ഓപ്പറേഷന്‍ സിന്ദൂറിലെ ഇന്ത്യന്‍ നടപടികള്‍ വിശദീകരിച്ച വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേര്‍ക്ക് തീവ്രവലതുപക്ഷത്തിന്റെ ആക്രമണം. വിക്രം മിസ്രിയേയും കുടുംബത്തേയും സോഷ്യല്‍ മീഡിയയില്‍ ട്രോളിയും അധിക്ഷേപിച്ചും കമന്റുകള്‍ നിറഞ്ഞതോടെ തന്റെ എക്‌സ് അക്കൗണ്ട് പ്രൊട്ടക്ട് മോഡിലേക്ക് മാറ്റാന്‍ വിക്രം മിസ്രി നിര്‍ബന്ധിതനായി. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം വെടിനിര്‍ത്തലിലേക്ക് എത്തിയതോടെയാണ് വിക്രം മിസ്രിയേയും കുടുംബത്തെയും ലക്ഷ്യം വച്ചുള്ള ഓണ്‍ലൈന്‍ അറ്റാക്ക് വര്‍ധിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന് നരേന്ദ്ര മോദി ഗവണ്‍മെന്റിനും പ്രതിരോധ മന്ത്രാലയത്തിനും നേര്‍ക്ക് ഉയരാത്ത വിമര്‍ശനങ്ങള്‍ ഉദ്യോഗസ്ഥ തലത്തിലേക്ക് മാറ്റിവിടുകയാണ് രാജ്യത്തെ തീവ്രവലതുപക്ഷം.
ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പകരം മിസ്രിക്കാണ് വെടിനിര്‍ത്തല്‍ തീരുമാനത്തിന്റെ ഉത്തരവാദിത്തം നല്‍കികൊണ്ടുള്ള സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപം. ഓപ്പറേഷന്‍ സിന്ദൂറിനെ രാഷ്ടീയമായി വാഴ്ത്തി ക്രെഡിറ്റ് എടുക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് വെടിനിര്‍ത്തല്‍ കരാറിലെ വിമര്‍ശനം ഉദ്യോഗസ്ഥവൃന്തത്തിന് മേല്‍ ചുമത്തുന്നത്. ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചുള്ള ബ്രീഫിംഗുകളില്‍ മിശ്രി സര്‍ക്കാരിന്റെ മുഖമായിരുന്നു. കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരോടൊപ്പം, പരിചയസമ്പന്നനായ നയതന്ത്രജ്ഞന്‍ ഇന്ത്യയുടെ നിലപാട് ലോകത്തിന് മിന്നില്‍ വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇപ്പോള്‍ തന്റെ അക്കൗണ്ട് പബ്ലിക് രീതിയില്‍ നിന്ന് മാറ്റി സ്വകാര്യത സംരക്ഷിച്ചിരിക്കുന്നുവെന്നും അതിന് കാരണം കുടുംബത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകള്‍ പുറത്തെടുത്ത് അധിക്ഷേപിക്കുന്ന നിലയിലേക്ക് വലതുപക്ഷ ട്രോളുകള്‍ മാറിയത് കൊണ്ടാണെന്നും ഫാക്ട് ചെകിന് പേരുകേട്ട ആള്‍ട് ന്യൂസ് സ്ഥാപകന്‍ മൊഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ സംഘപരിവാറുകാര്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളിന്റെ ഭാര്യ ഹിമാന്‍ഷി നര്‍വാളിനോട് സ്വീകരിച്ച അതേ സമീപനമാണ് വിക്രം മിസ്രിയോട് കാണിക്കുന്നതെന്നും സുബൈര്‍ കുറിച്ചു. ഭീകരാക്രമണത്തിന്റെ പേരില്‍ കശ്മീരികളെയും മുസ്ലിംകളെയും അധിക്ഷേപിക്കരുതെന്ന ഹിമാംശിയുടെ പ്രസ്താവനയാണ് സംഘപരിവാറുകാരെ ചൊടിപ്പിച്ചത്.
ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ അപദാനകഥകള്‍ പാടിനടക്കുന്നവര്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ചുണ്ടായ വിമര്‍ശനങ്ങളില്‍ സര്‍ക്കാരിന് നേരെ വിമര്‍ശനം ഉന്നയിക്കാതെ വെടിനിര്‍ത്തലിന്റെ ഉത്തരവാദിത്വം ബ്യൂറോക്രാറ്റ് ഉദ്യോഗസ്ഥന്റേതാക്കുകയാണ്. പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയെ ലക്ഷ്യം വച്ചുള്ള ട്രോളുകളെ എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസിയും വിമര്‍ശിച്ചു.
‘നമ്മുടെ രാജ്യത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്ന മാന്യനും സത്യസന്ധനുമായ കഠിനാധ്വാനിയായ നയതന്ത്രജ്ഞനാണ് മിസ്റ്റര്‍ വിക്രം മിശ്രി. എക്‌സിക്യൂട്ടീവിന് കീഴില്‍ നമ്മുടെ സിവില്‍ സര്‍വീസുകാര്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഓര്‍മ്മിക്കേണ്ടതാണ്. സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും എടുക്കുന്ന തീരുമാനങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്തരുത്.
നേരത്തെ, കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ അനീസ് സോസും മിശ്രിയ്ക്ക് വേണ്ടി സംസാരിച്ചിരുന്നു.
കശ്മീരിയായ വിക്രം മിശ്രി ഇന്ത്യയ്ക്ക് അഭിമാനമായ വ്യക്തിത്വമാണ്. എത്ര ട്രോളുകള്‍ അടിച്ചിറക്കിയാലും രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ സേവനത്തെ കുറച്ചുകാണാന്‍ കഴിയില്ല. നന്ദി പറയാന്‍ കഴിയുന്നില്ലെങ്കില്‍, മിണ്ടാതിരിക്കാന്‍ പഠിക്കൂ.
നന്ദി പറയാന്‍ മനസില്ലെങ്കില്‍ മിണ്ടാതിരിക്കാനെങ്കിലും പഠിക്കുവെന്നാണ് സോഷ്യല്‍ മീഡിയയിലെ തീവ്രവലതുപക്ഷ നിലപാടുകാരോട് കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ഡല്‍ഹിയിലെ ഹിന്ദു കോളേജിലെയും ജാംഷഡ്പൂരിലെ എക്‌സ്എല്‍ആര്‍ഐയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മിശ്രി ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ പ്രവര്‍ത്തനമാരംഭിച്ച് നാളേറെയായി. വിദേശത്തുള്ള നിരവധി ഇന്ത്യന്‍ ദൗത്യങ്ങളിലും പ്രധാനമന്ത്രിയുടെ ഓഫീസിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് അദ്ദേഹം വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റത്. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിനുശേഷം നടന്ന സര്‍ക്കാര്‍ ബ്രീഫിംഗുകളില്‍, പാകിസ്ഥാന്റെ പരാമര്‍ശങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി വിക്രം മിശ്രി തന്റെ നയതന്ത്രമികവും പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുത്ത വാക്കുകള്‍ക്കും ഉചിതമായ പ്രതികരണങ്ങള്‍ക്കും വിദേശകാര്യ സെക്രട്ടറിക്ക് ലോകവ്യാപകമായി തന്നെ വളരെയധികം പ്രശംസയും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റേയും രാഷ്ട്രീയ നേതൃത്വത്തിന്റേയും തീരുമാനത്തിന്റെ പേരില്‍ സൈബറിടങ്ങളില്‍ അധിക്ഷേപത്തിന് ഇരയായത്.