നീറ്റ് പരീക്ഷ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. പരീക്ഷയിലെ തുടര്‍ച്ചയായ ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയാണ് വിജയ് ആവശ്യം ഉന്നയിച്ചത്. നീറ്റിന് പകരം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്താന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും വിജയ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നീറ്റ് പരീക്ഷയുടെ വിശ്വാസ്യത തകര്‍ന്നതായും ദേശീയതലത്തില്‍ ഇത്തരം പരീക്ഷകള്‍ നടത്തുന്നതിലെ ഘടനാപരമായ പിഴവുകള്‍ക്ക് തെളിവാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അദ്ദേഹം സാമൂഹികമാധ്യമം വഴി വ്യക്തമാക്കി. 2024 ല്‍ ആറ് സംസ്ഥാനങ്ങളില്‍ ചോദ്യപ്പേര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് സിബിഐ അന്വേഷണം നടക്കുകയും മുൻ ഐഎസ്ആർഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതി പരിഷ്‌കാരങ്ങൾക്കായി 95 നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഈ ശുപാർശകൾ വന്ന് രണ്ടുവർഷത്തിനുള്ളിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച ഉണ്ടായതും പരീക്ഷ റദ്ദാക്കേണ്ടി വന്നതും പരീക്ഷാ സംവിധാനത്തിന്റെ പരാജയമാണ് കാണിക്കുന്നത്. നഗരപ്രദേശങ്ങളിലെ പണക്കാരായ വിദ്യാർഥികൾക്കും ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചവർക്കും മാത്രം ഗുണകരമാകുന്ന രീതിയിലാണ് നീറ്റ് പരീക്ഷ വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.