ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി പിടികൂടി. അമീർ റഷീദ് അലി എന്നയാളാണ് പിടിയിലായത്. എൻഐഎ ആണ് ഇയാളെ പിടികൂടിയത്. ഇയാളുടെ പേരിലാണ് കാർ വാങ്ങിയത്. അമീർ റഷീദ് അലി ഉമർ നബിയുടെ സഹായിയാണ്.
ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായ പ്രദേശത്ത് നിന്നും മൂന്ന് വെടിയുണ്ടകൾ കണ്ടെടുത്തു. 9 എംഎം കാലിബര്‍ വിഭാഗത്തില്‍പ്പെട്ട വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരെണ്ണം ഉപയോഗിച്ചതും രണ്ടെണ്ണം ഉപയോഗിക്കാത്തതുമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നത്. വെടിയുണ്ട കണ്ടെത്തിയെങ്കിലും തോക്കോ മറ്റോ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പൊതുജനങ്ങള്‍ക്ക് കൈവശം വയ്ക്കാന്‍ അനുമതിയില്ലാത്ത വിഭാഗത്തിൽപെട്ട തോക്കുകളില്‍ ഉപയോഗിക്കുന്നവയാണ് കണ്ടെത്തിയ വെടിയുണ്ടകള്‍. സായുധ സേന, പ്രത്യേക അനുമതിയുള്ളവര്‍ എന്നിവര്‍ക്കു മാത്രമേ ഇത്തരം വെടിയുണ്ടകൾ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. വെടിയുണ്ടകള്‍ എങ്ങനെയാണ് സ്ഥലത്ത് എത്തിയത്, പ്രതി അത് കൈവശം വച്ചിരുന്നോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.