യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിനിടെ ലെബനനെ ആക്രമിച്ച ഇസ്രയേലിനെ ‘മനുഷ്യരാശിയുടെ ശാപം’ എന്നു വിശേഷിപ്പിച്ച് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ലെബനനിലെ ഇസ്രായേല്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇസ്രായേലിനെ ‘കാന്‍സര്‍’ എന്നും ‘മനുഷ്യരാശിക്ക് ശാപം’ എന്നും വിശേഷിപ്പിച്ചു. പാക് മന്ത്രി ഗാസയ്ക്കും ഇറാനും പിന്നാലെ ലെബനനിലും ഇസ്രായേല്‍ വംശഹത്യ തുടരുകയാണെന്നും വിമര്‍ശിച്ചു. പലസ്തീന്‍ മണ്ണില്‍ ഈ കാന്‍സര്‍ രാജ്യം സ്ഥാപിച്ചവര്‍ നരകത്തില്‍ വെന്തുനീറട്ടെ എന്നും ഖ്വാജ ആസിഫ് എക്‌സില്‍ കുറിച്ചു.
”ഇസ്രയേല്‍ നിരപരാധികളായ പൗരന്മാരെ കൊന്നൊടുക്കുകയാണ്. ആദ്യം ഗാസ, പിന്നെ ഇറാന്‍, ഇപ്പോള്‍ ലെബനന്‍. രക്തച്ചൊരിച്ചില്‍ തടസ്സമില്ലാതെ തുടരുന്നു. ഈ ‘കാന്‍സര്‍ ബാധിച്ച രാജ്യം’ സൃഷ്ടിച്ചവര്‍ നരകത്തില്‍ പോകട്ടെ”
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് ഇതിനു ശക്തമായ മറുപടിയുമായി രംഗത്തെത്തി. പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ ആഹ്വാനം അങ്ങേയറ്റം അപലപനീയമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്നാലെ വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സാറും ഖ്വാജ ആസിഫിന്റെ പ്രതികരണത്തിനെതിരെ രംഗത്തെത്തി. പാക് മന്ത്രിയുടെ പ്രസ്താവന പ്രകോപനപരവും വംശീയവുമാണെന്നും ഒരു സര്‍ക്കാരും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇതോടെ ഖ്വാജ ആസിഫ് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കേ ലെബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം. ഇറാന്‍-യു.എസ്. സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, വെടിനിര്‍ത്തല്‍ ലെബനന്‍ ഉള്‍പ്പെടെ എല്ലായിടത്തും ബാധകമാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് തള്ളിയ നെതന്യാഹുവും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവും, ലെബനന്‍ കരാറിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി. ഈ തര്‍ക്കങ്ങള്‍ക്കിടയിലാണ് ഇസ്രയേലിനെ രൂക്ഷമായി പരിഹസിച്ച് പാക് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്. ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ലാത്ത പാകിസ്ഥാനും ഇസ്രയേലും തമ്മില്‍ ഇത്തരമൊരു നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത് അപൂര്‍വമാണ്.
അതേസമയം, ലെബനനിലെ സൈനിക നീക്കം ഇസ്രായേല്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ ഇസ്ലാമാബാദില്‍ ശനിയാഴ്ച നടക്കേണ്ട സമാധാന ചര്‍ച്ചകളില്‍നിന്ന് പിന്മാറുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകം ഉറ്റുനോക്കുന്ന യുഎസ് – ഇറാന്‍ ചര്‍ച്ച നാളെ പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് നടക്കുന്നത്. ഇസ്ലാമാബാദ് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ സെറീനയാണ് ചര്‍ച്ചാവേദി. ഹോട്ടലിലെ മുഴുവന്‍ താമസക്കാരെയും ഞായറാഴ്ച വരെ ഒഴിപ്പിച്ചു. ഹോട്ടലിന്റെ 3 കിലോമീറ്റര്‍ ചുറ്റളവ് അതീവ സുരക്ഷാമേഖലയായി പ്രഖ്യാപിച്ച് ലോക് ഡൗണും പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലാണു യുഎസ് സംഘം.