വരാൻ പോകുന്ന അഞ്ച് ദിവസത്തേക്ക് ഇറാൻ്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെ പരിഹാസവുമായി ഇറാനിയൻ മാധ്യമങ്ങൾ. അഞ്ച് ദിവസത്തെ സാവകാശം നൽകുന്നു എന്ന ട്രംപിന്റെ പ്രഖ്യാപനം വലിയ തമാശയായാണ് ഇറാനിലെ പ്രമുഖ പത്രങ്ങളും വാർത്ത മാധ്യമങ്ങളും പറയുന്നത്.
“അഞ്ച് ദിവസത്തെ ഇടവേളയല്ല, അഞ്ച് നൂറ്റാണ്ട് കഴിഞ്ഞാലും ഇറാനെ തൊടാൻ അമേരിക്കയ്ക്ക് കഴിയില്ല” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഇറാനിയൻ സൈനിക വക്താക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ ഇപ്പോൾ നൽകുന്നത്.
ട്രംപിന്റെ പ്രസ്താവന ആഭ്യന്തര രാഷ്ട്രീയ സമ്മർദ്ദത്തിൽ നിന്നുള്ള രക്ഷപ്പെടൽ മാത്രമാണെന്നും ഇറാൻ പരിഹസിച്ചു. അമേരിക്കൻ ഭീഷണികൾക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, ഹോർമുസ് കടലിടുക്കിലെ തങ്ങളുടെ സ്വാധീനം കൂടുതൽ ശക്തമാക്കുമെന്നും അറിയിച്ചു.