ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെഎൻയു) എബിവിപിയും എസ്എഫ്ഐ, ഐസ പ്രവർത്തകരും തമ്മിൽ സംഘർഷം. രാവണ ദഹന പരിപാടിയെ ചൊല്ലിയയായിരുന്നു സംഘർഷം. ജെഎൻയു പൂർവ വിദ്യാർഥികളും ഡൽഹി കലാപക്കേസിൽ തടവിൽ കഴിയുന്നവരുമായ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരെ രാവണനാക്കി ചിത്രീകരിച്ച് എബിവിപി നടത്തിയ ഘോഷയാത്രയാണ് പ്രകോപനമുണ്ടാക്കിയത്.
ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വിജയദശമി ആഘോഷത്തിൻ്റെ ഭാഗമായി രാവണദഹനം ക്യാമ്പസിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ ഉമർ ഖാലിദിനെയും ഷർജിൽ ഇമാമിനെയും രാവണനായി ചിത്രീകരിച്ചെന്നാണ് ആരോപണം. എന്നാൽ, രാവണദഹന ഘോഷയാത്രയെ ഇടതുസംഘടനകൾ ആക്രമിക്കുകയായിരുന്നെന്നാണ് എബിവിപി ആരോപിക്കുന്നത്.
ഒരു മതപരിപാടിക്കു നേരെയുള്ള ആക്രമണം മാത്രമല്ല, വിദ്യാർഥികളുടെ വിശ്വാസങ്ങൾക്കും സർവകലാശാലയുടെ ഉത്സവപാരമ്പര്യത്തിനും നേരെയുള്ള ആക്രമണം കൂടിയാണിതെന്ന് എബിവിപി അധ്യക്ഷൻ മായങ്ക് പാൻചാൽ പറഞ്ഞു. രാവണ ദഹന പരിപാടിയിലൂടെ മതപരമായ ആചാരങ്ങളെ രാഷ്ട്രീയ സന്ദേശങ്ങൾക്കായി എബിവിപി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് ഇടതുപക്ഷ സംഘടനകളും രംഗത്തെത്തി.
ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ), സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ), ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഡിഎസ്എഫ്) എന്നീ സംഘടനകളിലെ അംഗങ്ങളാണ് എബിവിപിയുടെ ഘോഷയാത്രക്കെതിരെ പ്രതികരിച്ചത്. സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളിലും ഡൽഹി കലാപ ഗൂഢാലോചന കേസിലും ഖാലിദും ഷർജിൽ ഇമാമും നിലവിൽ വിചാരണ നേരിടുകയാണ്. രാഷ്ട്രീയ നേട്ടങ്ങൾ കൊയ്യുന്നതിനായി മതവികാരങ്ങളെ ചൂഷണം ചെയ്യുന്ന, ഇസ്ലാമോഫോബിയയുടെ നഗ്‌നവും നിന്ദ്യവുമായ പ്രകടനമാണിത് ഐസ പ്രസ്താവനയിൽ പറഞ്ഞു.