ഹരിയാനയിൽ പെൺകുട്ടികളെ പീഡിപ്പിക്കുന്നവർക്ക് ഇനി വധശിക്ഷയെന്ന് മുഖ്യമന്ത്രി. 12 വയസില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതി കൊണ്ടുവരുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ അറിയിച്ചു.
പെണ്‍കുട്ടികള്‍ക്കെതിരായ അതിക്രമം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പ്രതിപക്ഷമായ കോണ്‍ഗ്രസിന്‍റേയും വനിതാസംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് ഹരിയാനയില്‍ വീണ്ടും കൂട്ടമാനഭംഗം നടന്നത്. ഇത് വൻ പ്രതിഷേധത്തിന് ഇടയാക്കി. ഇതേ തുടർന്നാണ് പീഡനങ്ങൾ കുറയ്ക്കാൻ ശക്തമായ നിയമം കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചത്.
ഒരാഴ്ചയ്ക്കിടെ ഒന്‍പത് പേരാണ് ഹരിയാനയില്‍ മാത്രം കൂട്ടമാനഭംഗത്തിനിരയായത്. കഴിഞ്ഞ ദിവസം ഏഴുവയസുകാരി കൂട്ടമാനഭംഗത്തിനിരയായിരുന്നു. ഫരീദാബാദില്‍ ബന്ധുവായ യുവതിക്കൊപ്പം കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.