ലേബർ പാർട്ടിക്കുള്ളിൽ രാജി സമ്മർദ്ദം ശക്തമായതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രാജിവെച്ചു. ലേബർ പാർട്ടി നേതൃസ്ഥാനവും സ്റ്റാർമർ രാജിവെച്ചു. അധികാരമേറ്റ് രണ്ട് വർഷത്തോട് അടുക്കുമ്പോഴാണ് രാജി.
തൻ്റെ തീരുമാനം ചാൾസ് മൂന്നാമനോട് അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേൽക്കുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും കിയർ സ്റ്റാർമർ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാർമറുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് ജനപിന്തുണയിൽ ഇടിവുണ്ടാകുകയും നേതൃമാറ്റത്തിനായി പാർട്ടിക്കുള്ളിൽ മുറവിളി ഉയർന്നതിനും പിന്നാലെ സ്റ്റാർമർ രാജിവെച്ചേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
2024ൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തോടെയാണ് സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരം പിടിച്ചത്. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടിയുടെ ഭരണം അവസാനിപ്പിച്ചുകൊണ്ടായിരുന്നു ലേബർ പാർട്ടിയുടെ മുന്നേറ്റം.