അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ടെലിഫോൺ സംഭാഷണം നടന്നു എന്ന് റിപ്പോർട്ട്. നാല്പത് മിനുട്ടോളമാണ് ഇരുവരും സംസാരിച്ചത്. ഇറാൻ-യുഎസ് വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കുന്നത്.
പശ്ചിമേഷ്യയിലെ സാഹചര്യങ്ങൾ, ഒരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടങ്ങി നിരവധി വിഷയങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ. താൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു എന്ന് ട്രംപ് മോദിയോട് പറഞ്ഞു എന്നാണ് യുഎസ് പ്രതിനിധി സെർജിയോ ഗോർ പറഞ്ഞത്.
‘വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച ഗണ്യമായ പുരോഗതി ഞങ്ങൾ അവലോകനം ചെയ്തു. എല്ലാ മേഖലകളിലും നമ്മുടെ സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ഹോർമുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവുമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു’; എന്നാണ് ട്രംപുമായി സംസാരിച്ചതിന് ശേഷം മോദി എക്‌സിൽ കുറിച്ചത്.