ജൂൺ 21ന് നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പറുകൾ പ്രചരിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്ത 19 കാരൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ ആകാശ് ചൗധരിയാണ് പിടിയിലായത്. ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാജ നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പറുകൾ പ്രചരിപ്പിക്കുകയായിരുന്നു.
യുഎസ് ആസ്ഥാനമായുള്ള വിപിഎൻ ഉപയോഗിച്ച് ആക്സസ് ചെയ്ത ടെലിഗ്രാം വഴിയാണ് ഇയാൾ വ്യാജ ചോദ്യപേപ്പറുകൾ പ്രചരിപ്പിച്ചത്. വിൽപ്പനയ്ക്കായി ‘പേപ്പർ മാഫിയ’ എന്ന പേരിൽ ഒരു ടെലിഗ്രാം ചാനൽ സൃഷ്ടിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഓരോ വ്യാജ നീറ്റ് പുനഃപരീക്ഷാ ചോദ്യപേപ്പറുകളും 4,000 രൂപയ്ക്കാണ് ആകാശ് വിൽപ്പന നടത്തിയത്. പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സംശയാസ്പദമായ സോഷ്യൽ മീഡിയ പ്രവർത്തനത്തെക്കുറിച്ച് ഇന്ത്യാ ഗവൺമെന്റിന്റെ എസ്-മെക് പോർട്ടൽ വഴി പൊലീസ് സൂപ്രണ്ടിന്റെ ചുമതലയിലുള്ള സ്‌പെഷ്യൽ ബ്രാഞ്ചിന് വിവരം ലഭിക്കുകയായിരുന്നു.
ഇയാളുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ഒരു നീറ്റ് പഠന പുസ്തകവും മറ്റ് രേഖകൾ പൊലീസ് പിടിച്ചെടുത്തു. ഇയാളുടെ നെറ്റ്വർക്ക്, ബാങ്ക് ഇടപാടുകൾ, വഞ്ചിക്കപ്പെട്ടിരിക്കാൻ സാധ്യതയുള്ള വിദ്യാർത്ഥികൾ തുടങ്ങിയവയെക്കുറിച്ച് അന്വേഷിച്ചു വരികയാണ്.