'പാക് സൈന്യത്തിന്റെ കാവൽ, താമസം ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ, ഭാര്യ പാക് സ്വദേശി'; ആരോപണങ്ങളോട് പ്രതികരിച്ച് ധ്രുവ് റാഠി

തന്നെക്കുറിച്ചും ഭാര്യയെക്കുറിച്ചും പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് പ്രശസ്ത ഇന്ത്യന്‍ യുട്യൂബര്‍ ധ്രുവ് റാഠി. ധ്രുവിന്‍റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാര്‍‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാൻ സ്വദേശിയാണെന്നുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ കറാച്ചിയിലെ ബംഗ്ലാവിലാണ് ഇരുവരും താമസിക്കുന്നതെന്നും പ്രചരണമുണ്ടായി.

ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ ചെയ്യുന്ന ധ്രുവിന്റെ വീഡിയോകൾ രാജ്യത്താകമാനം ചർച്ചയായതിന് പിന്നാലെയാണ് ധ്രുവ് റാഠിക്കെതിരെ ആരോപണങ്ങൾ ഉണ്ടായത്. ധ്രുവ് ജനിച്ചത് പാകിസ്ഥാനിലെ ലാഹോറിൽ ആണെന്നും കറാച്ചിയിൽ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ ബംഗ്ലാവിൽ താമസിക്കുന്ന ഇവർക്ക് പാകിസ്ഥാൻ സൈന്യത്തിന്റെയും ഐഎസഐയുടെയും സെഡ് പ്ലസ് സെക്യൂരിറ്റി ഉണ്ടെന്നും തുടങ്ങി നട്ടാൽ കുരുക്കാത്ത നുണകളാണ് ബിജെപിയുടെ സൈബറിടങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

‘ഞാൻ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ല. അതിനാലാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് വളരെ നിരാശാജനകമാണ്. ഐടി സെല്‍ ജീവനക്കാരുടെ ധാര്‍മികത എവിടെയാണ്?’- ധ്രുവ് ചോദിച്ചു.

ദേശീയ മാധ്യമങ്ങളിലും ദേശീയ രാഷ്ട്രീയത്തിലും അടുത്തിടെ വലിയ ചർച്ചകൾക്കു തിരികൊളുത്തിയ യൂട്യൂബറാണ് ധ്രുവ് റാഠി. മോദിയുടെ മുഖ്യ വിമർശകനായ ധ്രുവ്, തന്റെ ചാനലിന് 18 ദശലക്ഷം സബ്സ്ക്രൈബർമാർ ആയതിന് പിന്നാലെ ഇന്ത്യയിലെ ജനങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ ഹിന്ദിക്ക് പുറമെ അഞ്ച് ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിച്ചിരിന്നു. സൈബർ ലോകത്ത് കൂടുതൽ ജനകീയമായതോടെയാണ് മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകളിൽ അടക്കം അഞ്ച് ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിക്കാൻ ധ്രുവ് തീരുമാനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറുകയാണെന്നു മുന്നറിയിപ്പ് നൽകുന്ന വീഡിയോയിലൂടെയാണ് ധ്രുവ് റാഠി അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ‘ഇന്ത്യയിൽ ഏകാധിപത്യ ഭരണമോ?’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ ആ വീഡിയോ ഇതിനകം രണ്ടേമുക്കാൽ കോടിയിലേറെ പേരാണ് കണ്ടത്.

തിരഞ്ഞെടുപ്പ് ബോണ്ടിനെ കുറിച്ച് ധ്രുവ് പുറത്തിറക്കിയ വീഡിയോയും വലിയ തോതിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഔഷധ വ്യവസായവും സർക്കാരും തമ്മിലുള്ള ബന്ധം, മോദി വേഴ്‌സസ് ഫാർമേഴ്‌സ്, ‘ദ കേരള സ്റ്റോറി’ സിനിമ, ലഡാക്ക് വിഷയം, കർഷക സമരം, രാമക്ഷേത്രം, മണിപ്പൂർ തുടങ്ങി ഇസ്രയേൽ ഗാസ സംഘർഷവും പാകിസ്താനിലെ പ്രശ്നങ്ങളുമടക്കം ധ്രുവിന്റെ വീഡോയോകളിലെ ചർച്ചാ വിഷയങ്ങളായിരുന്നു.

സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’ എന്ന പ്രൊപ്പഗണ്ട സിനിമ പ്രചരിപിച്ച കള്ളത്തരങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കിയാണ് ധ്രുവ് റാഠിയെന്ന യൂട്യൂബർ മലയാളികൾക്ക് ഉൾപ്പെടെ കൂടുതൽ പരിചിതനാകുന്നത്. രണ്ടുകോടിയിലധികം പേരാണ് ഇതിനോടകം ആ വീഡിയോ കണ്ടത്.

ജർമനിയിൽ സ്ഥിരതാമസമാക്കിയ ധ്രുവ് റാഠി എൻജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷമാണ് ഈ മേഖലയിലെത്തിയത്. 2014ൽ ട്രാവൽ വ്ളോഗാറായാണ് ധ്രുവിന്റെ തുടക്കം. പിന്നീട് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയം ചർച്ച ചെയ്യുന്ന തരത്തിലേക്ക് ചാനൽ മാറി. പത്ത് വർഷം കൊണ്ട് ചാനൽ 18 മില്യൺ കാഴ്ചക്കാരെ സമ്പാദിച്ചു. ഏത് സർക്കാർ അധികാരത്തിൽ വന്നാലും അവരെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കുമെന്നാണ് തന്റെ മാധ്യമ ദർശനമായി ധ്രുവ് റാഠി എടുത്തുപറയുന്നത്.

ഇന്ത്യയിലെ പ്രതിപക്ഷത്തേക്കാൾ ഉറച്ച ശബ്ദമാണ് ധ്രുവിന്റേതെന്ന് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങളുണ്ട്. ഇന്ത്യൻ മാധ്യമങ്ങൾ ‘ഗോദി മീഡിയ’കളാകുന്ന ഈ കാലഘട്ടത്തിൽ ധ്രുവ് റാഠിയെ പോലുള്ളവരുടെ ഒറ്റയാൾ പോരാട്ടങ്ങൾ വലിയ പ്രതീക്ഷകളാണ് രാജ്യത്തിന് നൽകുന്നത്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്