ആരാധകർ നിരാശയിലാണ്.
ഇന്നലെ നടന്ന മത്സരത്തിൽ തിലക് വർമയല്ലാതെ മറ്റൊരു ബാറ്റ്‌സ്മാനും മികച്ച ഇന്നിങ്‌സ് കാഴ്ച വെച്ചിരുന്നില്ല. ബോളിങ്ങിൽ മുംബൈക്കായി നാല് വിക്കറ്റ് നേടിയ അശ്വനി കുമാർ, രണ്ട് വീതം വിക്കറ്റ് നേടിയ അല്ലാഹ് ഗസൻഫർ, മിച്ചൽ സാന്റ്നർ എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിനെ തകർത്തത്.
45 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 101 റൺസാണ് പുറത്താകാതെ തിലക് നേടിയത്. നമാൻ ധിർ 45 റൺസ് നേടി. 32 പന്തിൽ ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഡീ കോക്ക് 13 റൺസും ഹാര്‍ദിക് പാണ്ഡ്യ 15 റൺസും നേടി. മത്സരശേഷം ഹാർദിക് സംസാരിച്ചു.
‘തിലകിന് നല്ല കഴിവുണ്ട്, വേറെ ഒന്നിനെയും കുറിച്ച് അവന് വിഷമിക്കേണ്ടതില്ല. അതുകൊണ്ട് ഞാൻ അവനോട് പന്ത് നോക്കി കളിക്കാനാണ് പറഞ്ഞുകൊണ്ടിരുന്നത്. തിലകിന്റെ ബാറ്റിൽ നിന്ന് വരുന്ന ഷോട്ടുകൾ മികച്ചതാണെന്ന് എനിക്ക് മനസ്സിലായിരുന്നു. അതെ, രണ്ട് തവണ എനിക്ക് അവനോട് ഉച്ചത്തിൽ അലറേണ്ടി വന്നു, ഈ നേരത്ത് എനിക്ക് തലകറക്കം വരെ വന്നു’ ഹാർദിക് പറഞ്ഞു.